'ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം'; പാക്കിസ്ഥാനെതിരെ വീണ്ടും തുറന്നടിച്ച് ജയശങ്കർ
ദില്ലി: ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായാണ് ലോകം പാകിസ്ഥാനെ കാണുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും ഭീഷണി എവിടെ നിന്നാണ് ഉണ്ടായതെന്ന് അന്താരാഷ്ട്ര സമൂഹം മറന്നിട്ടില്ലെന്നും എസ് ജയശങ്കർ പറഞ്ഞു. 'ആഗോള തീവ്രവാദ വിരുദ്ധ സമീപനം: വെല്ലുവിളികളും മുന്നോട്ടുള്ള വഴിയും' എന്ന വിഷയത്തിൽ യുഎൻ സുരക്ഷ കൗൺസിലിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം.

രണ്ടര വർഷമായി കൊവിഡ് പ്രതിസന്ധിയിലൂടെയാണ് ലോകം കടന്ന് പോയത്. കടുത്ത ആശങ്കയിലൂടെയും അനിശ്ചിതത്വവുമായിരുന്നു ലോകം നേരിട്ടത്. എന്നാൽ ഭീകരവാദം എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് ലോകം മറന്നിട്ടില്ല. അതുകൊണ്ട് തന്നെ ചില പ്രസ്താവനകൾ പാക്കിസ്ഥാൻ നടത്തുമ്പോൾ സ്വയം ആലോചിക്കണം', ജയശങ്കർ പറഞ്ഞു. ഇന്ത്യയേക്കാൾ മികച്ച രീതിയിൽ ഒരു രാജ്യവും ഭീകരവാദത്തെ ഉപയോഗിച്ചിട്ടില്ലെന്ന പാകിസ്ഥാൻ വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖറിന്റെ സമീപകാല ആരോപണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ജയശങ്കർ പറഞ്ഞു.
മുൻപ് ഹിലരി ക്ലിന്റൺ പറഞ്ഞ പ്രസ്താവനയും ജയശങ്കർ ആവർത്തിച്ചു. 'എന്റെ ഓർമ്മ ശരിയാണെങ്കിൽ ഹിലരി ക്ലിന്റൺ 2011 ൽ പാക്കിസ്ഥാൻ സന്ദർശിച്ച സമയത്ത് ഒരു പ്രസ്താവന നടത്തിയിരുന്നു. അന്ന് മന്ത്രിയായിരുന്ന ഹിനാ റബ്ബാനിയുടെ സമീപത്ത് നിന്ന് കൊണ്ട് ഹിലരി ക്ലിന്റൺ പറഞ്ഞത് ഇങ്ങനെയായിരുന്നു-അയൽക്കാരനെ മാത്രം കടിക്കുമെന്ന പ്രതീക്ഷയിൽ നിങ്ങൾക്ക് നിങ്ങളുടെ വീട്ടുമുറ്റത്ത് പാമ്പുകളെ വളർത്താനാവില്ല. ആരാണോ പാമ്പുകളെ സൂക്ഷിക്കുന്നത് അവരേയും അത് കടിക്കുമെന്ന്. നിങ്ങൾക്ക് അറിയാവുന്നത് പോലെ തന്നെ ആ ഉപദേശം പാക്കിസ്ഥാൻ സ്വീകരിച്ചില്ല. ഇപ്പോൾ അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവർക്കും കാണാമല്ലോ', ജയശങ്കർ പറഞ്ഞു.
'നിങ്ങൾ എത്രകാലം ഇത് തുടരുമെന്നുള്ള ചോദ്യങ്ങൾ പാക് മാധ്യമങ്ങൾ എന്നോടല്ല ചോദിക്കേണ്ടത്. നിങ്ങൾ പാക് മന്ത്രിയോടാണ് ചോദിക്കേണ്ടത് എത്രകാലം തീവ്രവാദത്തെ ഊട്ടി വളർത്തുമെന്ന്' ജയശങ്കർ പറഞ്ഞു. ന്യൂഡൽഹി, കാബൂൾ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് തീവ്രവാദം വ്യാപിക്കുന്നത് ദക്ഷിണേഷ്യ എത്രനാൾ കാണേണ്ടി വരുമെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം.
പാക്കിസ്ഥാൻ ഇനിയെങ്കിലും നല്ല അയൽക്കാരകാൻ ശ്രമിക്കണം. തീവ്രവാദത്തിൽ ഏർപ്പെടുന്ന രാജ്യങ്ങളെയും സംഘടനകളെയും ആളുകളെയും കൂടുതൽ ഒറ്റപ്പെടുത്തുമെന്നും ലോകം വിഡ്ഢികളല്ലെന്നും ജയശങ്കർ ആവർത്തിച്ചു.ലോകത്തിന്റെ മറ്റു ഭാഗങ്ങൾ ഇന്ന് ചെയ്യാൻ ശ്രമിക്കുന്നത്, സാമ്പത്തിക വളർച്ചയും പുരോഗതിയും വികസനവുമാണ്. അതിലേക്ക് സംഭാവന നൽകാൻ പാക്കിസ്ഥാൻ ശ്രമിക്കൂവെന്നും ജയശങ്കർ പറഞ്ഞു.












Click it and Unblock the Notifications