തൂത്തുക്കുടി വെടിവെപ്പിനെതിരെ രാഹുൽഗാന്ധി; കൊല്ലപ്പെട്ടത് ആർഎസ്എസ് സിദ്ധാന്തം അംഗീകരിക്കാത്തതിനാൽ...
ദില്ലി: തൂത്തുക്കുടിയിൽ സമരക്കാർക്ക് നേരെ നടന്ന വെടിവെപ്പിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. ആര്‍എസ്എസ് സിദ്ധാന്തത്തെ അംഗീകരിക്കാത്തതിനാലാണ് തമിഴ്നാട്ടുകാര്‍ കൊല്ലപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. തമിഴിലാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസവും വെടിവെപ്പിനെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. സ്പോണ്‍സേര്‍ഡ് കൊലകളാണ് നടന്നതെന്നാണ് രാഹുൽഗാന്ധി ആരോപിച്ചത്. മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ലെന്നും കോൺഗ്രസ് തമിഴ്നാട്ടുകാരോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ഇടങ്ങളിൽ പ്രതിഷേധം
സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. കഴിഞ്ഞ ദിവസം പോലീസ് വെടിവെപ്പിൽ പതിനൊന്ന് പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് ബുധനാഴ്ചയും പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പ് നടന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ പൊതുതെളിവെടുപ്പ് നടത്തണമെന്നും കോടതി. അതേസമയം തൂത്തുക്കുടി വെടിവയ്പിനെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം തമിഴ്നാട് സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.
ആശുപത്രിക്ക് മുന്നിൽ സംഘർഷം
തൂത്തുക്കുടി ജനറല്‍ ആശുപത്രിക്ക് സമീപം അണ്ണാ നഗറിലാണ് ബുധനാഴ്ച വെടിവെപ്പ് ഉണ്ടായത്. കഴിഞ്ഞ ദിവസം പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ ബന്ധുക്കളും പൊലീസുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് വെടിവെയ്പ്പുണ്ടായത്. പ്രതിഷേധക്കാര്‍ പൊലീസ് വാഹനം കത്തിച്ചു. ബുധാനഴ്ച നടന്ന വെടിവെപ്പിൽ കാളിപ്പൻ(24) ആണ് മരിച്ചത്.
മൃതദേഹങ്ങൾ വിട്ടു നൽകിയില്ല
തൂത്തുക്കുടി ജനറല്‍ ആശുപത്രിക്ക് സമീപം രാവിലെ മുതല്‍ തന്നെ പരിക്കേറ്റവരുടേയും മരണപ്പെട്ടവരുടേയും ബന്ധുക്കള്‍ തടിച്ചു കൂടുന്നുണ്ട്. വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇതു വരെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയിട്ടില്ല. ഇതിലെല്ലാം ക്ഷുഭിതരായ ജനങ്ങളും ബന്ധുക്കളുമാണ് പൊലീസിനെതിരെ കല്ലെറിഞ്ഞത്. തുടർന്നാണ് പോലീസ് വെടിയുതിർത്തത്.
മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു
ജനങ്ങളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. വെടിവെയ്പ് അന്വേഷിക്കാന്‍ മദ്രാസ് ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജിയെ തമിഴ്‌നാട് സര്‍ക്കാര്‍ നിയമിച്ചിട്ടുമുണ്ട്.
ആരാണ് ഉത്തരവിട്ടത്?
അതേസമയം തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ പൊലീസ് വെടിവെപ്പ് നടത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ കമല്‍ഹാസനും രംഗത്ത് വന്നിരുന്നു. ആരാണ് വെടിവെപ്പിന് ഉത്തരവിട്ടതെന്ന് തങ്ങള്‍ക്കറിയണമെന്ന് കമല്‍ഹാസന്‍ പറയുന്നു. ഇത് എന്റെ മാത്രം ആവശ്യമില്ല. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടേയും സമരത്തില്‍ പങ്കെടുത്ത ഓരോരുത്തരുടേയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കമ്പനി അടച്ചുപൂട്ടിയേ തീരൂ
ജനവാസ മേഖലയിലെ പ്ലാന്റിനെതിരായ നൂറാം ദിവസത്തെ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നത്. മാർച്ചിന് നേരെ യാതൊരു പ്രകേപനവും കൂടാതെയാണ് പോലീസ് വെടിയുതിർത്തതെന്നാണ് ഉയരുന്ന ആരോപണം. വെടിവെപ്പിൽ 17 വയസ്സുള്ള പെൺകുട്ടി അടക്കം കൊല്ലപ്പെട്ടിരുന്നു. നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇതില്‍ നിന്നും രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതണ്ട. ഈ വ്യവസായം അടച്ചുപൂട്ടിയേ തീരുവെന്നും കമൽ ഹാസൻ അഭിപ്രായപ്പെട്ടിരുന്നു.
Recommended Video
പിൻമാറില്ല
പോലീസ് നടത്തിയ വെടിവെയ്പ്പ് ആസൂത്രിതമെന്ന സംശയം ബലപ്പെടുന്നു. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ കയറി നിന്ന് പൊലീസുകാര്‍ സമരക്കാരെ തിരഞ്ഞുപിടിച്ചു വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഇതു കൊണ്ടൊന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് സമരക്കാർ പറയുന്നത്. കമ്പനിക്കെതിരെ ജനങ്ങള്‍ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും പിഴയടച്ച ശേഷം വീണ്ടും പ്രവര്‍ത്തനം തുടരാനാണ് ഉത്തരവിട്ടത്. ഇതോടെയാണ് ജനകീയ സമരം കൂടുതല്‍ ശക്തി പ്രാപിച്ചത്.
|
രണ്ടാം ഘട്ട വികസനനം
1996 ലാണ് സ്റ്റൈര്‍ലൈറ്റ് യൂണിറ്റ് തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജനവാസ മേഖലയിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനത്തിനെതിരെയാണ് ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും മലിനമാക്കുകയും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്നാണ് ജനങ്ങളുടെ ആവശ്യം.