സോഷ്യൽ മീഡിയ അക്കൌണ്ട് ആധാറുമായി ബന്ധിപ്പിക്കൽ: തീരുമാനം വൈകരുതെന്ന് സുപ്രീം കോടതി, സെപ്തംബർ 24നകം!
സോഷ്യൽ മീഡിയ അക്കൌണ്ട് ആധാറുമായി ബന്ധിപ്പിക്കൽ: തീരുമാനം വൈകരുതെന്ന് സുപ്രീം കോടതി, സമയം സെപ്തംബർ 24വരെ!! എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക്!!
ദില്ലി: സോഷ്യൽ മീഡിയ അക്കൌണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം ഉടൻ കൈക്കൊള്ളണമെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് നേരത്തെ ഹർജി സമർപ്പിച്ചിരുന്നു ഇത് പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി നിർദേശം.
വാട്സ്ആപ്പിന് വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് സുപ്രീം കോടതിയിൽ ഹാജരായത്. ഫേസ്ബുക്കിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയുമാണ് കോടതിയിൽ ഹാജരായത്. മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ രണ്ട് ഹർജികൾ സമർപ്പിക്കപ്പെട്ടതായി കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാണിച്ചു. ഉത്തരവിൽ മാറ്റങ്ങൾ വരുത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാരും ഹർജി സമർപ്പിച്ചിരുന്നു.

സെപ്തംബർ 24നകം
സോഷ്യൽ മീഡിയ അക്കൌണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം സെപ്തംബർ24നകം അറിയിക്കാനാണ് സുപ്രീം കോടതി കേന്ദ്രത്തിന് നൽകിയിട്ടുള്ള നിർദേശം. എത്രയും പെട്ടെന്ന് വിഷയത്തിൽ തീരുമാനമെടുക്കുന്നതിനൊപ്പം മാനദണ്ഡങ്ങൾ നിർണയിക്കാനും കേന്ദ്രത്തോട് കോടതി ആവശ്യപ്പെടിട്ടുണ്ട്. ഇതിനുള്ള ചട്ടക്കുടുണ്ടാക്കുന്നതിനായി കൂടുതൽ സമയം ആവശ്യമായിവന്നാൽ സമീപ ഭാവിയിൽ സമയം അനുവദിക്കാമെന്നും ജസ്റ്റിസ് ദീപക് ഗുപ്ത വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരണം അറിയിക്കാൻ നിർദേശം
എന്നാൽ നിലവിലെ സാഹചര്യത്തിൽ സോഷ്യൽ മീഡിയ അക്കൌണ്ട്- ആധാർ ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതിയാണോ സുപ്രീം കോതിയാണോ തീരുമാനമെടുക്കേണ്ടതെന്ന കാര്യത്തിൽ ധാരണയായിട്ടില്ല. സുപ്രീം കോടതിയിൽ ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരാണ് ഇക്കാര്യം കോടതിയിൽ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലുള്ള കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റാനാണ് ഫേസ്ബുക്ക് സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നത്. എന്നാൽ കേസ് മാറ്റുന്നതിന് എതിർപ്പില്ലെന്ന് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.

സുപ്രീം കോടതി നോട്ടീസ്
സോഷ്യൽ മീഡിയ അക്കൌണ്ടുകൾക്ക് ആധാർ പോലുള്ള തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കണെന്നാണ് ഹൈക്കോടതികളിൽ സമർപ്പിച്ചിട്ടുള്ള ഹർജികളിൽ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ സുപ്രീം കോടതി ഗൂഗിളിനും ട്വിറ്ററിനും, യൂട്യൂബിനും നോട്ടീസ് അയച്ചിരുന്നു. മദ്രാസ്, മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികളിൽ സമർപ്പിച്ചിട്ടുള്ള ഇതുമായി ബന്ധപ്പെട്ട ഹർജികളിൽ സെപ്തംബർ 24നകം തീരുമാനം അറിയിക്കാനാണ് ആവശ്യമുയർന്നിട്ടുള്ളത്.

നിയമവിരുദ്ധമോ?
ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം നിയമാനുസൃതമായല്ലെന്ന് കഴിഞ്ഞ ദിവസം തമിഴ്നാട് സർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. അടുത്ത കാലത്തായി കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും വർധിച്ച് വരുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് സർക്കാരിന്റെ പ്രതികരണം.












Click it and Unblock the Notifications