സ്വാമി അഗ്നിവേശ് അന്തരിച്ചു, മരണം കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ദില്ലിയിലെ ആശുപത്രിയിൽ
ദില്ലി: സാമൂഹ്യപ്രവര്‍ത്തകനും ആര്യ സമാജം പണ്ഡിതനും ആയ സ്വാമി അഗ്നിവേശ് അന്തരിച്ചു. 81 വയസ്സായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്നാണ് സ്വാമി അഗ്നിവേശിന്റെ മരണം. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ദിവസങ്ങളായി ചികിത്സയില്‍ ആയിരുന്നു.
ലിവര്‍ സിറോസിസ് മൂലം ദില്ലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബില്ലറി സയന്‍സസ് ആശുപത്രിയില്‍ ആയിരുന്നു അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ ഒന്നിലധികം അവയവങ്ങള്‍ തകരാറിലായതോടെ ആണ് ആരോഗ്യസ്ഥിതി വഷളായത്. ചൊവ്വാഴ്ച ആണ് സ്വാമി അഗ്നിവേശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

വെള്ളിയാഴ്ച സ്വാമി അഗ്നിവേശിന്റെ ആരോഗ്യനില തീര്‍ത്തും വഷളായതായി ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വൈകിട്ട് ആറ് മണിയോടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി. അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും 6.30തിന് മരണം സംഭവിക്കുകയായിരുന്നു. ഈ മഹാനായ നേതാവിന്റെ മരണത്തില്‍ ഐഎല്‍ബിഎസും രാജ്യത്തിന്റെ വേദനയില്‍ പങ്കു ചേരുന്നുവെന്നും ആശുപത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാജ്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് സ്വാമി അഗ്നിവേശ്. കൊല്‍ക്കത്തയിലെ സെന്റ് സേവിയേഴ്‌സ് കോളേജിലെ അധ്യാപകന്‍ ആയാണ് സ്വാമിയുടെ ഔദ്യോഗിക ജീവിതം തുടങ്ങിയത്. മുന്‍ ചീഫ് ജസ്റ്റിസ് ആയ സബ്യസാചി മുഖര്‍ജിയുടെ കീഴില്‍ ജൂനിയര്‍ അഭിഭാഷകനായും പരിശീലനം നേടിയിരുന്നു. പെണ്‍ഭ്രൂണഹത്യ അടക്കമുളള വിഷയങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തി. മതസംവാദങ്ങളിലൂടെയാണ് സ്വാമി അഗ്നിവേശ് ശ്രദ്ധ നേടുന്നത്. ആര്യസമാജ ആശയങ്ങള്‍ മുറുകെ പിടിച്ച അദ്ദേഹം സംഘപരിവാറിന്റെ കടുത്ത വിമര്‍ശകന്‍ ആയിരുന്നു. ശാരീരികമായി അദ്ദേഹം ആക്രമിക്കപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. 2011ല്‍ അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തിയ സമരങ്ങള്‍ക്കൊപ്പം സ്വാമി അഗ്നിവേശും ഉണ്ടായിരുന്നു. 2004 മുതല്‍ 2014 വരെ അദ്ദേഹം ആര്യ സമാജം ലോക കൗണ്‍സില്‍ പ്രസിഡണ്ട് ആയിരുന്നു. 1977ല്‍ ഹരിയാന നിയമസഭയില്‍ ജയിച്ചെത്തിയ അദ്ദേഹം 1979ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.












Click it and Unblock the Notifications