കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരും; നിലപാട് വ്യക്തമാക്കി രാകേഷ് ടിക്കായത്ത്
മുസാഫർനഗർ: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പിൻവലിക്കുന്നത് വരെ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. ദില്ലി അതിർത്തിയിൽ നടക്കുന്ന കർഷകരുടെ പ്രതിഷേധം 100 ദിവം പൂർത്തിയായതിന്റെ ഭാഗമായി മുസാഫർനഗറിലെ രാംരാജൻ പട്ടണത്തിൽ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് കാർഷിക നിയമങ്ങളും പൂർണമായും പിൻവലിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നതെന്നും സർക്കാർ ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും ടിക്കായത്ത് പറഞ്ഞു.
ചടങ്ങിന്‍റെ ഭാഗമായി സംഘടിപ്പിച്ച ട്രാക്ടര്‍റാലി അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ട്രാക്ടര്‍ റാലി ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ജില്ലകളിൽ ഉടനീളം സഞ്ചരിച്ച് മാർച്ച് 27 ന് ഗാസിപൂരിലെ കർഷകരുടെ പ്രതിഷേധ സ്ഥലത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രിയും മുസാഫർനഗറിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ സഞ്ജീവ് ബാല്യാൻ പറഞ്ഞു.
കാർഷിക നിയമങ്ങൾ കാരണം ഒരൊറ്റ കർഷകനെങ്കിലും ഭൂമി നഷ്ടമായാല്‍ ഞാൻ എംപി സ്ഥാനം രാജിവയ്ക്കും. കർഷകരുടെ ആഗ്രഹപ്രകാരമാണ് നിയമങ്ങൾ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ആയിരക്കണക്കിന് കർഷകരാണ് നവംബർ അവസാനം മുതൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളുമായി പ്രതിഷേധിക്കുന്നത്.
തളിപ്പറമ്പ് പിടിക്കാന്‍ മുഹമ്മദ് എം ബ്ലാത്തൂരിനെ രംഗത്തിറക്കി കോണ്‍ഗ്രസ്; ആവേശം സുധാകരന്‍റെ ലീഡ്