കേന്ദ്രമന്ത്രി സഭ യോഗം അവസാനിച്ചു; മാധ്യമങ്ങളെ കാണാതെ സർക്കാർ, അജണ്ടയിൽ സസ്പെൻസ് തുടരുന്നു
ഡൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിനിടെ വിളിച്ച് ചേർത്ത കേന്ദ്ര മന്ത്രിസഭ യോഗം അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് വൈകീട്ട് പാർലമെന്റ് അനക്സ് മന്ദിരത്തിലായിരുന്നു യോഗം നടന്നത്. അതേസമയം മന്ത്രിസഭ യോഗത്തിന്റെ അജണ്ട എന്താണെന്ന കാര്യത്തിൽ ഇപ്പോഴിം സസ്പെൻസ് തുടരുകയാണ്. യോഗം പൂർത്തിയായിട്ടും സർക്കാർ മാധ്യമങ്ങളെ കാണുകയോ പത്രസമ്മേളനം വിളിച്ച് ചേർക്കുകയോ ചെയ്തിട്ടില്ല.

മന്ത്രിസഭ യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ സുപ്രധാന ബില്ലുകൾ സർക്കാർ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിസഭ യോഗത്തിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം പ്രത്യേക സമ്മേളനത്തിൽ ചർച്ച ചെയ്യുന്ന എട്ട് ബില്ലുകളുടെ പട്ടിക ഞായറാഴ്ച ചേർന്ന സർവ്വകക്ഷി യോഗത്തിൽ സർക്കർ പ്രതിപക്ഷത്തിന് നൽകിയിരുന്നു.അഭിഭാഷകരുടെ (ഭേദഗതി) ബിൽ, 2023, ദി പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് ആനുകാലിക ബിൽ, 2023, പോസ്റ്റ് ഓഫീസ് ബിൽ, 2023, ചീഫ് ഇലക്ഷൻ കമ്മീഷണറെയും (സിഇസി) ഇലക്ഷൻ കമ്മീഷണർമാരെയും (സിഇസി) നിയമിക്കുന്നതിനുള്ള ബിൽ, 2023, മുതിർന്ന പൗരന്മാരുടെ ക്ഷേമം,പട്ടികജാതി-പട്ടികവർഗ ഉത്തരവുമായി ബന്ധപ്പെട്ട ബില്ലുകൾ എന്നിവയാണിത്.
അതേസമയം വനിത സംവരണ ബിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ തുടങ്ങിയവയും സർക്കാർ അവതരിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരുസഭകളുടേയും സെക്രട്ടറിയേറ്റുകൾ പുറത്തുവിട്ട കാര്യപരിപാടികളിൽ പക്ഷേ ഈ വിഷയങ്ങളെ കുറിച്ച് പരാമർശിമില്ല. അതുകൊണ്ട് തന്നെ പ്രത്യേക സമ്മേശനത്തിന്റെ അജണ്ടയിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
വനിതാ സംവരണ ബിൽ സഭയിൽ അവതരിപ്പിക്കണമെന്ന ആവശ്യം പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് സർക്കാർ പ്രതികരിച്ചിട്ടില്ല. അതേസമയം പാർലമെന്റിന്റെ ഈ സമ്മേളനം ചെറുതാണെങ്കിലും ചരിത്രപരമായ തീരുമാനങ്ങളുടെ കാര്യത്തിൽ ഇതിന് വലിയ പ്രാധാന്യമുണ്ടെന്നായിരുന്നു പ്രധാനമന്ത്രി നരന്ദ്ര മോദി ഇന്ന് വ്യക്തമാക്കിയത്. പുതിയ നിയമനിർമ്മാണം പാർലമെന്റിൽ അവതരിപ്പിക്കാനുളള അധികാരം കേന്ദ്രസർക്കാരിന് ഉള്ളത് കൊണ്ട് തന്നെ കേന്ദ്രസർക്കാരിന്റെ നീക്കം എന്താണെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
അതേസമയം വിലക്കയറ്റം, തൊഴിലില്ലായ്മ, മണിപ്പൂര്‍ വിഷയം തുടങ്ങിയവ പാർലമെന്റിൽ അവതരിപ്പിക്കാനുളള നീക്കത്തിലാണ് പ്രതിപക്ഷം. 22 വരെയാണ് പ്രത്യേക സമ്മേളനം നടക്കുന്നത്.












Click it and Unblock the Notifications