'തെറ്റ്' ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ്! സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകും? 5 സാധ്യതകൾ ഇങ്ങനെ
ജയ്പൂർ; മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ താഴെയിറക്കിയ മാതൃകയിൽ രാജസ്ഥാനിലും അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ താഴെ വീഴുമോയെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കപ്പെടുന്നത്. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മിലുള്ള ഭിന്നതയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ പ്രതിസന്ധിയ്ക്ക് കാരണമായിരിക്കുന്നത്. തനിക്കൊപ്പമുള്ള എംഎൽഎമാർക്കും സച്ചിൻ ദില്ലിയിലേക്ക് പുറപ്പെട്ടതോടെയാണ് പാർട്ടിയിലെ ഭിന്നത പുറത്തായത്. കോൺഗ്രസിന് അന്ത്യശാസനം നൽകിയിരിക്കുകയാണ് സച്ചിൻ പൈലറ്റ്.
Recommended Video
പൈലറ്റ് ബിജെപിയിൽ ചേരുമോ അതോ പുതിയ പാർട്ടി രൂപീകരിക്കുമോയെന്നതാണ് ഉയരുന്ന ചർച്ചകൾ. അതിനിടെ പ്രശ്ന പരിഹാരത്തിനുള്ള നീക്കങ്ങളും കോൺഗ്രസ് തുടങ്ങി കഴിഞ്ഞു.

ചർച്ചകൾ കൊഴുക്കുന്നു
ജ്യോതിരാദിത്യ സിന്ധ്യയും 22 എംഎൽഎമാരും രാജിവെച്ച് ബിജെപിയിൽ എത്തിയതോടെയാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ താഴെ വീണത്. രാജസ്ഥാനിൽ സച്ചിൻ പൈലറ്റും സമാന നീക്കം നടത്തുമോയെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. പൈലറ്റ് പാർട്ടി വിടുന്നത് കോൺഗ്രസിനെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ പൈലറ്റിനെ പാർട്ടിയിൽ എത്തിക്കാനുള്ള സാധ്യകളാണ് കോൺഗ്രസ് തേടുന്നത്.

അയയാതെ പൈലറ്റ്
ഇന്ന് മുഖ്യമന്ത്രി ഗെഹ്ലോട്ട് വിളിച്ച് ചേർത്ത നിയമസഭാംഗങ്ങളുടെ യോഗത്തിൽ സച്ചിൻ പൈലറ്റ് പങ്കെടുത്തില്ല. യോഗത്തിൽ പങ്കെടുക്കണമെന്ന് ദേശീയ നേതൃത്വം നിർദ്ദേശിച്ചെങ്കിലും അദ്ദേഹം വിട്ടു നിന്നു. ഇതോടെ ബിജെിയിലേക്ക് പൈലറ്റ് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങളായിരുന്നു ഉയർന്നത്. എന്നാൽ താൻ ബിജെപിയിൽ ചേരില്ലെന്ന് പൈലറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

5 സാധ്യതകൾ
ഇതോടെ സംസ്ഥാനത്ത് ഇനി എന്ത് എന്നുള്ള ചർച്ചകൾക്കാണ് ചൂട് പിടിച്ചിരിക്കുന്നത്. പ്രധാനമായും 5 സാധ്യതങ്ങളാണ് ഇനി രാജസ്ഥാനിൽ രാഷ്ട്രീയത്തിൽ സംഭവിച്ചേക്കാവുന്നത്. രാജസ്ഥാൻ സർക്കാർ താഴെ വീഴുമോയെന്നതാണ് ഒന്നാമത്തെ സാധ്യത. ബിജെപിയിലേക്ക് ഇല്ലെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കിയെങ്കിലും കോൺഗ്രസിൽ തുടരില്ലെന്ന സൂചനയാണ് നൽകുന്നത്.

