വന്‍ പ്രഹര ശേഷിയുള്ള ഇന്‍സാസ് തോക്കുകള്‍; ഇന്ത്യയില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ഈ സേനകള്‍
തിരുവനന്തപുരം: സംസ്ഥാന പോലീസിന്‍റെ തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. തിരുവനന്തപുരം എസ്എപി ക്യാമ്പില്‍നിന്ന് വന്‍ പ്രഹരശേഷിയുള്ള ഇരുപത്തിയഞ്ച് 5.56 എംഎം ഇന്‍സാസ് തോക്കുകളും 12061 വെടിയുണ്ടകളും കാണാതായെന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം.രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന പ്രശ്നത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് വരെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിൽ തന്നെ വികസിപ്പിച്ച തോക്കാണ് ഇന്ത്യൻ സ്മാൾ ആം സിസ്റ്റം എന്നറിയപ്പെടുന്ന ഇൻസാസ്. പ്രതിരോധരംഗത്ത് ഗവേഷണം നടത്തുന്ന ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പൂനെയിലുള്ള അവരുടെ പ്രധാന ലബോറട്ടറിയായ എആർഡിഎയിൽ വെച്ചാണ് ഈ ആയുധശ്രേണികള്‍ നിര്‍മ്മിച്ചെടുത്തത്.
1998 മുതൽ എല്ലാ സേനാ വിഭാഗങ്ങളും ഈ റൈഫിളുകള്‍ ഉപയോഗിക്കുന്നുണ്ട്. 4.25 കിലോ ഗ്രാം ഭാരമുള്ള ഈ തോക്കുകള്‍ ഉപയോഗിച്ച് മിനിറ്റില്‍ 60 റൗണ്ട് വെടിയുതിര്‍ക്കാനാവും.
ഇന്ത്യൻ സായുധ സേന, കേന്ദ്ര സായുധ പോലീസ് സേന, ഇന്ത്യൻ അർദ്ധസൈനിക വിഭാഗങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകള്‍ എന്നിവയാണ് പ്രധാനമായും ഇന്‍സാസ് ആയുധങ്ങള്‍ ഉപയോഗിക്കുന്നത്. കാർഗിൽ യുദ്ധ കാലത്ത് ഉപയോഗിക്കപ്പെട്ട ഇവ ഇപ്പോൾ റോയൽ ഭൂട്ടാൻ ആർമി, നേപ്പാളീസ് ആർമി, ആർമി ഓഫ് ഒമാൻ എന്നീ സൈന്യങ്ങളും ഉപയോഗിച്ച് വരുന്നുണ്ട്. ചെറു മെഷീൻ ഗണ്ണും പിസ്റ്റളും അടങ്ങുന്ന സേനയുടെ 'ഇൻഫാൻട്രി ആംസ്' ഗണത്തിലാണ് ഇന്‍സാസ് ഇടംപിടിക്കുന്നത്.1980 കളുടെ പകുതിയോടെയാണ് ഇന്‍സാസ് വികസിപ്പിച്ചെടുക്കുന്നത് സംബന്ധിച്ചുള്ള ആലോചനകള്‍ തുടങ്ങിയത്. 1990 കളോടെ ഇവ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ച് തുടങ്ങി. 1999 ല്‍ കാര്‍ഗില്‍ യുദ്ധ കാലത്താണ് ഇന്‍സാസ് ആയുധങ്ങള്‍ സൈന്യം പ്രധാനമായും ഉപയോഗിച്ചത്.
എസ്എപി ക്യാമ്പില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കാണാതായെന്ന സിഎജിയുടെ റിപ്പോര്‍ട്ട് പല പൊട്ടിത്തെറികള്‍ക്കും വഴിവെച്ചിരുന്നെങ്കിലും സിഎജി റിപ്പോര്‍ട്ടിനെ തള്ളി ക്രൈംബ്രാഞ്ച് രംഗത്തെത്തിയിരുന്നു. 660 ഇന്‍സാഫ് റൈഫിളുകളില്‍ 647 എണ്ണം എസ്എപി ക്യാമ്പില്‍ തന്നെ ഉണ്ടെന്ന് എഡിജിപി ടോമിന്‍ തച്ചങ്കരി നേരത്തേ വ്യക്തമാക്കിയിരുന്നു. മാത്രമല്ല 13 റൈഫിളുകള്‍ മണിപ്പൂരിലെ എആര്‍ ബറ്റാലിയനിലെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞിരുന്നു. അതേസമയം ഉണ്ടകള്‍ കാണാതായത് സംബന്ധിച്ച് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും തച്ചങ്കരി അറിയിച്ചിരുന്നു.












Click it and Unblock the Notifications