ബീഫ് നിരോധനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ
ശ്രീനഗര്‍: ജമ്മുകാശ്മീരുകാര്‍ക്ക് ഇനി ഇഷ്ടം പോലെ ബീഫ് കഴിക്കാം. രണ്ടു മാസത്തേക്ക് സുപ്രീംകോടതിയുടെ അനുമതിയും കിട്ടി. ഗോമാതാവിനെ കൊല്ലരുതെന്ന് ഇനിയാരു പറഞ്ഞാലും കേള്‍ക്കേണ്ടതില്ലല്ലോ. എങ്കിലും സുപ്രീംകോടതിയുടെ സ്‌റ്റേ രണ്ടു മാസത്തേക്ക് മാത്രമാണ്. ജമ്മുകാശ്മീരില്‍ ബീഫ് നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്.
ബീഫ് നിരോധിക്കണോ, വേണ്ടയോ എന്നു വിശദമായി പഠിച്ചതിനുശേഷമേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. ഇതിനായി മൂന്നംഗ ജഡ്ജിമാരുടെ സമിതിയെ നിയോഗിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ഗോവധനത്തിനെതിരെ
ജമ്മുവില്‍ ബീഫ് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി പുറത്തുവിട്ടപ്പോള്‍ ഇതിനെതിരെ ജമ്മു സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി സ്‌റ്റേ പുറപ്പെടുവിച്ചത്.
നിരോധനം അക്രമങ്ങള്‍ക്ക് വഴിവെക്കുന്നു
ബീഫ് രാജ്യവ്യാപകമായി നിര്‍ത്തലാക്കുമ്പോള്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്. ജമ്മുവിലും ഇതിനെതിരെ അക്രമങ്ങള്‍ നടന്നു. ഇതു ക്രമസമാധാനത്തെ തകര്‍ക്കുകയാണെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
മുസ്ലീംങ്ങളുടെ പ്രതിഷേധം
കോടതി വിധി മുസ്ലീങ്ങളുടെ വിഷയങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നു. മുസ്ലീംങ്ങള്‍ കൂടുതലുള്ള സംസ്ഥാനത്ത് ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും അഭിപ്രായങ്ങളുണ്ട്.
സമാധാന അന്തരീക്ഷം
ഹൈക്കോടതിയുടെ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുകയോ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സമാധാന അന്തരീക്ഷമാണ് ആവശ്യമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ജാമ്യമില്ലാത്ത കുറ്റം
സെപ്തംബര്‍ പത്തിനാണ് ഹൈക്കോടതി ബീഫ് നിരോധിച്ചുക്കൊണ്ടുള്ള ഉത്തരവിറക്കിയത്. പശുക്കളെയും കാളകളെയും കൊല്ലുന്നതും മാംസം വില്‍ക്കുന്നതും 298 എ, ആര്‍.പി.സി 298 ബി എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമാണെന്നാണ് പറയുന്നത്.