തമിഴ് പണ്ഡിതൻ നെല്ലൈ കണ്ണനെ റിമാൻഡ് ചെയ്തു: ജനുവരി 13 വരെ റിമാൻഡിൽ
ചെന്നൈ: തമിഴ്നാട്ടിൽ അറസ്റ്റിലായ തമിഴ് പണ്ഡിതൻ നെല്ലായ് കണ്ണനെ റിമാൻഡ് ചെയ്തുു. ജനുവരി 13വരെയാണ് റിമാൻഡ് ചെയ്തിട്ടുള്ളത്. ഇദ്ദേഹത്തെ സേലത്തെ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരായ പരാമർശത്തെ തുടർന്ന് ബുധനാഴ്ചയാണ് ഇദ്ദേഹം അറസ്റ്റിലായത്. പെരമ്പല്ലൂരിലെ ഗസ്റ്റ് ഹൌസിൽ നിന്നാണ് ഇദ്ദേഹത്തെ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തത്. വാർത്ത പുറത്തുവന്നതോടെ ബിജെപി പ്രവർത്തകർ ഗസ്റ്റ് ഹൌസിന് മുമ്പിൽ തടിച്ചുകൂടി മുദ്രാവാക്യം വിളിക്കുകയായിരുന്നു. സർക്കാർ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം അദ്ദേഹത്തെ വ്യാഴാഴ്ച മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുകയായിരുന്നു.
ദില്ലിയില്‍ ബിജെപിയുടെ മുഖമാകാന്‍ ഗംഭീറും മനോജ് തിവാരിയും, ദില്ലിയില്‍ പടയൊരുക്കം ഇങ്ങനെ
ചൊവ്വാഴ്ച മേലെപ്പാളയം പോലീസ് നെല്ലൈ കണ്ണനെതിരെ അറസ്റ്റ് ചെയ്യാനെത്തിയിരുന്നുവെങ്കിലും കുടുംബാഗങ്ങൾ നെഞ്ചുവേദനയെക്കുറിച്ച് പരാതി പറഞ്ഞിരുന്നു. ഇതോടെ ആംബുലൻസിൽ തിരുനെൽവേലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ മികച്ച ചികിത്സയ്ക്കായി മധുരയിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. നെല്ലൈ കണ്ണന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ മറീന ബീച്ചിൽ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എസ്ഡിപിഐ സംഘടിപ്പിച്ച ഒരു പരിപാടിയിൽ വെച്ച് നടത്തിയ പരാമർശത്തെ തുടർന്നാണ് പോലീസ് നടപടി. '"ന്യൂനപക്ഷ വിഭാഗം പ്രധാനമന്ത്രി നരേന്ദ്രമോദിയേയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയോ ആരെയെങ്കിലും ഒരാളെ കൊന്നുകളയുമെന്നാണ് പ്രതീക്ഷിച്ചതെന്നാണ് താൻ പ്രതീക്ഷിച്ചത്. എന്നാൽ ആരും അത് ചെയ്തില്ല" എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടിഞ്ഞാൺ ആഭ്യന്തര മന്ത്രി അമിത് ഷായുടെ കയ്യിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് നെല്ലൈ കണ്ണന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും കൊലപ്പെടുത്താൻ ആവശ്യപ്പെട്ട കണ്ണനെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും ദേശീയ സെക്രട്ടറിയുമായ എച്ച് രാജ പോലീസിൽ പരാതി നൽകിയിരുന്നു. മറീന ബീച്ചിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇതോടെ പൊൻരാധാകൃഷ്ണൻ, എച്ച് രാജ, ലാ ഗണേശൻ, സിപി രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.