പതനത്തിന് വഴിവെയ്ക്കും
സച്ചിൻ കോൺഗ്രസ് വിട്ടാൽ തന്നെ അത് ഗെഹ്ലോട്ട് സർക്കാരിന്റെ പതനത്തിന് വഴിവെച്ചക്കേും. 30 എംഎൽഎമാരാണ് തനിക്കൊപ്പം ഉള്ളതെന്നാണ് പൈലറ്റ് അവകാശപ്പെടുന്നത്. രാഷ്ട്ീയ പ്രതിസന്ധി മുറുകിയാൽ ചിലപ്പോൾ കൂടുതൽ എംഎൽഎമാർ ഗെഹ്ലോട്ട് ക്യാമ്പ് ഉപേക്ഷിച്ച് സച്ചിനൊപ്പം ചേർന്നേക്കും. അങ്ങനെയെങ്കിൽ ഗെഹ്ലോട്ട് സർക്കാരിന്റെ ഭാവി തുലാസിലാവും.

ഗെഹ്ലോട്ട് എന്ന വൻ മരം വീഴും, സർക്കാർ തുടരും
2018 ൽ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മികച്ച മുന്നേറ്റത്തിന് പിന്നിൽ സച്ചിൻ പൈലറ്റിന്റെ പ്രവർത്തനങ്ങൾ നിർണായകമായിരുന്നു. അതുകൊണ്ട് തന്നെ അധികാരം പിടിക്കാൻ സഹായിച്ച സച്ചിനെ മുഖ്യനാക്കണമെന്നായിരുന്നു പാർട്ടിയുടെ ആവശ്യം. ഇത് അംഗീകരിക്കാൻ ദേശീയ നേതൃത്വവും ഗെഹ്ലോട്ടും തയ്യാറായില്ല. ഒടുവിൽ ഗെഹ്ലോട്ടിന് തന്നെ മുഖ്യമന്ത്രി സ്ഥാനം ലഭിച്ചു.

ഗെഹ്ലോട്ടിന്റെ അവകാശവാദം
നിലവിൽ 109 എംഎൽഎമാർ തനിക്കൊപ്പം ഉണ്ടെന്നാണ് ഗെഹ്ലോട്ട് അവകാശപ്പെടുന്നത്. എന്നാൽ ഈ കണക്കിൽ അമിത ആത്മവിശഅവാസം പുലർത്തേണ്ടതില്ലെന്നാണ് സമീപകാല ഉദാഹരങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മധ്യപ്രദേശിലും കർണാടകയിലും കോൺഗ്രസിനൊപ്പം എന്ന് പ്രഖ്യാപിച്ച നേതാക്കൾ ഒറ്റയടിക്ക് കാലുമാറുന്ന സാഹചര്യമാണ് ഉണ്ടായത്. നാളുകളായി കോൺഗ്രസ് ഇതേ തിരിച്ചടികളാണ് നേരിടുന്നത്.

അസമിലും
കോൺഗ്രസിന്റെ അതിശക്തനായ നേതാവായ അസമിലെ ഹിമന്ത ബിശ്വ ശർമ്മയെ കോൺഗ്രസിന് നഷ്ടമായതും വടക്കൻ കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ വേരോട്ടത്തിന് വഴിവെച്ചതുമെല്ലാം ഇതേ നിലപാടുകളിൽ നേരിടേണ്ടി വന്ന തിരിച്ചടിയുടെ ബാക്കി പത്രങ്ങളായിരുന്നു. ബിജെപിയിൽ ചേരില്ലെന്നാണ് ഇപ്പോൾ പൈലറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

അവസരം നൽകി സച്ചിൻ
അതിനർത്ഥം നേതൃത്വത്തിന് തിരുമാനം കൈക്കൊള്ളാനുള്ള ഒരു അവസരം കൂടിയാണ് സച്ചിൻ നൽകിയിരിക്കുന്നത്. ഈ അവസാന മുന്നറിയിപ്പ് പരിഗണിച്ച് ഗെഹ്ലോട്ടിനെ ഒഴിവാക്കി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമോയെന്നതാണ് രണ്ടാമത്തെ വഴി. അതുപക്ഷേ കോൺഗ്രസിന് അത്ര എളുപ്പമാകില്ല. ഗെഹ്ലോട്ട് ക്യാമ്പിലെ എംഎൽഎമാർ ഇതിനെതിരെ രംഗത്തെത്തിയേക്കും.

