പെണ്‍കുട്ടികളെ നോക്കി ചൂളമടിച്ചാലും, കണ്ണിറുക്കിയാലും ഇനി കുടുങ്ങും; ശല്യക്കാരെ പൂട്ടാൻ തമിഴ്നാട്
ചെന്നൈ: സ്ത്രീ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള വകുപ്പുകൾ ഉൾപ്പെടുത്തി തമിഴ്‌നാട് സർക്കാർ മോട്ടോർവാഹന നിയമം ഭേദഗതി ചെയ്തു. സ്ത്രീ യാത്രക്കാർക്ക് നേരെ തുറിച്ചു നോക്കുന്നവരെ പോലീസിലേൽപ്പിക്കാൻ പുതിയ നിയമത്തിൽ വകുപ്പുണ്ട്. അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുക, സ്ത്രീകളോട് മോശമായി പെരുമാറുക, ലൈംഗിക അതിക്രമം നടത്തുക എന്നിവയെല്ലാം ഭേദഗതി നിയമ പ്രകാരം ഗുരുതരമായ കുറ്റങ്ങളായി കണക്കാക്കും.
ബസിൽ യാത്രചെയ്യുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവരെ ഇറക്കി വിടുകയോ പോലീസിൽ ഏൽപ്പിക്കുകയോ ചെയ്യുന്നത് കണ്ടക്ടറുടെ ചുമതലയാണെന്ന് നിയമഭേദഗതി വ്യക്തമാക്കുന്നു. ശാരീരികസ്പർശനത്തിനു പുറമേ, അശ്ലീലച്ചുവയോടെയുള്ള സംസാരം, നോട്ടം, കണ്ണിറുക്കൽ, ചൂളമടി ഇവയും കുറ്റമാണ്.സ്ത്രീകളോട് മോശമായി പെരുമാറിയാല്‍ കണ്ടക്ടര്‍ക്കെതിരെയും നടപടിയുണ്ടാവും.

പുതിയ നിയമം പ്രകാരം കര്‍ശന ശിക്ഷകളാണ് കണ്ടക്ടര്‍ക്കെതിരെ ഉണ്ടാവുക. കണ്ടക്ടര്‍മാര്‍ സ്ത്രീകളെക്കുറിച്ച് മോശമായ കമന്റുകളോ, ലൈംഗികച്ചുവയോടെ ഉള്ള പരാമര്‍ശങ്ങളോ, തമാശകളോ പറഞ്ഞാലും ശിക്ഷ ലഭിക്കും.ബസിൽ ഇറങ്ങുമ്പോഴും കയറുമ്പോഴും സഹായിക്കാനെന്ന ഭാവേന സ്ത്രീയാത്രക്കാരുടെ ദേഹത്ത് സ്പർശിക്കുന്ന കണ്ടക്ടർമാർക്കെതിരേയും നടപടിയുണ്ടാവുമെന്ന് 1989-ലെ മോട്ടോർവാഹന നിയമത്തിൽ വരുത്തിയ ഭേദഗതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അനുമതിയില്ലാതെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നതും നിയമവിരുദ്ധമാണ്. മുന്നറിയിപ്പു നൽകിയിട്ടും ഇത്തരം പ്രവൃത്തികൾ തുടരുന്നവർക്കെതിരേയാണ് നടപടിയെടുക്കുക. സ്ത്രീയാത്രക്കാരോട് കണ്ടക്ടർമാർ അനാവശ്യചോദ്യങ്ങൾ ചോദിക്കാൻ പാടില്ല. യാത്രക്കാർക്ക് പരാതി രേഖപ്പെടുത്തുന്നതിനുള്ള പുസ്തകം ബസിൽ സൂക്ഷിക്കണം. ആവശ്യംവരുമ്പോൾ ഇത് പോലീസിനോ മോട്ടോർവാഹനവകുപ്പിനോ പരിശോധനയ്ക്ക് നൽകണം.
സ്ത്രീകൾക്കായി പ്രത്യേകം കരുതിവെച്ചിരിക്കുന്ന ഇരപ്പിടങ്ങളിൽ പുരുഷന്മാർ ഇരുന്നാൽ അവരെ മാറ്റി ഇരുത്തേണ്ട ഉത്തരവാദിത്വം ബസിലെ കണ്ടക്ടർക്കാണ്. ഒപ്പം തന്നെ ബസിൽ പരാതി രജിസ്റ്റർ സ്ഥാപിക്കുകയും ചെയ്യും. ഇത് പിന്നീട് പോലീസോ മോട്ടോർ വാഹന ഉദ്യോഗസ്ഥരോ പരാതി രജിസ്റ്റർ പരിശോധിക്കുന്നതാകുന്നതാണ്.
വെറൈറ്റി ഫോട്ടോഷൂട്ടുമായി മീര നന്ദൻ.... ഏറ്റെടുത്ത് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍












Click it and Unblock the Notifications