ചികിത്സ പൂർത്തിയായി, തേജസ്വി യാദവ് മടങ്ങിയെത്തി, ഇനി യുദ്ധം തുടങ്ങാമെന്ന് യുവനേതാവ്
പാട്ന: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിൽ കനത്ത തിരിച്ചടിയാണ് ലാലു പ്രസാദ് യാദവിന്റെ ആർജെഡിയ്ക്ക് നേരിടേണ്ടി വന്നത്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ലാലു പ്രസാദ് യാദവിന്റെ മകനും ബീഹാറിലെ പ്രതിപക്ഷ നേതാവുമായി തേജസ്വി യാദവ് സംസ്ഥാനത്ത് നിന്ന് അപ്രത്യക്ഷനായി. തേജസ്വി എവിടെ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് പോലും പലഘട്ടത്തിലും ഉത്തരം മുട്ടി. തേജസ്വിയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകർക്ക് മുമ്പിൽ അമ്മ റാബ്റി ദേവി പൊട്ടിത്തെറിക്കുക കൂടി ചെയ്തോടെ തേജസ്വിയുടെ ഒളിച്ചുകളിയെ കുറിച്ച് പല കഥകളും പരന്നു.
എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തേജസ്വി യാദവ് തിരിച്ചെത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ താൻ എവിടെയായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തേജസ്വി യാദവ്, ഒപ്പം ബീഹാറിലെ നിതീഷ് കുമാർ സർക്കാരിന് ശക്തമായ മുന്നറിയിപ്പും നൽകുന്നുണ്ട് തേജസ്വി യാദവ്.

തേജസ്വി എവിടെ
കോൺഗ്രസിനെയും മറ്റ് ചെറു പാർട്ടികളെയും ഒപ്പം നിർത്തി മഹാസഖ്യം രൂപികരിച്ചാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർജെഡി മത്സരത്തിനിറങ്ങിയത്. 20 സീറ്റുകളിൽ മത്സരിച്ച ആർജെഡിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. എൻഡിഎ സഖ്യമാകട്ടെ 39 സീറ്റുകളും സ്വന്തമാക്കി. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ തേജസ്വി യാദവും പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു.

പ്രതിഷേധം
തേജസ്വി യാദവിന്റെ ഒളിച്ചുകളിൽ പാർട്ടിക്കുള്ളിൽ നിന്നും അതൃപ്തി ഉയർന്നു. മസ്തിഷ്ക ജ്വരം ബാധിച്ച് ബീഹാറിലെ മുസാഫർപൂരിൽ 150ഓളം കുട്ടികളാണ് മരിച്ചത്. സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് ആരോപണം ഉയരുന്നുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിനും സർക്കാരിനുമെതിരെ ശബ്ദമുയർത്തേണ്ട സാഹചര്യത്തിൽ തേജസ്വിയുടെ അഭാവം പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചു. തേജസ്വിയെ കണ്ടെത്തി നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് മുസാഫർപൂരിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

പൊട്ടിത്തെറിച്ച് റാബ്രി ദേവി
ഇതിനിടെ തേജസ്വി എവിടെയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് റാബ്രി ദേവി പൊട്ടിത്തെറിച്ചു. തേജസ്വി എവിടെ എന്ന ചോദ്യത്തിന് നിന്റെ വീട്ടിൽ എന്നായിരുന്നു റാബ്രിയുടെ ആദ്യ പ്രതികരണം. ഇതിന് പിന്നാലെ തേജസ്വി ഒളിച്ചിരിക്കുകയല്ലെന്നും എവിടെയിരുന്നാലും കൃത്യമായി ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കുമെന്നും റാബ്രി ദേവി വിശദീകരിച്ചു. തേജസ്വി ക്രിക്കറ്റ് കാണാന്‍ ലണ്ടനില്‍ പോയിരിക്കാമെന്നായിരുന്നു പാര്‍ട്ടി നേതാവ് രഘുവന്‍ശ് പ്രസാദ് സിംഗ് നേരത്തെ പറഞ്ഞത്.

മടങ്ങിയെത്തി
ഒടുവിൽ കാലിലെ ലിഗമെന്റുകൾക്കേറ്റ പരുക്കിനെ തുടർന്ന് ചികിത്സയിരുന്നു ഇതുവരെയെന്ന് ട്വിറററിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് തേജസ്വി യാദവ്. ഏറെ നാളായി ചികിസ്ത നീട്ടി വെച്ചിരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് ശേഷം ചികിത്സ നടത്തി. എന്റെ രാഷ്ട്രീയ എിരാളികളും മാധ്യമങ്ങളും പടച്ചുവിട്ട എരിവും പുളിയുമുള്ള കഥകൾ തന്നെ രസിപ്പിച്ചെന്നും തേജസ്വി ട്വീറ്റ് ചെയ്തു. മസ്തിഷ്ക ജ്വരത്തിൽ കുഞ്ഞുങ്ങൾ മരിച്ച സംഭവം താൻ നിരീക്ഷിച്ച് വരികയായിരുന്നു. ബാധിക്കപ്പെട്ടവരുടെ വീടുകളിൽ സന്ദർശനം നടത്താൻ നേതാക്കളോട് ആവശ്യപ്പെട്ടു. എംപിമാരാട് ഈ വിഷയം പാർലനമെന്റിൽ ഉന്നയിക്കാനും ആവശ്യപ്പെട്ടിരുന്നുവെന്നും തേജസ്വി യാദവ് വ്യക്തമാക്കി. തുടക്കം മുതൽ പാവപ്പെട്ടവർക്ക് വേണ്ടിയാണ് ആർജെഡി നിലകൊണ്ടത്, ഒരു തിരഞ്ഞെടുപ്പ് തോൽവി കൊണ്ട് അതിന് മാറ്റമുണ്ടാകില്ല, യുദ്ധം തുടങ്ങുകയാണെന്നും തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.

മഹാസഖ്യം തകരുന്നു
തകർച്ചയുടെ വക്കിലാണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ആർജെഡി നേതൃത്വം നൽകിയ മഹാസഖ്യത്തിൽ കോൺഗ്രസിനൊപ്പം ഹിന്ദുസ്ഥാനി അവാമി മോർച്ചയും ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്പിയും വിഐപി പാർട്ടിയും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പരസ്പരം കുറ്റപ്പെടുത്തുകയാണ് ഘടകക്ഷികൾ. പ്രളയം വരുമ്പോൾ പലതരത്തിലുള്ള മൃഗങ്ങൾ ഒരു മരത്തിലേക്ക് കയറുന്നത് പോലെയാണ് തിരഞ്ഞെടുപ്പ് കാലത്ത് മഹാസഖ്യം ഉണ്ടായതെന്നാണ് അവാമി മോർച്ച നേതാവ് ജിതൻ റാം മാഞ്ചി കുറ്റപ്പെടുത്തി.


Click it and Unblock the Notifications