തമിഴ്‌നാട് നാഥനില്ലാ കളരി; ഭരണം പോലിസിന്, നിരോധനാജ്ഞ പ്രഖ്യാപിച്ചു, ഒപിഎസ് വിഭാഗത്തെ തടഞ്ഞു
റിസോര്‍ട്ടിനോട് ചേര്‍ന്ന പരിസരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് പോലിസ്. സംസ്ഥാന പോലിസ് മേധാവി റിസോര്‍ട്ടിലെത്തി ശശികലയുമായി ചര്‍ച്ച നടത്തി.
ചെന്നൈ: കാവല്‍ മുഖ്യമന്ത്രിക്ക് അധികാരമില്ല, പുതിയ മുഖ്യമന്ത്രി അധികാരമേറ്റിട്ടുമില്ല. സത്യത്തില്‍ നാഥനില്ലാത്ത അവസ്ഥയാണ് തമിഴ്‌നാട് സര്‍ക്കാരിനും ജനങ്ങള്‍ക്കും. ഈ സാഹചര്യത്തില്‍ എല്ലാം നിയന്ത്രിക്കുന്നത് പോലിസാണ്.
റിസോര്‍ട്ടിനോട് ചേര്‍ന്ന പരിസരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് പോലിസ്. അവിടെ ആളുകള്‍ കൂട്ടംകൂടുന്നതും മുദ്രാവാക്യം മുഴക്കുന്നതുമെല്ലാം നിരോധിച്ചിട്ടുണ്ട്. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലയും 120ഓളം എംഎല്‍എമാരും റിസോര്‍ട്ടിലാണിപ്പോള്‍. മേഖല മൊത്തം പോലിസിനെ വിന്യസിച്ചിരിക്കുകയാണ്.
പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്ന അണ്ണാഡിഎംകെ നേതാക്കളുടെ വാഹനവ്യൂഹം പോലിസ് ഏറെ ദൂരത്ത് നിന്ന് തന്നെ തടയുകയായിരുന്നു. തങ്ങള്‍ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കാണാന്‍ പോവുകയാണെന്ന് അറിയിച്ചിട്ടും പോലിസ് വഴങ്ങിയില്ല. തുടര്‍ന്ന് നിര്‍ബന്ധിച്ച് മടക്കി അയക്കുകയായിരുന്നു.
റിസോര്‍ട്ടിന്റെ സമീപ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് പോലിസ്. സംസ്ഥാന പോലിസ് മേധാവി റിസോര്‍ട്ടിലെത്തി ശശികലയുമായി ചര്‍ച്ച നടത്തി. അവരുടെ കസ്റ്റഡി ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചര്‍ച്ച നടത്തിയതെന്നാണ് റിപോര്‍ട്ടുകള്‍.
റിസോര്‍ട്ടില്‍ കഴിയുന്ന 11 എംഎല്‍എമാര്‍ തങ്ങളോടൊപ്പം ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്ന നേതാക്കള്‍ പോലിസിനോട് പറഞ്ഞു. അവരെ വിളിക്കാനാണെത്തിയതെന്നും നേതാക്കള്‍ അറിയിച്ചു. പോലിസുമായി സഹകരിക്കുമെന്ന് പനീര്‍ശെല്‍വം ക്യാംപിലെ പ്രമുഖനായ വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജന്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളില്ലെല്ലാം പോലിസിനെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പോലിസ് മേധാവിയുടെ നടപടി. ശശികലയെ കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് അവരുടെ അനുയായികളും റിസോര്‍ട്ടിലും പാര്‍ട്ടി ആസ്ഥാനത്തും സംഘടിച്ചിട്ടുണ്ട്.
സുപ്രിംകോടതി ശിക്ഷ ശരിവച്ച സാഹചര്യത്തില്‍ ശശികലക്ക് ഇനി കീഴടങ്ങുകയേ നിര്‍വാഹമുള്ളൂ. അവര്‍ ബെംഗളൂരു കോടതിയിലാണ് കീഴടങ്ങേണ്ടത്. കാരണം അവിടെയായിരുന്നു അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ നടന്നത്.
