കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം കുട്ടികളെയാണ് ബാധിക്കുകയെന്ന് വിശ്വസിക്കാൻ ഒരു കാരണവുമില്ല: എൻ.കെ അറോറ
കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വർധനവ് രണ്ട് പ്രായ വിഭാഗത്തിലുള്ളവരിലുമുണ്ടെന്ന് അദ്ദേഹം ചൂണ്ടികാട്ടി
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിന്നും പൂർണമായും ഇന്ത്യ മുക്തി നേടിയിട്ടില്ലെങ്കിലും മൂന്നാം തരംഗം എന്ന വലിയ ഭീതി ഇപ്പോൾ തന്നെ നമ്മുടെ മുന്നിലുണ്ട്. ഇതിന് പ്രധാന കാരണം മൂന്നാം തരംഗം കൂടുതലായും ബാധിക്കാൻ പോകുന്നത് കുട്ടികളെയാണെന്ന പ്രചരണമാണ്. എന്നാൽ വരും ആഴ്ചകളിലോ മാസങ്ങളിലോ ഉണ്ടാകാൻ പോകുന്ന കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം കുട്ടികളെയാണ് ബാധിക്കുകയെന്ന് വിശ്വസിക്കാൻ ഒരു കാരണവുമില്ലെന്നാണ് നാഷ്ണൽ ടെക്നോളജിക്കൽ അഡ്‌വൈസറി ഗ്രൂപ്പ് ഓൻ ഇമ്മ്യൂണൈസേഷൻ ചെയർമാൻ ഡോ. എൻ.കെ അറോറ പറയുന്നത്.

കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വർധനവ് രണ്ട് പ്രായ വിഭാഗത്തിലുള്ളവരിലുമുണ്ടെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം എപ്പോൾ ഉണ്ടാകുമെന്ന് ഇപ്പോൾ പ്രവചിക്കാൻ പറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം എന്നാൽ നമ്മുടെ രാജ്യത്ത് നിന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ലഭ്യമായ അനുഭവം അടിസ്ഥാനമാക്കി അടുത്ത തരംഗത്തിലും കുട്ടികളെ അനുപാതമില്ലാതെ ബാധിക്കുമെന്ന് വിശ്വസിക്കാൻ കാരണമില്ലെന്ന് പറഞ്ഞു.
നവജാതശിശുക്കൾക്കും കുട്ടികൾക്കും ഗർഭിണികൾക്കും പ്രത്യേക പരിചരണ സൗകര്യങ്ങൾ ആവശ്യമാണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്നും അറോറ പറഞ്ഞു. പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അമ്മയോ അച്ഛനോ അവരോടൊപ്പം ഒരു പരിചരണ ദാതാവോ ആവശ്യമാണ്. അതുപോലെ തന്നെ ഗർഭിണികൾ അകാലത്തിൽ പ്രസവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്തിന് ഇന്ന് ആശ്വാസ ദിനം. നാല് ലക്ഷം വരെ ഉയർന്ന പ്രതിദിന കോവിഡ് നിരക്ക് ഇന്ന് രണ്ട് ലക്ഷത്തിനും താഴേക്ക് എത്തി. 1,96,427 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 3,26,850 പേർ രോഗമുക്തി നേടുകയും ചെയ്തു. ഞായറാഴ്ച പല സംസ്ഥാനങ്ങളിലും പരിശോധനകളുടെ എണ്ണം കുറഞ്ഞതും പോസിറ്റീവ് കേസുകളുടെ എണ്ണം കുറയാൻ കാരണമായെങ്കിലും രോഗവ്യാപനം കുറയുന്നതായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സൂചിപ്പിക്കുന്നത്.
മരണനിരക്ക് ഉയർന്ന് തന്നെ നിൽക്കുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. 3511 മരണംകൂടി കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 3,07,231ആയി. ഇന്നലെയാണ് രാജ്യത്തെ കോവിഡ് മരണം മൂന്ന് ലക്ഷം കടന്നത്. രാജ്യത്ത് ഇതുവരെ 2,69,48,874 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2,40,54,861 പേർ രോഗമുക്തി നേടിയപ്പോൾ 3,07,231 പേർ മരണപ്പെടുകയും ചെയ്തു. 25,86,782 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നത്.
വേറിട്ട ലുക്കില്‍ റായി ലക്ഷ്മി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications