ഗൗരി ലങ്കേഷ് കൊലപാതകം; സനാതൻ സൻസ്ത നടത്തിയത് 5 വർഷത്തെ തയ്യാറെടുപ്പ്,ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ബെംഗളൂരു: മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പുറത്ത്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതികളായവർക്ക് അവരുമായി മുൻ പരിചയമില്ലെന്നും. വ്യക്തിപരമായ കാരണങ്ങളോ ശത്രുതയോ അല്ല കൊലപാതകത്തിന് പിന്നിലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം കൊലപാതകത്തിനായി സനാതൻ സൻസ്ത അഞ്ച് വർഷത്തെ തയ്യാറെടുപ്പ് നടത്തിയതായും റിപ്പോർട്ടിൽ പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തില്‍ ഒന്നാം പ്രതി അമോല്‍ കാലെ, രണ്ടാം പ്രതി പരശുറാം വാഗ്മര്‍ എന്നിവര്‍ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ 9234 പേജ് ദൈര്‍ഘ്യമുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം തയാറാക്കിയിരിക്കുന്നത്. ഗൗരി ലങ്കേഷ് ചില പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിച്ചു, അതിനെ കുറിച്ച് എഴുതി, സംസാരിച്ചു ഇതാണ് കൊലപാതക്തതിൽ കലാശിച്ചതെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ എസ് ബാലൻ പിടിഐയോട് പറഞ്ഞു.
അതേസമയം ചാർജ് ഷീറ്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതുവരെ പ്രതികൾ എന്ന് സംശയിക്കുന്നവർ മാത്രമാണെന്നും, സനാതൻ സൻസ്ത എന്ന് സംഘടനയ്ക്കെതിരെ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും പറഞ്ഞ് സംഘടന രംഗത്തെത്തി. അന്വേഷണ സംഘത്തോട് സംഘടന പൂർണ്ണമായി സഹകരിച്ചിരുന്നു. ഇതുവരെ സനാതൻ സൻസ്തയ്ക്കെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സംഘടന ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. പത്ത് വർഷം മുമ്പ് ഹിന്ദു ജനജാഗ്രതി സമിതിയിൽ നിന്നും രാജിവെച്ച വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോൾ അദ്ദേഹം എച്ച്ജെഎസുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. ഇപ്പോൾ നടക്കുന്നത് സൻസ്തയെ കളങ്കപ്പെടുത്താനുള്ള ഗൂഢാലോചനയല്ലെയെന്നും പത്രക്കുറിപ്പിൽ ചോദിക്കുന്നു.

കൂടുതൽ അന്വേഷണം
കൂടുതൽ അന്വേഷണത്തിനായി അനുവാദം വാങ്ങിയിട്ടുണ്ട്. ആദ്യ ചാർജ് ഷീറ്റ് കഴിഞ്ഞ മെയിലായിരുന്നു തയ്യാറാക്കിയത്. ഹിന്ദുത്വത്തിനെതിരെ എഴുതിയതിനും സംസാരിച്ചതിനും 55 വയസ്സുള്ള ഗൗരി ലഖേഷിനെ അവരുടെ വീടിന് മുന്നിൽ വെച്ചായിരുന്നു വെടിവെച്ച് കൊലപ്പെടുത്തിയത്. ദേശീയതലത്തിൽ തന്നെ ഇതിനെതിരെ പ്രതിഷേധം ഉയർന്നു. തുടർന്ന് സിദ്ദരാമയ്യ സർക്കാർ കേസന്വേഷണത്തിനായി പുതിയ അന്വഷണ സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു.

19 പ്രതികൾ
സംഭവത്തില്‍ ഒന്നാം പ്രതി അമോല്‍ കാലെ, രണ്ടാം പ്രതി പരശുറാം വാഗ്മര്‍ എന്നിവർ ഉൾപ്പെടെ 19 പേരാണ് അന്വേഷണസംഘം പ്രതികളാക്കിയിരിക്കുന്നത്. എംഎം കൽബുർഗി, നരേന്ദ്ര ദബോൽക്കർ, ഗോവിന്ദ് പൻസാരെ എന്നിവരെ കൊലപ്പെടുത്തിയതിലും ഈ സംഘത്തിന് ബന്ധമുണ്ടെന്നും അന്വേഷണ സംഘം സംശയിക്കുന്നു.

ഗൗരിയുടെ സുഹൃത്ത്...
ഗൗരിയുടെ മരണത്തോടെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും കടുത്ത വിമര്‍ശകനാണ് പ്രകാശ് രാജ്. ഈ കാരണം കൊണ്ടാവാം അദ്ദേഹവും അക്രമികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. ഗിരീഷ് കര്‍ണാട്, കെഎസ് ഭഗവാന്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ക്കെതിരെയും ഭീഷണിയുണ്ടെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.

ഹിറ്റ് ലിസ്റ്റിൽ...
ഗൗരി ലങ്കേഷിന്റെ വധത്തില്‍ പ്രധാനമന്ത്രി മൗനം തുടര്‍ന്നതില്‍ പ്രകാശ് രാജ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ പേരിലാണ് അദ്ദേഹത്തെ കൊല്ലാന്‍ ഹിന്ദുത്വ തീവ്രവാദികള്‍ ശ്രമിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗൗരിയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി പരശുറാം വാഗ്മാരെ പ്രകാശ് രാജ് തങ്ങളുടെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നതായി സമ്മതിച്ചിരുന്നു.

