കോണ്‍ഗ്രസിന്‍റെ കിടിലന്‍ നീക്കം; ശോഭ കരന്ദലജെ ഉള്‍പ്പടേയുള്ളവരുടെ അംഗത്വം റദ്ദാക്കണം, പരാതി നല്‍കി
തമിഴ്നാട്: കോവിഡിന്‍റെ പശ്ചാത്തലത്തില്‍ മുസ്ലിം വിഭാഗത്തിനെതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ നിയമ നടപടിയുമായി കോണ്‍ഗ്രസ്. പാർലമെന്റ് അംഗം ശോഭ കരന്ദ്‌ലാജെ, കര്‍ണാടക നിയമസഭാംഗങ്ങളായ രേണുകാചാര്യ, ബസംഗൗഡ പാട്ടീൽ യത്‌നിൾ എന്നിവരുൾപ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്.
ഇസ്ലാമിക സമൂഹത്തെ മോശമായി ചിത്രീകരിക്കാന്‍ മനഃപ്പൂര്‍വ്വമായ ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ അംഗങ്ങളെ നിയമനിര്‍മ്മാണ സഭകളില്‍ തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി ന്യൂനപക്ഷ വകുപ്പ് ചെയർമാനായ ജെ അസ്ലം ബാഷ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.

ശത്രുത വളര്‍ത്തുന്ന കുറ്റം
കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കർണാടക സർക്കാർ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ലോക്സഭാ സ്പീക്കർ തുടങ്ങിയവര്‍ക്കാണ് ആരോപണം ഉന്നയിക്കപ്പെട്ടവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പരാതി നല്‍കിയത്. വ്യത്യസ്ത വിഭാങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന കുറ്റമാണ് നേതാക്കള്‍ ചെയ്തത്. 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരം അംഗത്വം റദ്ദാക്കാവുന്നതിന് പര്യാപ്തമായ കുറ്റമാണ് ഇതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു.

'കൊറോണ ജിഹാദികൾ'
മാർച്ചിൽ തബ്ലീഗി ജമാഅത്ത് നടത്തിയ മൂന്ന് ദിവസത്തെ പരിപാടിയിൽ പങ്കെടുത്ത ഇസ്ലാമിക സമുദായത്തിലെ ജനങ്ങളെ ‘കൊറോണ ജിഹാദികൾ' എന്നാണ് ശോഭ കരന്ദ്‌ലജെ വിശേഷിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. തബ്‌ലീഗുകാരെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ എം പി രേണുകാചാര്യ അഭിപ്രായപ്പെട്ടിരുന്നത്.

വെടിവെച്ചു കൊല്ലണം
ദില്ലിയിലെ നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ തബ്‌ലീഗുകാര്‍ കൊവിഡ് വൈറസ് വാഹകരാണ്. അവര്‍ നേരിട്ട് ആശുപത്രികളില്‍ ചികിത്സ തേടണം. ആശുപത്രിയില്‍ പോവാതെ കറങ്ങി നടക്കുന്ന ചിലരുണ്ട്. അത്തരക്കാരെ വെടിവെച്ചു കൊല്ലുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നടപടിയില്ല
മറ്റ് ചില ബിജെപി നേതാക്കളും ഇത്തരം പ്രചാരണം നടത്തിയതോടെ മുഖ്യമന്ത്രി യദ്യൂരപ്പ തന്നെ ഇതിനെതിരെ രംഗത്ത് വന്നു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മുസ്ലീം സമുദായത്തെ മുഴുവൻ പഴി ചാരുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് യെദ്യൂരപ്പ അറിയിച്ചത്. എന്നാല്‍ ഒരു നേതാക്കള്‍ക്കെതിരേയും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഡികെയുടെ പരാതി
വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ നാല് ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഡികെ ശിവകുമാര്‍ ഡയറക്ടർ ജനറൽ, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പ്രവീൺ സൂദ് എന്നിവർക്ക് നേരത്തെ പരാതി നൽകിയിരുന്നു. ഐപിസി 153 എ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നാണ് ഡികെ ശിവകുമാര്‍ പരാതിയില്‍ പറയുന്നത്.

ക്രിമിനൽ ഗൂഡാലോചന
ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ശത്രുത സൃഷ്ടിക്കുന്നതിനുള്ള ക്രിമിനൽ ഗൂഡാലോചനയിൽ നാല് നേതാക്കളും പങ്കുചേർന്നു. കോവിഡ് 19 എന്ന മഹാമാരിയെ പോലും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ബിജെപി ഉപയോഗിക്കുന്നത്. സ്വമേധയാ നടപടിയെടുക്കാൻ ഡിജി, ഐജിപി എന്നിവർ ഉത്തരവാദിത്തപ്പെട്ടവരാണെന്നും ഡികെ ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications