ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാർശ
ഹെദരാബാദ്: ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യതയൊരുങ്ങുന്നു. തെലങ്കാന രൂപീകരണ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ആന്ധ്രമുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജി വച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്താന്‍ ശുപാര്‍ശ. ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്ത് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. കേന്ദ്രമന്ത്രി സഭ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാല്‍ ആന്ധ്രയിലെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് നേരിട്ട് ഇടപെടാനാകും. കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ താത്പര്യമില്ലെന്നും കിരണ്‍ കുമാര്‍ റെഡ്ഡി അറിയിച്ചിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി കോണ്‍ഗ്രസിന്റെ തട്ടകമായ ആന്ധ്രയില്‍ നിന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പടെ കൂട്ട രാജിയ്ക്കും പാര്‍ട്ടിയില്‍ നിന്നുള്ള അംഗത്വം രാജി വയ്ക്കാനും ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടി അംഗത്വവും ഉള്‍പ്പടെ രാജി വച്ച കിരണ്‍ കുമാര്‍ റെഡ്ഡിയ്ക്ക് പിന്തുണയുമായി ഒരു സംഘം എല്‍എ മാര്‍ എത്തിയിട്ടുണ്ട്. ഇവരും പാര്‍ട്ടി വിട്ട് പോകാനാണ് സാധ്യത. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കേന്ദ്രമന്ത്രി സഭ യോഗത്തിന് ശേഷമാണ് പ്രഖ്യാപിയ്ക്കുക.
കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ താത്പര്യമില്ലെന്ന് കിരണ്‍ കുമാര്‍ റെഡ്ഡി പറഞ്ഞതോടെയാണ് ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യത തെളിഞ്ഞത്. വരും ദിവസങ്ങളില്‍ ആന്ധ്രയിലെ രാഷ്ട്രീയ പ്രതിസന്ധികളും പ്രതിഷേധങ്ങളും രൂക്ഷമാകാനാണ് സാധ്യത












Click it and Unblock the Notifications