ബിജെപി വിരുദ്ധ ചേരിയിൽ കല്ലുകടി? കെസിആറും പട്നായിക്കും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല...
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ല.
ബെംഗളൂരു: ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് തിരിച്ചടി നൽകി കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാർ അധികാരത്തിലേറുമ്പോൾ തെലങ്കാന, ഒഡീഷ മുഖ്യമന്ത്രിമാരുടെ അസാന്നിദ്ധ്യം ശ്രദ്ധേയമാകും. ബിജെപി വിരുദ്ധ ചേരിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ല.
ബുധനാഴ്ച വൈകീട്ട് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് എച്ച്ഡി കുമാരസ്വാമി ബിജെപി വിരുദ്ധ ചേരിയിലെ മുഴുവൻ നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിരുന്നു. ഇവരുടെ ക്ഷണം സ്വീകരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെയും, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഇരുവരും പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്.

നവീൻ പട്നായിക്ക്...
ബുധനാഴ്ച വൈകീട്ട് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചു. എന്നാൽ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമല്ല. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും ബുധനാഴ്ച നടക്കുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജെഡിഎസുമായും ദേവഗൗഡയുമായും വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന കെസിആറിന്റെ അസാന്നിദ്ധ്യമായിരിക്കും ബുധനാഴ്ചയിലെ സത്യപ്രതിജ്ഞ ചടങ്ങിൽ ഏറ്റവും ശ്രദ്ധേയമാവുക.

വേദി പങ്കിടാൻ...
ബിജെപി വിരുദ്ധ ചേരിക്ക് പിന്തുണയുണ്ടെങ്കിലും കോണ്‍ഗ്രസിനോടുള്ള എതിർപ്പ് കാരണമാണ് കെസിആർ ചടങ്ങിൽ പങ്കെടുക്കാത്തതെന്നാണ് സൂചന. തെലങ്കാനയിലെ പ്രതിപക്ഷമായ കോൺഗ്രസിനൊപ്പം ബെംഗളൂരുവിൽ വേദി പങ്കിട്ടാൽ അടുത്ത വർഷത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ അത് തിരിച്ചടിയാകുമെന്നും കെസിആറിന് ഭയമുണ്ട്. കോൺഗ്രസിനെ നിരന്തരം തള്ളിപ്പറയുന്ന കെസിആർ ബെംഗളൂരുവിലെ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം വേദി പങ്കിടുന്നതിൽ അണികൾക്കും അമർഷമുണ്ട്. ഇതെല്ലാമാണ് കെസിആർ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ കാരണം.

ബിജെപിയെ...
അതേസമയം, ബിജെപിയെ ഭയന്നിട്ടാണ് കെസിആർ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കെസിആറിനെതിരെ സിബിഐ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. അതിനാൽ ബിജെപിക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും ചെയ്താൽ സിബിഐ കേസുകളിൽ കേന്ദ്രം നടപടി വേഗമാക്കുമോ എന്നതാണ് അദ്ദേഹത്തിന്റെ ഭയം. ഇതുകൊണ്ടാണ് കെസിആർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാത്തത്- മുതിർന്ന കോൺഗ്രസ് നേതാവ് മാരി ശശിധർ റെഡ്ഢി പറഞ്ഞു.

അതുതന്നെ...
എന്നാൽ ജെഡിഎസുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന കെസിആർ എച്ച്ഡി ദേവഗൗഡയെയും കുമാരസ്വാമിയെയും കഴിഞ്ഞദിവസം ബെംഗളൂരുവിൽ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന കുമാരസ്വാമിയെ അദ്ദേഹം അഭിനന്ദനമറിയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് സമയത്തും കെസിആർ ജെഡിഎസിന് വേണ്ടി പ്രചരണത്തിനിറങ്ങിയിരുന്നു. ജെഡിഎസിന് വോട്ട് ചെയ്യണമെന്നായിരുന്നു കർണാടകയിലെ തെലുങ്ക് വോട്ടർമാരോട് കെസിആർ അഭ്യർത്ഥിച്ചിരുന്നത്.
Recommended Video


ഡിഎംകെ...
ബുധനാഴ്ച വൈകീട്ട് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും പങ്കെടുക്കുന്നില്ല. കഴിഞ്ഞദിവസം തൂത്തുക്കുടിയിലുണ്ടായ പോലീസ് വെടിവെയ്പും തുടർന്നുണ്ടായ സംഭവവികാസങ്ങളും കാരണമാണ് എംകെ സ്റ്റാലിൻ ചടങ്ങിൽ പങ്കെടുക്കാത്തത്. നിലവിൽ തൂത്തുക്കുടിയിലുള്ള സ്റ്റാലിൻ ബെംഗളൂരുവിലേക്ക് പോകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ബിജെപി വിരുദ്ധ ചേരിയിലെ മറ്റ് പ്രമുഖ നേതാക്കളെല്ലാം കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. വൈകീട്ട് 4.30ന് വിധാൻസൗധയിൽ തയ്യാറാക്കിയ പ്രത്യേകവേദിയിലാണ് ചടങ്ങ് നടക്കുക.












Click it and Unblock the Notifications