രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി, 30 വർഷങ്ങള്‍ക്ക് ശേഷം പുറത്തേക്ക്
ദില്ലി: 30 വർഷങ്ങള്‍ക്ക് ശേഷംരാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി. 30 വർഷത്തിലധികം ജയിലിൽ കഴിഞ്ഞതിനാൽ ജാമ്യത്തിന് അർഹത ഉണ്ടെന്ന് വിലയിരുത്തിയാണ് സുപ്രിംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഏഴുപേരിൽ ഒരാളാണ് തമിഴ്നാട് സ്വദേശിയായ പേരറിവാളന്‍. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ കെ എം നടരാജിന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് ജസ്റ്റിസ് എൽ നാഗേശ്വര റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
വിചാരണക്കോടതിയുടെ ഉപാധികൾക്ക് വിധേയമായി ജാമ്യം ലഭിക്കുമെന്നും എല്ലാ മാസവും ഒന്നാം തീയതി അദ്ദേഹം സി ബി ഐ ഉദ്യോഗസ്ഥന് മുമ്പാകെ റിപ്പോർട്ട് ചെയ്യണമെന്നും കോടതി വ്യക്തമാക്കി. അതേസമയം തല്ക്കാലം ലോക്കൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്താല്‍ മതിയോയെന്ന് പേരറിവാളന്‍ കോടതിയില്‍ ചോദിച്ചു. നിലവിൽ പരോളില്‍ കഴിയുന്ന പേരറിവാളന് മുമ്പ് മൂന്ന് തവണയായി പരോള്‍ അനുവദിച്ചിരുന്നു .

മൂന്ന് തവണ പരോളിൽ പുറത്തിറങ്ങിയപ്പോഴും "അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതിയില്ല" എന്ന് ഉത്തരവ് പാസാക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു. മൂന്ന് പതിറ്റാണ്ടോളം ജയിലിൽ കഴിഞ്ഞത് പരിഗണിച്ച് അദ്ദേഹത്തിന് ജാമ്യത്തിൽ പുറത്തിറങ്ങാൻ അർഹതയുണ്ടെന്നും കോടതി വാദിച്ചു. "അപേക്ഷകൻ 30 വർഷത്തിലേറെയായി ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, കേന്ദ്രത്തിന്റെ കടുത്ത എതിർപ്പ് അവഗണിച്ച് ജാമ്യത്തിൽ പുറത്തിറങ്ങാൻ അദ്ദേഹത്തിന് അർഹതയുണ്ടെന്ന് ഞങ്ങൾ കരുതുന്നു", ബെഞ്ച് ഉത്തരവിൽ പറഞ്ഞു.
രാജീവ് ഗാന്ധിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുമ്പോൾ 19 വയസ്സായിരുന്നു പേരറിവാളന്. മുൻ പ്രധാനമന്ത്രിയുടെ മരണത്തിനിടയാക്കിയ ബെൽറ്റ് ബോംബിൽ ഉപയോഗിച്ച രണ്ട് ഒമ്പത് വോൾട്ട് ബാറ്ററികൾ വാങ്ങി നല്‍കിയെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ വിചാരണക്കോടതി 26 പേർക്ക് വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും 1999ൽ സുപ്രീം കോടതി 19 പേരെ വെറുതെ വിടുകയും ഏഴുപേരെ മാത്രം ശിക്ഷിക്കുകയും ചെയ്തു.
ഏഴുപേരിൽ നളിനി, മുരുകൻ, ശാന്തൻ, പേരറിവാളൻ എന്നിവർക്ക് വധശിക്ഷയും മറ്റ് മൂന്ന് പേർക്ക് ജീവപര്യന്തം തടവുമാണ് വിധിച്ചത്. ദയാഹർജികളിൽ തീർപ്പുകൽപ്പിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി 2014ൽ പേരറിവാളൻ ഉൾപ്പെടെ നാല് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു .












Click it and Unblock the Notifications