തെലങ്കാനയില്‍ പരസ്യ പ്രചരണം അവസാനിച്ചു: വോട്ടെടുപ്പിന് ഇനി ഒരുനാള്‍ മാത്രം
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. ഇനി ഒരു നാള്‍ നീണ്ട് നില്‍ക്കുന്ന നിശബ്ദ പ്രചരണത്തിന് ശേഷം 30 ന് സംസ്ഥാനം വോട്ടെടുപ്പിലേക്ക് കടക്കും. തിരഞ്ഞെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും നവംബർ 30 ന് ഷെഡ്യൂൾ ചെയ്ത വോട്ടെടുപ്പ് ദിനത്തിൽ പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ വികാസ് രാജ് വ്യക്തമാക്കി. നവംബർ 30 ന് 48 മണിക്കൂർ മുമ്പ് സംസ്ഥാനത്ത് 144 പ്രഖ്യാപിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ബി ആർ എസ് മേധാവിയും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു, മന്ത്രി-മകൻ കെ ടി രാമറാവു, കെ പി സി സി അധ്യക്ഷന്‍ എ രേവന്ത് റെഡ്ഡി, ബി ജെ പി ലോക്‌സഭാ അംഗങ്ങളായ ബന്ദി സഞ്ജയ് കുമാർ, ഡി അരവിന്ദ്, സോയം ബാപ്പുറാവു എന്നിവരുൾപ്പെടെ 2,290 ഓളം മത്സരാർത്ഥികളാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മുഖ്യമന്ത്രി കെസിആർ ഗജ്‌വെൽ, കാമറെഡ്ഡി എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് മത്സരിക്കുന്നത്. ഗജ്‌വേലിൽ നിന്ന് ബി ജെ പി എം എൽ എയായ എടല രാജേന്ദറും കാമറെഡ്ഡിയില്‍ എ രേവന്ത് റെഡ്ഡിയുമായി കെ സി ആറിന്റെ പ്രധാന എതിരാളികള്‍.

തുടർച്ചയായ മൂന്നാം തവണയും ബി ആർ എസ് അധികാരം ലക്ഷ്യമിടുമ്പോള്‍ സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലെത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ബി ജെ പിയും സർവ്വ സന്നാഹങ്ങളുമായി ഒരുങ്ങി ഇറങ്ങിയതോടെ പല മണ്ഡലങ്ങളിലും ത്രികോണ മത്സരമാണ് നടക്കുന്നത്.
അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) റിപ്പോർട്ട് അനുസരിച്ച്, തെലങ്കാനയില്‍ വീണ്ടും മത്സരിക്കുന്ന 103 എംഎൽഎമാരിൽ 90 എംഎൽഎമാരുടെ (87%) ആസ്തി 3% മുതൽ 1331% വരെ വർദ്ധിച്ചിട്ടുണ്ട്. ഭോങ്കിർ നിയോജക മണ്ഡലത്തിൽ നിന്നുള്ള ബിആർഎസ് സ്ഥാനാർത്ഥി പൈല ശേഖർ റെഡ്ഡി 136.47 കോടി രൂപയുടെ ആസ്തിയാണ് ഏറ്റവും കൂടുതല്‍ വർധിച്ചത്. അതായത് 2018 ലെ 91.04 കോടി രൂപയിൽ നിന്ന് 2023 ൽ 227.51 കോടി രൂപയായി.
തെലങ്കാന സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായ 2014- ല്‍ 119 നിയോജക മണ്ഡലങ്ങളിൽ ബി ആർ എസ് 63 സീറ്റുകളായിരുന്നു നേടിയത്. കോൺഗ്രസ് 21, എ ഐ എം ഐ എം 7, ബിജെപി 5 സീറ്റുകളും നേടി. 2018 ലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ആർ എസ് 88, കോൺഗ്രസ് 19, എ ഐ എം ഐ എം 7, ബി ജെ പി ഒരു സീറ്റ് എന്നതായിരുന്നു നില.












Click it and Unblock the Notifications