'മാപ്പ് പറയില്ല; ദയ യാചിക്കില്ല', ഉറച്ച് പ്രശാന്ത് ഭൂഷൺ! തിരുത്താൻ 2 ദിവസം സമയം നൽകി സുപ്രീം കോടതി
ദില്ലി: കോടതിയലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് വിവാദ പരാമര്‍ശം പിന്‍വലിക്കാന്‍ രണ്ട് ദിവസത്തെ സമയം അനുവദിച്ച് സുപ്രീം കോടതി. സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് എതിരെയുളള ട്വീറ്റുകളുടെ പേരിലാണ് പ്രശാന്ത് ഭൂഷണെ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്.
എന്നാല്‍ മാപ്പ് പറയാനോ ദയ യാചിക്കാനോ താന്‍ തയ്യാറല്ലെന്നാണ് പ്രശാന്ത് ഭൂഷണ്‍ ഉറപ്പിച്ച് പറഞ്ഞത്. റിവ്യു ഹര്‍ജി പരിഗണിക്കുന്നത് വരെ ശിക്ഷയില്‍ വാദം മാറ്റി വെയ്ക്കണമെന്ന പ്രശാന്ത് ഭൂഷണിന്റെ ആവശ്യം കോടതി തളളി. അതേസമയം കേസില്‍ പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചിരിക്കുന്നത്.
ഗുരുതരമായ കോടതിയലക്ഷ്യം
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയ്ക്ക് എതിരെയും മുന്‍കാല ചീഫ് ജസ്റ്റിസുമാര്‍ക്കെതിരെയും ഉളള രണ്ട് ട്വീറ്റുകളുടെ പേരിലാണ് കോടതി പ്രശാന്ത് ഭൂഷണ് എതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. അഭിഭാഷക സമൂഹത്തില്‍ നിന്നടക്കം ഈ നടപടിക്കെതിരെ എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍ ഗുരുതരമായ കോടതിയലക്ഷ്യമാണ് പ്രശാന്ത് ഭൂഷണ്‍ ചെയ്തത് എന്നാണ് സുപ്രീം കോടതി വിലയിരുത്തല്‍.
തിരുത്താന്‍ രണ്ട് ദിവസത്തെ സമയം
പ്രസ്താവന തിരുത്താന്‍ രണ്ട് ദിവസത്തെ സമയമാണ് സുപ്രീം കോടതി ഭൂഷണ് അനുവദിച്ചിരിക്കുന്നത്. ഒരു തെറ്റ് പോലും ചെയ്യാത്തവരായി ഈ ലോകത്ത് ആരും ഇല്ലെന്നും എന്നാല്‍ നൂറ് നന്മകള്‍ ചെയ്തു എന്നത് 10 കുറ്റങ്ങള്‍ ചെയ്യാനുളള ലൈസന്‍സ് ആകുന്നില്ലെന്ന് കേസ് പരിഗണിച്ച ബെഞ്ചിലെ ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
താന്‍ മാപ്പ് പറയില്ല
ചെയ്തത് ചെയ്തുവെന്നും എന്നാല്‍ അതില്‍ തെറ്റ് തിരുത്താന്‍ തയ്യാറാവേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ താന്‍ മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ഉറച്ച നിലപാട് എടുത്തു. തന്റെ ട്വീറ്റുകള്‍ പൂര്‍ണ ബോധ്യത്തില്‍ ആണെന്നും അതിനാല്‍ മാപ്പ് പറയുന്നത് ആത്മാര്‍ത്ഥതയില്ലായ്മയാകുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. അതിനാല്‍ 2 ദിവസം സമയം നീട്ടി നല്‍കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
തെറ്റിദ്ധരിക്കപ്പെട്ടതില്‍ വേദന
താന്‍ ശിക്ഷിക്കപ്പെടും എന്നതിലല്ല മറിച്ച് താന്‍ ഇത്തരത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടതില്‍ വേദനയുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ജനാധിപത്യത്തേയും അതിന്റെ മൂല്യങ്ങളേയും സംരക്ഷിക്കാന്‍ തുറന്ന വിമര്‍ശനം ആവശ്യമുണ്ടെന്നാണ് താന്‍ കരുതുന്നത്. സ്ഥാപനത്തിന് നല്ലതിന് വേണ്ടിയുളള ശ്രമം മാത്രമാണ് തന്റെ ട്വീറ്റുകളെന്നും അദ്ദേഹം പറഞ്ഞു.
ഔദാര്യത്തിന് വേണ്ടി യാചിക്കില്ല
ഏറ്റവും വലിയ ഉത്തരവാദിത്തമെന്ന് താന്‍ കരുതുന്നത് നിര്‍വ്വഹിക്കാനുളള എളിയ ശ്രമം മാത്രമാണ് ആ ട്വീറ്റുകള്‍. അതിന് മാപ്പ് പറയുന്നത് ഉത്തരവാദിത്വത്തില്‍ നിന്ന് പിന്നോട്ട് പോകുന്നത് പോലെയാണ്. താന്‍ ദയ ആവശ്യപ്പെടില്ല. ഔദാര്യത്തിന് വേണ്ടി യാചിക്കില്ല. കോടതി വിധിക്കുന്ന ഏത് ശിക്ഷയും സന്തോഷത്തോടെ തന്നെ സ്വീകരിക്കാന്‍ തയ്യാറാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ഒരു ലക്ഷ്മണ രേഖ ഉണ്ട്
കേസില്‍ പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതിയിലെ ജനാധിപത്യം ഇല്ലായ്മയേയും അഴിമതിയേയും കുറിച്ച് നേരത്തെയും ജഡ്ജിമാര്‍ അടക്കം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ എല്ലാത്തിനും ഒരു ലക്ഷ്മണ രേഖ ഉണ്ടെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
ഇത് ഗുരുതരമായ വിഷയം
ആ ലക്ഷ്മണ രേഖ മറി കടക്കാന്‍ എന്തിനാണ് ശ്രമിക്കുന്നതെന്നും അരുണ്‍ മിശ്ര ചോദിച്ചു. ഇത് ഗുരുതരമായ വിഷയമാണ്. കഴിഞ്ഞ 24 വര്‍ഷത്തിനിടെ താന്‍ ജഡ്ജ് എന്ന നിലയില്‍ ഒരാളെപ്പോലും കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചിട്ടില്ല. ഇത് തന്റെ ഭാഗത്ത് നിന്നുളള ആദ്യത്തെ നടപടിയാണ്. അഭിപ്രായ സ്വാതന്ത്ര്യമെന്ന് ആര്‍ക്കായാലും പരിപൂര്‍ണമായതല്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.