'സുശാന്തിന്റേത് കൊലപാതകം'; ഗൂഢാലോചന നടന്നു? സിബിഐ അന്വേഷണം വേണമെന്ന് കുടുംബം
മുംബൈ; ബാന്ദ്രയിലെ ഫ്ളാറ്റിൽ ഞായറാഴ്ച ഉച്ചയോടെയാണ് നടൻ സുശാന്ത് സിംഗ് രാജ്പുതിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബെഡ്ഷീറ്റ് ഉപയോഗിച്ച് ഫാനിൽ തൂങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം. നടന്റെ വിയോഗം വലിയ ഞെട്ടലാണ് കുടുംബത്തിനും ആരാധകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. സുശാന്ത് എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന ചോദ്യമാണ് ഏവരും ഉയർത്തുന്നത്.മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാണ്. അതിനിടെ നടന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്

മുറിയിലേക്ക് പോയി വാതിലടച്ചു
ഞായാറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് നടനെ മുംബൈ ബാന്ദ്രയിലെ ജോഗേഴ്സ് പാർക്കിലുള്ള മൗണ്ട് ബ്ലാൻക് അപാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ സുശാന്ത് ഉറക്കമുണർന്ന് ഒരു ഗ്ലാസ് ജ്യൂസ് കഴിച്ചിരുന്നതായി വീട്ടുജോലിക്കാർ പറയുന്നു. തുടർന്ന് മുറിയിലേക്ക് പോയി വാതിലടച്ചു.

മുട്ടിവിളിച്ചു തുറന്നില്ല
ഉച്ചയോടെ വീട്ടുജോലിക്കാരിൽ ഒരാൾ പോയി വാതിൽ മുട്ടിയെങ്കിലും തുറന്നില്ല. ഇതോടെ സംശയം തോന്നിയ ഇയാൾ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു.മുറി തുറക്കാനാവാതിരുന്നതോടെ ഇദ്ദേഹത്തിന്റെ സുഹൃത്ത് പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് 12.30 ഓടെ വാതിൽ തള്ളി തുറന്നപോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വിശ്വസിക്കാതെ കുടുംബം
രാവിലെ ഒരു അസ്വാഭാവികതയും താരത്തിന്റെ പെരുമാറ്റത്തിൽ ഉണ്ടായിട്ടില്ലെന്നിരിക്കെ മണിക്കുറുകൾക്കുള്ളിൽ അദ്ദേഹം ആത്മഹത്യ ചെയ്തതാണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. നടന്റെ വീട്ടുകാർ ഇപ്പോഴും സുശാന്ത് ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാൻ തയ്യാറായിട്ടില്ല.

ഫോണിൽ വിളിച്ചിരുന്നു
സുശാന്ത് മൂന്ന് ദിവസങ്ങൾക്ക് മുൻപ് പിതാവിനെ ഫോണിൽ വിളിച്ചിരുന്നതായി സഹോദരങ്ങൾ പറയുന്നു. പിതാവിനേയും കൊണ്ട് നടക്കാൻ പോകുമെന്നും ഏതെങ്കിലും മലമുകളിലേക്കാവും ആ നടത്തമെന്നും സുശാന്ത് പറഞ്ഞിരുന്നതായി സഹോദരി ലക്ഷ്മി ദേവി പറഞ്ഞു. ഉടൻ തന്നെ നാട്ടിലേക്ക് വരുമെന്ന് ഉറപ്പ് നൽകിയിരുന്നതായും വീട്ടുകാർ പറയുന്നു.

വിവാഹം ഉറപ്പിച്ചിരുന്നുവെന്ന്
സുശാന്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇങ്ങനെയൊക്കെ ഉള്ളിരിക്കെ നടൻ പെട്ടെന്ന് ജീവനൊടുക്കില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. നടൻ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നുമാണ് ബന്ധുക്കൾ ഈരോപിക്കുന്നത്.

കൊലപാതകം തന്നെയെന്ന്
ഇത് കൊലപാതകം തന്നെയാണ്. സംസ്ഥാന പോലീസിൽ തങ്ങൾക്ക് വിശ്വാസമില്ല. സിബിഐ അന്വേഷണം വേണം. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെട്ട് അന്വേഷണം നടത്തണം, സുശാന്തിന്റെ മാതൃസഹോദരൻ ദേശീയ മാധ്യമത്തോട് പറഞ്ഞു.

ദുരൂഹത
മരണത്തിൽ ദുരൂഹത ഉണ്ടെന്ന നിലപാടിലാണ് സുശാന്തിന്റെ സഹോദരി ഭർത്താവും എഡിജിപിയുമായ ഒപി സിംഗും. മരണത്തിൽ ഗൂഢാലോചന നടത്തിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം സുശാന്ത് കടുത്ത മാനസികം പ്രശ്നങ്ങൾ അനുഭവിച്ചിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

അന്വേഷണം ആരംഭിച്ച് പോലീസ്
കടുത്ത മാനസിക പ്രശ്നങ്ങൾ അനുഭവിച്ചിരുന്നതായും വിഷാദരോഗത്തിനുള്ള ഗുളികകളും ചികിത്സ തേടിയിരുന്നതായുള്ള രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം ആരോപണത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണഅ പോലീസ്.

ദിഷയുടെ മരണം
നടന്റെ സാമ്പത്തിക ഇടപാടുകൾ പോലീസ് വിശദമായി പരിശോധിക്കും. നടന്റെ മുൻ മാനേജറായ ദിഷാ സാലിയൻ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. അഞ്ച് ദിവസങ്ങൾക്കിപ്പുറമാണ് നടനും ആത്മഹത്യ ചെയ്തിരിക്കുന്നത്. ജൂൺ 8 ന് മലാദിലെ കെട്ടിടത്തിലെ 14ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു ദിഷ.

പോസ്റ്റുമാർട്ടം പൂർത്തിയായി
സുശാന്തിന്റെ മരണത്തിന്റെ ഇതുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കും. അതിനിടെ സുശാന്തിന്റെ പോസ്റ്റുമാർട്ടം പൂർത്തിയായി. ഇന്നലെ രാത്രി വൈകിയാണ് അന്ധേരിയിലെ കൂപ്പർ ആശുപത്രിയിൽ വെച്ച് പോസ്റ്റുമാർട്ടം നടപടികൾ പൂർത്തീകരിച്ചത്.

റിപ്പോർട്ട് ഇങ്ങനെ
രണ്ട് മണിക്കൂറോളം നീണ്ടുനിൽക്കുന്നതായിരുന്നു നടപടികൾ. അസ്ഫിക്സിയ ആണ് മരണകാരണം എന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിൽ ഓക്സിജൻ ലഭിക്കാതെ മരണപ്പെടുന്ന അവസ്ഥയാണിത്. കഴുത്തിൽ തൂങ്ങിയതിന്റെ അടയാളങ്ങളും കണ്ടെത്തിയതായി റിപ്പോർട്ടിൽ ഉണ്ട്.
Recommended Video

സംസ്കാരം ഇന്ന്
വിശദമായ പോസ്റ്റുമാർട്ടം റിപ്പോർട്ട് പിന്നീട് ലഭിക്കും. സുശാന്തിന്റെ കൊവിഡ് ടെസ്റ്റ് നെഗറ്റീവാണ്. അതേസമയം ഇന്ന് സുശാന്തിന്റെ സംസ്കാരം മുംബൈയിൽ നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊതുദർശനം ഉണ്ടായിരിക്കില്ല. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക.












Click it and Unblock the Notifications