തൂത്തുക്കുടിയിലെ കസ്റ്റഡി മരണം സിബിഐക്ക്; പ്രതിഷേധത്തിന് മുമ്പില്‍ സര്‍ക്കാര്‍ വഴങ്ങി
ചെന്നൈ: പിതാവും മകനും പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധത്തിന് മുമ്പില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വഴങ്ങി. കേസ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അറിയിച്ചു. വിവാദമായ സംഭവം സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. സിനിമാ രംഗത്തുള്ളവരും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. രജനികാന്ത് മരിച്ചവരുടെ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പലയിടത്തും പോലീസ് ലാത്തി വീശി. കാര്യങ്ങള്‍ കൈവിടുമെന്ന് തോന്നിയതിനെ തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് വിടാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തീരുമാനിച്ചത്.'
തൂത്തുകുടിയിലെ കോവില്‍പ്പെട്ടിയിലെ വ്യാപാരികളായ ജെ ജയരാജ് (59), മകന്‍ ബെനിക്‌സ് ഇമ്മാനുവല്‍ (31) എന്നിവരാണ് കസ്റ്റഡിയില്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. ലോക്കഡൗണിനെ തുടര്‍ന്ന് കടകള്‍ അടയ്‌ക്കേണ്ട സമയം കഴിഞ്ഞിട്ടും കട തുറന്നിരുന്നതിനെ തുടര്‍ന്ന് ജയരാജുമായി പോലീസ് ഉദ്യോഗസ്ഥര്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കസ്റ്റഡിയില്‍ എടുക്കുന്നതിലേക്കും മര്‍ദ്ദനത്തിലേക്കും മരണത്തിലേക്കും നയിച്ചത്.
പിതാവിനെ കസ്റ്റഡിയിലെടുത്തത് അറിഞ്ഞ് സ്റ്റേഷനിലെത്തിയ ബെനിക്‌സിനെയും ക്രൂരമായി മര്‍ദ്ദിച്ചു. ഇരുവരെയും ലൈംഗികമായും പോലീസ് പീഡിപ്പിച്ചുവെന്ന് ആരോപണമുണ്ട്. ഇവരുടെ മരദ്വാരത്തില്‍ ലാത്തി കയറ്റിയതിനെ തുടര്‍ന്ന് നിലയ്ക്കാതെ രക്തം പോയി. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. കൊറോണ ഭീതി നിലനില്‍ക്കുന്നതില്‍ മജിസ്‌ട്രേറ്റിന് അടുത്ത് നിര്‍ത്തിയില്ലെന്നും ആരോപണമുണ്ട്. തുടര്‍ന്ന് ജയിലില്‍ വച്ച് ശാരീരിക അസ്വാസ്ഥ്യമുണ്ടായി മരണം സംഭവിക്കുകയായിരുന്നു. ജയരാജിന്റെയും ബെനിക്‌സിന്റെയും മാറിലെ രോമം പറിച്ചെടുത്ത നിലയിലായിരുന്നു. ശരീരത്തല്‍ മര്‍ദ്ദനമേറ്റ പാടുണ്ടായിരുന്നു. കാലില്‍ നീര്‍ക്കെട്ടും.
കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. മദ്രാസ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കും. കേസ് കോടതി പരിഗണിക്കുമ്പോള്‍ സിബിഐക്ക് കൈമാറുന്ന കാര്യം ബോധിപ്പിക്കും. നിലവില്‍ ഹൈക്കോടതി സ്വന്തമായിട്ടാണ് ഈ കേസ് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ജയരാജിന്റെ ഭാര്യ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിപക്ഷമായ ഡിഎംകെ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ആദ്യ പ്രതികള്‍ എന്നാണ് കമല്‍ഹാസന്‍ പ്രതികരിച്ചത്. മരണം സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഈ ക്രൂര പീഡനം പുറംലോകം അറിയുമായിരുന്നോ എന്ന് നടന്‍ സൂര്യ ചോദിച്ചു.
ബെനിക്‌സ് തിങ്കളാഴ്ചയും ജയരാജ് ചൊവ്വാഴ്ചയുമാണ് മരിച്ചത്. സാത്താന്‍കുളം സ്‌റ്റേഷനിലെ നാല് പോലീസുകാരെ സസ്‌പെന്റ് ചെയ്തു. കുടുംബത്തിന് 20 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അറിയിച്ചു. 20 ലക്ഷം രൂപ ഡിഎംകെയും നല്‍കുമെന്ന് അറിയിച്ചു.