നാളെ ലോക കക്കൂസ് ദിനം.. ഇന്ത്യയിൽ 73.2 കോടി പേർക്ക് കക്കൂസില്ല.. മോദിയും സ്വച്ഛ് ഭാരതും അടിപൊളിയാ!!
ദില്ലി: കക്കൂസുകളും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ എന്താണ് ബന്ധം. ബന്ധമുണ്ട്. നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതികളിൽ ഒന്നാണ് സ്വച്ഛ് ഭാരത് ആന്ദോളൻ. ഭരണത്തിലെത്തി മൂന്ന് വർഷം കൊണ്ട് നരേന്ദ്രമോദി സർക്കാർ 3.5 കോടി ടോയ്ലെറ്റുകളാണ് പണിതീർത്തത്. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധയുള്ളയാളാണ് നമ്മുടെ പ്രധാനമന്ത്രി.
പക്ഷേ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും രാജ്യത്ത് ഇപ്പോഴും 73.2 കോടിയിൽപ്പരം ആളുകൾക്ക് കക്കൂസില്ല എന്നാണ് കണക്കുകൾ പറയുന്നത്. ഇന്ത്യയുടെ ആകെ ജനസംഖ്യ എന്ന് പറയുന്നത് 125യിൽ ചില്വാനമാണ് എന്നോർക്കണേ. നാളെ (നവംബർ 19 ഞായറാഴ്ച) ലോക കക്കൂസ് ദിനമാണ് എന്നത് കൂടി കണക്കിലെടുത്ത്, മോദിയുടെ രാജ്യത്തെ കക്കൂസുകളുടെ കണക്കൊന്ന് നോക്കാം.
ലോക ഒന്നാം നമ്പർ
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് കക്കൂസ് സൗകര്യമില്ലാത്ത രാജ്യമാണ് ഇന്ത്യ എന്നാണ് ലോക കക്കൂസ് ദിനത്തിന് മുന്നോടിയായി പുറത്ത് വന്ന ഈ റിപ്പോര്‍ട്ട് പറയുന്നത്. 732 മില്യൺ ആളുകൾക്കാണത്രെ ഇന്ത്യയിൽ ടോയ്ലറ്റ് എന്ന അടിസ്ഥാന സൗകര്യം ഇല്ലാത്തത്. വാട്ടർ എയ്ഡാണ് ഔട്ട് ഓഫ് ഓർഡർ, ദി സ്റ്റേറ്റ് ഓഫ് ദി വേർഡ്സ് ടോയ്ലെറ്റ് 2017 എന്ന പേരിൽ റിപ്പോർട്ട് പുറത്ത് വിട്ടത്.
പരിതാപകരം ഈ സ്ഥിതി
ഇന്ത്യയിൽ മാത്രം 355 മില്യൺ സ്ത്രീകൾക്ക് ടോയ്ല്റ്റ് സൗകര്യമില്ല എന്നാണ് റിപ്പോർട്ട് പറയുന്നത്. മോദി സർക്കാരിന്റെ സ്വച്ഛ് ഭാരത് ആന്ദോളൻ പരിപാടിക്ക് കനത്ത തിരിച്ചടിയാണ് ഈ കണക്കുകൾ. 2014 ഒക്ടോബറിൽ തുടങ്ങിയ സ്വച്ഛ് ഭാരത് കാംപെയ്ൻ പ്രകാരം 52 മില്യൺ കുടുംബങ്ങൾക്ക് ടോയ്ലെറ്റ് നിർമിച്ചു നല്‍കിയതായാണ് സർക്കാർ കണക്കുകൾ പറയുന്നത്.
ചൈന തൊട്ടുപിന്നിൽ
ജനസംഖ്യയിൽ ഏറ്റവും മുന്നിലുള്ള രണ്ട് രാജ്യങ്ങൾ തന്നെയാണ് ടോയ്ലെറ്റ് സൗകര്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലും മുന്നിൽ. സ്ഥാനങ്ങൾ നേരെ തിരിച്ചാണ് എന്ന് മാത്രം. ജനസംഖ്യയിൽ ഒന്നാമതുള്ള ചൈന ടോയ്ലെറ്റ് സൗകര്യമില്ലായ്മയിൽ രണ്ടാം സ്ഥാനത്താണ്. ചൈനയിൽ 343 മില്യൺ അതായത് രാജ്യത്തെ 25 ശതമാനം പേർക്ക് ടോയ്ലെറ്റ് സൗകര്യമില്ല.
പിന്നിൽ ആഫ്രിക്കൻ രാജ്യങ്ങൾ
ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയയിൽ 67 ശതമാനം പേർക്കും ടോയ്ലെറ്റില്ല. ജനസംഖ്യ കുറവായതിനാൽ എണ്ണത്തിൽ ഇത് 122 മില്യൺ മാത്രമാണ്. എത്യോപ്യയിൽ 93 ശതമാനം പേർക്കും ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശിൽ 53 ശതമാനം പേർക്കും ടോയ്ലെറ്റ് സൗകര്യമില്ല. ഇതാണ് ആദ്യത്തെ അഞ്ച് സ്ഥാനക്കാരുടെ സ്ഥിതി. ശതമാനക്കണക്ക് നോക്കിയാൽ ഇന്ത്യ അഞ്ചിൽ മൂന്നാം സ്ഥാനത്ത് വരും.
കേരളം നമ്പർ വൺ ആണേ
അടിസ്ഥാന ശുചിത്വത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ കേരളം ആണ് ഒന്നാം സ്ഥാനത്ത്. 98.10 ശതമാനം പേർക്ക് കേരളത്തിൽ വൃത്തിയുള്ള ടോയ്ലെറ്റ് സൗകര്യമുണ്ട്. ദേശീയ ശരാശരി 48 ആണ് എന്നോർക്കണേ. സിക്കിം, മിസോറാം, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളാണ് വൃത്തിയുടെ കാര്യത്തിൽ കേരളത്തിന് പിന്നിലായി ഉള്ളത്.
ഏറ്റവും താഴേ ഇവർ
അടിസ്ഥാന ശുചിത്വത്തിന്റെ കാര്യത്തിൽ ഏറ്റവും താഴെയുള്ള അഞ്ച് സംസ്ഥാനങ്ങൾ ഇവയാണ്. ജാർഖണ്ഡ് (24.40), ബിഹാർ (25.20), ഒഡീഷ (29.40), ചത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിങ്ങനെ പോകുന്നു ഈ സംസ്ഥാനങ്ങളുടെ പട്ടിക. ഗ്രാമങ്ങളുടെ കണക്കെടുത്താൽ 23 ശതമാനം പെൺകുട്ടികൾ മാസമുറ സമയത്ത് വൃത്തിയുള്ള സൗകര്യങ്ങളില്ലാത്തതിനാൽ സ്കൂൾ പഠനം അവസാനിപ്പിക്കുന്നു എന്ന് കാണാം. മറ്റൊരു 28 ശതമാനം പേർ മാസമുറ സമയത്ത് സ്കൂളിലേ പോകാറില്ല. - എന്താ സ്വച്ഛ് ഭാരത് ആന്ദോളൻ അല്ലേ.