കീഴടങ്ങുന്നതിന് അല്‍പ്പം കൂടി സമയം അനുവദിക്കണമെന്ന് ശശികല വിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം പനീര്‍ശെല്‍വം മുഖ്യമന്ത്രിയാവുന്നത് തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ശശികലയുടെ നീക്കം. ഇതിനായി എംഎല്‍എമാരില്‍ നിന്ന് വെള്ളക്കടലാസില്‍ അവര്‍ ഒപ്പിട്ട് വാങ്ങിയിട്ടുണ്ട്.
എടപ്പാടി പളനിസ്വാമിയെ അണ്ണാഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവായി ശശികല ക്യാംപ് തിരഞ്ഞെടുത്തിട്ടുണ്ട്. അദ്ദേഹം ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രിയാവാനുള്ള അവകാശവാദം ഉന്നയിക്കും. ഈ സാഹചര്യത്തിലാണ് പനീര്‍ശെല്‍വം വിഭാഗം നേതാക്കള്‍ റിസോര്‍ട്ടിലേക്ക് പുറപ്പെട്ടത്. എന്നാല്‍ പോലിസിന്റെ ഇടപെടല്‍ മൂലം അവര്‍ ചെന്നൈയിലേക്ക് തന്നെ തിരിച്ചു.
താല്‍ക്കാലികമായുള്ള പ്രശ്‌നങ്ങള്‍ മറയ്ക്കാനും ഐക്യം കാത്ത് സൂക്ഷിക്കാനുമാണ് പനീര്‍ശെല്‍വം എംഎല്‍എമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കൂടി ഇക്കാര്യം ബോധ്യപ്പെടുത്താനാണ് കുവത്തൂരിലേക്ക് പുറപ്പെട്ടത്. സംഘര്‍ഷമൊഴിവാക്കാനാണ് പനീര്‍ശെല്‍വം വിഭാഗത്തെ തിരിച്ചയച്ചതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശശികലയുടെ ശിക്ഷ ശരിവച്ചതോട തമിഴ്‌നാട് സ്തംഭിച്ചിരിക്കുകയാണ്. പനീര്‍ശെല്‍വം ക്യാംപില്‍ സന്തോഷമുണ്ടെങ്കിലും ഇനിയെന്താവുമെന്ന ചര്‍ച്ചകളാണ് എല്ലായിടത്തും. ശശികല വെല്ലുവിളി ഏറ്റെടുക്കുമെന്നാണ് അണ്ണാ ഡിഎംകെ നേതൃത്വങ്ങള്‍ പറയുന്നത്.
235 അംഗ തമിഴ്‌നാട് നിയമസഭയില്‍ 135 എംഎല്‍എമാരാണ് അണ്ണാ ഡിഎംകെയ്ക്കുണ്ടായിരുന്നത്. അതില്‍ ജയലളിത മരിച്ചു. ബാക്കി 134ല്‍ 11 പേര്‍ പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്. നിലവില്‍ 123 പേരുടെ പിന്തുണ മാത്രമേ ശശികല ക്യാംപിനുള്ളൂ. സഭയില്‍ ഭൂരിപക്ഷം കിട്ടണമെങ്കില്‍ 118 അംഗങ്ങള്‍ വേണം.
കുവത്തൂരിലെ റിസോര്‍ട്ടില്‍ പരിശോധന നടത്തിയ ശേഷം പോലിസ് ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നത് 119 പേര്‍ അവിടെ താമസിക്കുന്നുണ്ടെന്നാണ്. ഇത് ശരിയാണെങ്കില്‍ ശശികല ക്യാംപിന്റെ നില പരുങ്ങലിലാണ്. ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ പനീര്‍ശെല്‍വത്തിനൊപ്പം ചേരാനാണ് സാധ്യത.