എത്ര കഠിനാധ്വാനവും ചെയ്യാം, ഭാര്യയ്‌ക്ക് ജീവനാംശം നൽകാൻ ഭർത്താവ് ബാധ്യസ്ഥൻ: സുപ്രീംകോടതി
എത്ര കഠിനാധ്വാനമുള്ള ജോലി ചെയ്തിട്ടാണെങ്കിലും ഭാര്യക്കും കുട്ടികൾക്കും ജീവനാംശം നൽകാൻ ഭർത്താവിന് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. ബിസിനസ് തകർന്നതിനാൽ വരുമാനമില്ലന്നും, അതിനാൽ ജീവനാംശം നൽകാൻ കഴിയില്ലന്നും ചൂണ്ടിക്കാണിച്ച് ച്ച് യുവാവ് നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്.
പരാതിക്കാരൻ പൂർണ ആരോഗ്യവാനാണെന്നും, അതിനാൽ നിയമാനുസൃതമായ ഏത് മാർഗം സ്വീകരിച്ചും ഭാര്യക്കും പ്രായപൂർത്തിയാകാത്ത കുട്ടിക്കും ചിലവിന് നൽകാൻ പരാതിക്കാരൻ ബാധ്യസ്ഥനാണെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ ഭാര്യയ്ക്ക് 1000 രൂപയും പ്രായപൂർത്തിയാകാത്ത മകന് 6,000 രൂപയും യുവാവ് ജീവനാംശം നൽകണമെന്നും സുപ്രീം കോടതി വിധിച്ചു.

മതിയായ വരുമാന മാർഗം ഉണ്ടായിട്ടും യുവാവ് ജീവാനാംശം നൽകുന്നതിൽ പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു. വിവാഹബന്ധം പെട്ടെന്ന് വേർപ്പെടുത്തേണ്ടി വന്ന ഒരു സ്ത്രീയുടെ സാമ്പത്തിക ക്ലേശവും ദുഖവും മനസിലാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കുന്നതിനായാണ് ജീവനാംശം നൽകുന്നതിനുള്ള വകുപ്പ് നിലവിലുള്ളതെന്നും കോടതി പറഞ്ഞു. ഭാര്യക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും സാമ്പത്തിക സഹായം നൽകേണ്ടത് ഭർത്താവിന്റെ കടമയാണെന്നത് അടിസ്ഥാന നിയമമാണെന്ന് വിലയിരുത്തിയ കോടതി, ഈ നിയമത്തെ കുടുംബകോടതി അവഗണിച്ചെന്നും വിമർശനം ഉന്നയിച്ചു.
ഭർത്താവിന് കഴിവുണ്ടെങ്കിൽ നിയമപരമായ എത് ശാരീരിക അധ്വാനത്തിലൂടെയും പോലും പണം സമ്പാദിക്കണമെന്ന് കോടതി വ്യക്തമാക്കി. ജീവനാംശത്തിനായി ഏറെക്കാലമായി നിയമപോരാട്ടം നടത്തിയിരുന്ന യുവതിയ്‌ക്കാണ് സുപ്രീം കോടതിയുടെ അനുകൂല വിധി ഉണ്ടായത്.












Click it and Unblock the Notifications