രാജ്യത്തിനും സമൂഹത്തിനും ആപത്ത്
ബിജെപിയും അതിന് നേതൃത്വം കൊടുക്കുന്നവരും വെറുപ്പിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നത്. അതില്‍ വിശ്വസിക്കുന്നവര്‍ രാജ്യത്തിനും സമൂഹത്തിനും ആപത്താണ്. അവര്‍ ഈ നാട് നശിപ്പിക്കും. ഹിന്ദുത്വ ആശയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ ഇല്ലാതാക്കുമെന്നാണ് ഇതിലൂടെ മനസിലാവുന്നത്. എന്നാല്‍ എന്റെ ശബ്ദം ഇനിയും ഉച്ചത്തില്‍ ഉയര്‍ന്ന് കൊണ്ടിരിക്കുമെന്ന നിലപാടിലാണ് പ്രകാശ് രാജ് മുന്നോട്ട് പോകുന്നത്.

ഗിരീഷ് കര്‍ണാടിനെയും...
ജഞാനപീഠ അവാര്‍ഡ് ജേതാവ് ഗിരീഷ് കര്‍ണാടിനെയും ഇവര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭഗവാനും കര്‍ണാടുമാണ് പട്ടികയിലെ പ്രമുഖര്‍. ഓപ്പറേഷന്‍ കാക എന്ന പേരില്‍ ഗിരീഷ് കര്‍ണാടിനെ കൊല്ലാന്‍ പ്രത്യേക പദ്ധതിയും ഇവര്‍ തയ്യാറാക്കിയിരുന്നു. അതേസമയം ഹിന്ദുത്വ തീവ്രവാദികള്‍ സ്ലീപ്പര്‍ സെല്ലുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ട് അറസ്റ്റ് ചെയ്യാന്‍ വലിയ പാടാണെന്നും പോലീസ് നേരത്തെ പറഞ്ഞിരുന്നു.

ഒരേ തോക്ക്... ഗൗരിക്കും കൽബുർഗിക്കും
ഗൗരി ലങ്കേഷും രണ്ടു വര്‍ഷം മുന്‍പ് സാമാന രീതിയില്‍ കൊല്ലപ്പെട്ട കല്‍ബുര്‍ഗിക്കും വെടിയേറ്റത് ഒരേ തോക്കില്‍ നിന്നാണെന്നുള്ള ഫോറന്‍സിക് റിപ്പോർട്ടുണ്ടായിരുന്നു. ഗൗരിലങ്കേഷിനേയും കല്‍ബുര്‍ഗിയേയും വധിക്കാന്‍ ഉപയോഗിച്ചത് 7.65 എംഎം നാടന്‍ തോക്കാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവര്‍ക്കും ഇതില്‍ നിന്നാണ് വെടിയേറ്റതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരുടേയും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരേ സംഘമാണെന്നുന്നള്ള സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു.

കൽബുർഗി കൊല്ലപ്പെട്ടതും വീട്ടിൽ വെച്ച്
ഗൗരി ലങ്കേഷ് വധിക്കപ്പെടുന്നതിന് രണ്ടുവര്‍ഷം മുന്‍പ് 2015 ആഗസ്ത് 30 നാണ് കല്‍ബുര്‍ഗി വെടിയേറ്റ് മരിക്കുന്നത്. കല്യാണ്‍ നഗറിലെ വീട്ടില്‍ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ ബൈക്കിലെത്തിയ രണ്ടംഗസംഘം കല്‍ബുര്‍ഗിയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. യുക്തിവാദിയും പുരോഗമനസാഹിത്യകാരനുമായ നരേന്ദ്ര ധബോല്‍ക്കര്‍, ഇടതുനേതാവ് ഗോവിന്ദ് പന്‍സാരെ എന്നിവര്‍ മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ടതും സമാനരീതിയിലായിരുന്നു.

കൊല്ലപ്പെടേണ്ട വ്യക്തി തന്നെ...
ഹിന്ദു വിരുദ്ധയായ ഗൗരി ലങ്കേഷ് വധിക്കപ്പെടേണ് വ്യക്തിയാണെന്നായിരുന്നു കേസില്‍ അറസ്റ്റിലായ ഹിന്ദുയുവസേന പ്രവര്‍ത്തകന്‍ കെടി നവീന്‍ കുമാറിന്റെ മൊഴി. കേസില്‍ പൊലീസ് ആദ്യം അറസ്റ്റ് ചെയ്ത പ്രതിയായിരുന്നു നവീന്‍ കുമാര്‍. കൊലപാതകത്തിന് ആയുധം നല്‍കി, ഗൗരിലങ്കേഷിന്റെ ഓഫീസും വീടും നിരീക്ഷിച്ച് കൊലപാതക സംഘത്തിന് വിവരങ്ങള്‍ നല്‍കി എന്നീ കുറ്റങ്ങങ്ങളാണ് പൊലീസ് നവീന്‍ കുമാറിനെതിരെ ചേര്‍ത്തിരിക്കുന്നത്.












Click it and Unblock the Notifications