ബന്ധം അവസാനിപ്പിക്കും
സച്ചിൻ പൈലറ്റ് കോൺഗ്രസ് ബന്ധം എന്നന്നേക്കുമായ് അവസാനിപ്പിക്കാം എന്നതാണ് മറ്റൊരു സാധ്യത. ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് വെച്ച് പാർട്ടിയിൽ തുടരുകയെന്നത് പൈലറ്റിനെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കും. അതുകൊണ്ട് തന്നെ തന്റെ അനുയായികൾക്കൊപ്പം കോൺഗ്രസിന്റെ പടിയിറങ്ങാം.

കറഞ്ഞത് 50 പേർ
സച്ചിനൊപ്പം രാജിവെയ്ക്കുന്ന എംഎൽഎമാർക്ക് അവരുടെ നിയമസഭാംഗത്വം നഷ്ടപ്പെടും. ഇത് സഭയുടെ അഗംബലം കുറക്കും. സർക്കാരിനെ താഴെയിറക്കണമെങ്കിൽ കുറഞ്ഞത് 50 എംഎൽഎമാരേയെങ്കിലും പൈലറ്റിന് അടർത്തിയെടുക്കേണ്ടതുണ്ട്. അത് സാധ്യമാകുമയോന്നാണ് മറ്റൊരു ചോദ്യം.

തഴയപ്പെട്ടേക്കും
പുറത്ത് പോകാതെ പാർട്ടിയിൽ തന്നെ തുടരാൻ ആണ് പൈലറ്റ് ആലോചിക്കുന്നതെങ്കിൽ പാർട്ടിയിൽ അദ്ദേഹം പൂർണമായും തഴയപ്പെടുന്നതിന് കാരണമാകും. കോൺഗ്രസ് സർക്കാർ രാജസ്ഥാനിൽ അധികാരത്തില് ഏറിയത് മുതൽ പൈലറ്റിനെ മാറ്റി നിർത്തുന്ന സമീപനം ഗെഹ്ലോട്ട് നടത്തിയിരുന്നുവെന്ന വമിർശനങ്ങൾ ശക്തമാണ്.

ദേശീയ നേതൃത്വം ഇടപെടും
ഹൈക്കമാന്റ് ഇടപെട്ടുള്ള പ്രശ്്ന പരിഹാരമാണ് ഏറ്റവും അവസാനത്തെ സാധ്യത. സച്ചിൻ പൈലറ്റ് കോൺഗ്രസ് വിട്ട് ബിജെപിയിൽ പോയാലും പുതിയ പാർട്ടി രൂപീകരിച്ചാലും ഏറ്റവും നഷ്ടം കോൺഗ്രസിനാണ്. മാത്രമല്ല കർണാടകയ്ക്കും മധ്യപ്രദേശിലും പിന്നാലെ മറ്റൊരു സംസ്ഥാനത്തെ ഭരണം കൂടി നഷ്ടമാകുന്നത് കോൺഗ്രസിന് ഏൽക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാകും.

പ്രിയങ്ക ഗാന്ധി കളത്തിൽ
അതിനാൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി പൈലറ്റിനെ പാർട്ടിയിൽ നിലനിർത്താനുള്ള സാധ്യകളാകും കോൺഗ്രസ് പരിശോധിക്കുക. പ്രശ്ന പരിഹാരത്തിനായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ നേതൃത്വം ചുമതലപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.
ഇതിന് പൈലറ്റ് വഴങ്ങുമോയെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. ബിജെപിയിൽ എത്തിയ സിന്ധ്യയ്ക്കും നേതാക്കൾക്കും ബിജെപിയിൽ ലഭിച്ച മുൻഗണനകൾ ഇത്തരം നീക്കങ്ങൾക്ക് തിരിച്ചടിയായേക്കിമെന്ന വിലയിരുത്തലുകളും ഉണ്ട്.












Click it and Unblock the Notifications