അറസ്റ്റിൽ നിന്ന് സംരക്ഷണമില്ല: താണ്ഡവ് ടീമിന്റെ നിർമാതാക്കളുടെ ഹർജി സുപ്രീം കോടതി തള്ളി
ദില്ലി: ആമസോൺ പ്രൈം വെബ് സിരീസ് താണ്ഡവിന്റെ നിർമാതാക്കളും അഭിനേതാക്കളും സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ചിട്ടുള്ള ഹർജിയാണ് ഇതോടെ കോടതി തള്ളിയിട്ടുള്ളത്. ഹിന്ദു ദേവതകളെയും യുപി പോലീസിനെയും മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് മൂന്നിലധികം പരാതികളാണ് ഇതിനകം സിരീസിന്റെ നിർമാതാക്കൾക്കെതിരെ യുപി പോലീസിൽ ലഭിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ റോൾ അഭിനനയിച്ചത് സംബന്ധിച്ചും വിവാദങ്ങൾ ഉയരുന്നുണ്ട്. മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണ്ണാടക, ബിഹാർ, ദില്ലി, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളിലും സമാന രീതിയിലുള്ള പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കടുത്ത നടപടിയെന്ന്
മതവികാരം വ്രണപ്പെടുത്തുന്നു, മതപരമായ വിദ്വേഷം വളർത്തുക, ആരാധനാലയം അശുദ്ധമാക്കുക എന്നിവയും നിർമാതാക്കൾക്കെതിരെ ആരോപിക്കപ്പെടുന്നുണ്ട്. സാമൂഹ്യ ഐക്യവും നശിപ്പിക്കുന്നതിനും ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതുമുൾപ്പെടെയുള്ള കുറ്റകൃത്യമാണ് താണ്ഡവ് എന്ന വെബ് സിരീസിന്റെ നിർമ്മാതാവും സംവിധായകനും കലാകാരന്മാരും നടത്തിയതയെന്നും സംഭവത്തിൽ. കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ട്വീറ്റിൽ കുറിച്ചിരുന്നു.

മാപ്പ് ഏറ്റില്ല
സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനത്തിനിരയാവുകയും കേസുകളുടെ എണ്ണം വർധിക്കുകയും ചെയ്തതോടെ നിർമ്മാതാക്കൾ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. തുടർന്ന് ആശങ്കകൾ പരിഹരിക്കുന്നതിനായിരണ്ട് സീനുകളിൽ മാറ്റങ്ങളും വരുത്തിയിരുന്നു. എന്നാൽ സുപ്രീം കോടതി ഇക്കാര്യം അംഗീകരിക്കാനോ ഇവർക്കെതിരെ ഉണ്ടാവാൻ സാധ്യതയുള്ള അറസ്റ്റ് തടയാനോ തയ്യാറായില്ല.

ഹർജി തള്ളി
താണ്ഡവ് സിരീസിലെ നടൻ സീഷൻ അയ്യൂബ്, ആമസോൺ ക്രിയേറ്റീവ് ഹെഡ് അപർണ പുരോഹിത്, സിരീസിന്റെ നിർമ്മാതാവ് ഹിമാൻഷു കിഷൻ മെഹ്‌റ എന്നിവരെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹർജിയാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞിട്ടുള്ളത്.

പരിഗണിക്കാതെ കോടതി
വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതിനാൽ ഇവ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണന്നും കേസുൾ മുംബൈയിലേക്ക് മാറ്റാൻ ഉന്നത കോടതിയുടെ ഇടപെടൽ വേണമെന്നും അവർ ഹരജിയിൽ പറഞ്ഞു. മുതിർന്ന അഭിഭാഷകരായ ഫാലി നരിമാൻ, മുകുൾ രോഹത്ഗി, സിദ്ധാർത്ഥ് ലുത്ര എന്നിവർ ഹാജരാക്കിയ ഹരജിക്കാരുടെ രണ്ടാമത്തെ അഭ്യർത്ഥന പരിഗണിക്കാൻ സുപ്രീം കോടതി സമ്മതിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണ്ണാടക, ബിഹാർ, ദില്ലി, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളിൽ സിരീസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Recommended Video

അറസ്റ്റ് തടയാതെ കോടതി
താണ്ഡവ് സിരീസിന്റെ നിർമ്മാതാക്കൾ ഇതിനകം ക്ഷമ ചോദിച്ചതായും വിവാദമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായും ഫാലി എസ് നരിമാൻ ചൂണ്ടിക്കാട്ടി. തന്റെ കക്ഷികൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സിരീസ് ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യം മാത്രമാണെന്നും മുകുൾ രോഹത്ഗി വാദിച്ചു. ഈ സാഹചര്യത്തിൽ, റിപ്പബ്ലിക് എഡിറ്റർ അർനബ് ഗോസ്വാമി ഉൾപ്പെട്ട കേസും അദ്ദേഹം ഉദ്ധരിച്ചു, അറസ്റ്റിൽ നിന്ന് കോടതി അദ്ദേഹത്തിന് സംരക്ഷണം നൽകി, പൗരന്മാരുടെ "വ്യക്തിസ്വാതന്ത്ര്യം" ഉയർത്തിപ്പിടിക്കുകയും ചെയ്തെങ്കിലും അറസ്റ്റ് തടയാൻ കോടതി തയ്യാറായില്ല.












Click it and Unblock the Notifications