ഭീകരവാദം വെച്ച് പൊറുപ്പിക്കില്ല; അതിർത്തി ലംഘിച്ചാൽ സർജിക്കൽ സ്ട്രൈക്കിന് മടിക്കില്ലെന്ന് അമിത് ഷാ
ദില്ലി; ജമ്മുവിൽ ആക്രമണങ്ങൾ തുടരുന്നതിനിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരവാദം പൊറുക്കില്ലെന്നും അതിർത്തി ലംഘിക്കുന്നത് തുടർന്നാൽ വീണ്ടുമൊരു മിന്നലാക്രമണത്തിന് മടിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഗോവയിലെ ധർബന്ധോരയിൽ നാഷനൽ ഫൊറൻസിക് സയൻസസ് സർവകലാശാലയുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷാ.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടേയും നേതൃത്വത്തില്‍ നടന്ന മിന്നലാക്രമണം ഒരു സുപ്രധാന നടപടിയായിരുന്നു. ഇന്ത്യയുടെ അതിർത്തി കടന്ന് കയറാൻ ആരേയും അനുവദിക്കില്ലെന്നതിനുള്ള വ്യക്തമായ സന്ദേശമായിരുന്നു അത്. ചര്‍ച്ചകള്‍ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാലിപ്പോള്‍ പരസ്പരം പ്രതികരിക്കേണ്ട കാലമാണ്' അമിത് ഷാ പറഞ്ഞു.

നേരത്തേ ഭീകരവാദികൾ അതിർത്തി നുഴഞ്ഞ് കയറിയാലും ഇന്ത്യ മറുപടി നൽകുമായിരുന്നില്ല, മുൻ യു പി എ സർക്കാരിനെ ലക്ഷ്യം വെച്ച് ഷാ പറഞ്ഞു. എന്നാൽ 2016 ൽ ഭീകരർ പൂഞ്ചിൽ ആക്രമണം നടത്തിയപ്പോൾ, സർജിക്കൽ സ്ട്രൈക്കിന്റെ രൂപത്തിൽ ഇന്ത്യ ഉചിതമായ മറുപടി നൽകി. അതേ ഭാഷയിൽ തന്നെ മറുപടി നൽകുമെന്ന് ഇന്ത്യ പ്രവർത്തിച്ച് കാണിച്ചപ്പോൾ അത് ഒരു പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു, ഷാ പറഞ്ഞു.ജമ്മു കശ്മീരിൽ പ്രാദേശികരെ ലക്ഷ്യമിട്ട് അടുത്തിടെ ആക്രമണങ്ങൾ വർധിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം പൂഞ്ചിൽ നിയന്ത്രണരേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളിയടക്കം 5 സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം. 2016 സപ്റ്റംബറിലായിരുന്നു ഇന്ത്യ പാകിസ്താനിൽ മിന്നലാക്രമണം നടത്തിയത്. ഉറിയിലെ ആക്രമണത്തിനുള്ള മറുപടിയായിരുന്നു നടപടി. ഉറി ആക്രമണത്തിന് 11 ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇത്.
ഗോവയിൽ ബി ജെ പി അധികാരം നിലനിർത്തും; അമിത് ഷാ
ഗോവയിൽ ബിജെപി തന്നെ അധികാരം നിലനിർത്തുമെന്നും അമിത് ഷാ. ഗോവയിലെ ധർബന്ധോരയിൽ നാഷനൽ ഫൊറൻസിക് സയൻസസ് സർവകലാശാലയുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഷാ. കേന്ദ്രത്തിലും സംസ്ഥാനത്തിലുള്ള ബിജെപി ഭരണം സംസ്ഥാനത്ത് കൂടുതൽ വികസനങ്ങൾ നടപ്പാക്കുന്നതിന് സഹായിക്കുമെന്നും ഷാ പറഞ്ഞു. അടുത്ത വർഷം ഫെബ്രുവരിയിലാണ് ഗോവയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
Recommended Video
വീണ്ടും ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് ഷാലിന്‍ സോയ; കിടിലം ഫോട്ടോഷൂട്ടെന്ന് ആരാധകര്‍
'കേവല ഭൂരിപക്ഷത്തോടെ ബി ജെ പി സംസ്ഥാനത്ത് അടുത്ത സർക്കാർ രൂപീകരിക്കും. തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. സംസ്ഥാനത്ത് ബി ജെ പി സർക്കാരിനെ തിരഞ്ഞെടുക്കാൻ ഗോവയിലെ ജനങ്ങൾ തയ്യാറാകണമെന്ന് താൻ അഭ്യർത്ഥിക്കുകയാണ്, അമിത് ഷാ പറഞ്ഞു. അടുത്ത വർഷം ശക്തമായ പോരാട്ടത്തിനായിരിക്കും ഗോവ സാക്ഷ്യം വഹിച്ചേക്കുക. ബിജെപിക്കും കോൺഗ്രസിനും പുറമെ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവരും സംസ്ഥാനത്ത് ആധിപത്യം ഉറപ്പാക്കാനുള്ള നീക്കത്തിലാണ്.
2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 40 അംഗ നിയമസഭയിൽ 17 സീറ്റുകളായിരപന്നു പാർട്ടിക്ക് ലഭിച്ചത്. എന്നാൽ 13 സീറ്റുകൾ നേടിയ ബി ജെ പി പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ അധികാരം പിടിക്കുകയായിരുന്നു. മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി എന്നിവരായിരുന്നു ബിജെപിയെ പിന്തുണച്ചത്. എന്നാൽ മറ്റൊരു തെരഞ്ഞെടുപ്പിന് കളമൊരങ്ങുമ്പോൾ ഈ ഇരുപാർട്ടികളും ബിജെപിക്കൊപ്പം ഇല്ല. അതേമയം ഇക്കുറി സംസ്ഥാനത്ത് ഭരണത്തിലേറാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. അതേസമയം ഭരണം പിടിക്കാൻ ആം ആദ്മിയും തൃണമൂൽ കോൺഗ്രസും സംസ്ഥാനത്ത് പ്രവർത്തനങ്ങൾ ശക്തമാക്കി കഴിഞ്ഞു.












Click it and Unblock the Notifications