ഹാദിയ കേസ് ഇന്ന് സുപ്രീം കോടതിയിൽ.. ഹാദിയയുടെ മോചനത്തിന് പരമോന്നത കോടതി വിധി കാത്ത് കേരളം
ദില്ലി: ഹാദിയ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദ് ചെയ്ത കേരള ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദ് ചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഞെട്ടിച്ച് പിസി ജോർജ്.. ദിലീപ് കേസിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി, സുപ്രീം കോടതി വക്കീലിനെ റെഡിയാക്കി
ഹാദിയയുടെ വീഡിയോ പുറത്ത് വിട്ട് രാഹുല്‍ ഈശ്വര്‍.. അവിശ്വസനീയം! ഇന്നോ നാളെയോ കൊല്ലപ്പെട്ടേക്കും!
വിവാഹം റദ്ദാക്കിയ വിധി
ഹാദിയയുടെ പിതാവ് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദ് ചെയ്തത്. അച്ഛന്റെ സംരക്ഷണയില്‍ ഹാദിയയെ വിടുകയും ചെയ്തു. ഈ വിധിക്കെതിരെയാണ് ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
തീവ്രവാദ ബന്ധമെന്ന്
ഷെഫിന്‍ ജഹാന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഹാദിയയുടെ പിതാവും സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. ചില രേഖകളും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ഇതും സുപ്രീം കോടതി പരിഗണിച്ചേക്കും.
എൻഐഎ റിപ്പോർട്ട് പരിശോധിക്കും
കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും സുപ്രീം കോടതി പരിശോധിക്കും. ഹാദിയയുടെ ഭാഗം കേള്‍ക്കുന്നതിന് വേണ്ടി അമിക്കസ് ക്യൂറിയെ നിയോഗിക്കുന്ന കാര്യത്തിലും കോടതി തീരുമാനമെടുക്കും.
കോടതിയലക്ഷ്യ ഹര്‍ജി നല്‍കും
അതേസമയം കോടതി നിര്‍ദേശം പാലിക്കാതെയാണ് എന്‍ഐഎ അന്വേഷണം നടത്തിയത് എന്ന് ചൂണ്ടിക്കാട്ടി ഷെഫിന്‍ ജഹാന്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാനും സാധ്യതയുണ്ട്. സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍വി രവീന്ദ്രന്റെ നേതൃത്വത്തിലാവണം എന്‍ഐഎ അന്വേഷണം എന്നായിരുന്നു കോടതി ഉത്തരവ്.
മേൽനോട്ടമില്ലാതെ അന്വേഷണം
എന്നാല്‍ ജസ്റ്റിസ് രവീന്ദ്രന്‍ മേല്‍നോട്ടത്തിന് തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു. പകരം ജഡ്ജിയെ നിയോഗിക്കാതെയാണ് എന്‍ഐഎ അന്വേഷണം നടത്തിയത്. ഇത് കോടിയലക്ഷ്യമാണ് എന്ന് ചൂണ്ടിക്കാട്ടിയാവും ഷെഫിന്‍ ജഹാന്‍ ഹര്‍ജി നല്‍കുക.
വിശദമായ അന്വേഷണം വേണമെന്ന്
ഹാദിയ കേസില്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും സമാന സംഭവങ്ങളിലെ അന്വേഷണ വിവരങ്ങളുമാണ് എന്‍ഐഎ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഹാദിയ കേസിലെ തീവ്രവാദ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടേക്കും.
ഹാദിയയുടെ വീഡിയോ
ഹൈക്കോടതി ഉത്തരവിന് ശേഷം ഹാദിയ വീട്ടുതടങ്കലിലാണ്. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസെന്ന പേരിൽ ഹാദിയയ്ക്ക് പുറംലോകവുമായുള്ള എല്ലാം ബന്ധവും വിശ്ഛേദിക്കപ്പെട്ടിരിക്കുന്നു. രാഹുൽ ഈശ്വർ കഴിഞ്ഞ ദിവസം പുറത്ത് വിട്ട വീഡിയോയിൽ താൻ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം എന്ന് ഹാദിയ പറയുന്നുണ്ട്. ഹാദിയയുടെ മോചനത്തിന് വേണ്ടി കാത്തിരിക്കുകയാണ് കേരളം