യോഗിയുടെ ബിജെപി സർക്കാരിനെ താഴെയിറക്കണം; വെല്ലുവിളി തീർക്കാൻ അഖിലേഷിന്റെ 3 തന്ത്രങ്ങൾ
ലഖ്നൗ; ഉത്തർപ്രദേശിൽ ബി ജെ പിക്കെതിരെ ശക്തമായ എതിരാളിയാകാനുള്ള ശ്രമത്തിലാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ സമാജ്വാദി പാർട്ടി. ഇക്കുറി ബി ജെ പിയെ താഴെയിറക്കാൻ വേറിട്ട പല പദ്ധതികളും പരീക്ഷിക്കാനാണ് എസ് പിയുടെ നീക്കം. മൂന്ന് തന്ത്രങ്ങളാണ് അധികാരം പിടിക്കാൻ പാർട്ടി തയ്യാറാക്കുന്നത്. വിശദമായി വായിക്കാം

മധ്യപ്രദേശും കർണാടകയും ആവർത്തിക്കാതിരിക്കാൻ
ഉയർന്ന വിജയ സാധ്യത ഉളള, പാർട്ടിയോട് കൂറ് പുലർത്തുന്ന സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനാണ് എസ് പി നീക്കം. ഇതിനായി പാർട്ടി മൂന്ന് മാനദണ്ഡങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. ഒന്ന് നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ ജനപ്രീതി, അതത് മേഖലകളിലെ സമുദായ സമവാക്യങ്ങൾ, പാർട്ടിയോടുള്ള വിശ്വാസ്യത. മധ്യപ്രദേശിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സംഭവവികാസങ്ങൾ കണക്കിലെടുത്താണ് അഖിലേഷ് യാദവ് ഈ സമീപനം. ഈ രണ്ട് സംസ്ഥാനങ്ങളിലും മറ്റ് പാർട്ടികളിൽ നിന്നും കൂട്ടത്തോടെ എം എൽ എമാരെ ചാടിച്ച് കൊണ്ടായിരുന്നു ബി ജെ പി സംസ്ഥാന ഭരണം പിടിച്ചത്. ഇതാവർത്തിക്കാതിരിക്കാനാണ് നീക്കം.

വിശ്വാസ്യത എന്നതുകൊണ്ട് പാർട്ടി അർത്ഥമാക്കുന്നത് എസ്പിയോട് മാത്രമല്ല, അഖിലേഷ് യാദവിനോടുള്ള കൂറും കൂടിയാണ്. നേരത്തേ തിരഞ്ഞെടുപ്പിൽ എസ്പിയുമായി സഖ്യമുണ്ടാക്കാൻ ജനസത്താ ദളിലെ (ലോക്താന്ത്രിക്) രഘുരാജ് പ്രതാപ് സിംഗ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. മുലായം സിംഗ് യാദവുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവായിട്ട് കൂടി എസ് പി സഖ്യത്തിന് തയ്യാറായിട്ടില്ല. അഖിലേഷിന്റെ വിശ്വാസം നേടിയെടുക്കാൻ സാധിക്കാതിരുന്നതാണ് സഖ്യത്തോട് അനുകൂല നിലപാട് സ്വീകരിക്കാതിരുന്നതുന് കാരണമന്നാണ് വിലയിരുത്തപ്പെടുന്നത്.

ശക്തരായ സ്ഥാനാർത്ഥികളെ കണ്ടെത്താൻ ഹൈദരാബാദ് ആസ്ഥാനമായുള്ള രണ്ട് സർവേ ഏജൻസികളുടെ സേവനം എസ് പി ഉപയോഗപ്പെടുത്തിയിരുന്നു. ഇത് പ്രകാരം സ്ഥാനാർത്ഥികളെ സൂക്ഷ്മമായി പരിശോധിക്കുന്നതിന്, പാർട്ടി ഇതിനകം നേതാക്കളുടെ വ്യക്തമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ട്. അതേസമയം ഇപ്പോഴത്തെ എംഎൽഎമാരുടെ കാര്യത്തിൽ അത്തരത്തിൽ പരിശോധന നടത്തില്ല. മുഴുവൻ എം എൽ എമാരേയും മത്സരിപ്പിക്കാൻ തന്നെയാണ് തിരുമാനം എന്നാണ് റിപ്പോർട്ട്.

പിന്നോക്ക വിഭാഗത്തിൽ (എം ബി സി) നിന്നുള്ള വോട്ടർമാരെ അണിനിരത്തുക എന്നതാണ് എസ്പിയുടെ രണ്ടാമത്തെ പ്രധാന തന്ത്രം. യു പിയിൽ അധികാരം പിടിക്കാൻ ഈ വോട്ടുകൾ നിർണായകമാണ്. സവർണ സമുദായങ്ങൾ, ജാതവർ, യാദവർ എന്നീ വോട്ടുകളില് ബി ജെ പിക്കും സമാജ്വാദി പാർട്ടിക്കും ബി എസ് പിക്കും ഒരുപോലെ സ്വാധീനമുണ്ട്. നേരത്തേ ബി എസ് പിക്ക് പിന്നിലാണ് പിന്നോക്ക വിഭാഗങ്ങൾ അണിനിരന്നതെങ്കിൽ 2014 ന് ശേഷം ഈ വോട്ടുകൾ ബി ജെ പിയിലെത്തി. ഈ വോട്ടുകൾ ലക്ഷ്യം വെച്ചാണ് എസ് പിയുടെ നീക്കം.

നേരത്തെ പാർട്ടി ഘടകത്തിന്റെ ജില്ലാ പ്രസിഡന്റും ജനറൽ സെക്രട്ടറിയും യാദവ, മുസ്ലീം സമുദായങ്ങളിൽ നിന്നുള്ളവരായിരുന്നു. ഒരു തസ്തിക യാദവ വിഭാഗത്തിൽ നിന്നുള്ള ആൾക്കായിരുന്നുവെങ്കിൽ മറ്റേത് മുസ്ലീം വിഭാഗത്തിനായിരുന്നു നൽകിയിരുന്നത്. എന്നാൽ ഈ ഫോർമുലയിൽ എസ്പി മാറ്റങ്ങൾ വരുത്തും. പരമാവധി പിന്നോക്ക വിഭാഗങ്ങളേയം സഖ്യത്തിൽ ഉൾപ്പെടുത്തും. പിന്നാക്ക സമുദായംഗങ്ങളിൽ നിന്നുള്ള പ്രാദേശിക പാർട്ടികളുമായുള്ള സഖ്യവും എസ് പി പരിഗണിക്കും. ഓം പ്രകാശ് രാജ്ഭറിന്റെ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുമായുള്ള സഖ്യം അത്തരമൊരു തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഉദാഹരണമാണ്.

പരമാവധി സംവരണ സീറ്റുകൾ നേടുകയെന്നതാണ് എസ്പിയുടെ മൂന്നാമത്തെ തന്ത്രം. മുൻപ് സംവരണ മണ്ഡലങ്ങളിൽ ബി എസ് പിയായിരുന്നു പ്രധാന ശക്തി. എന്നാൽ ബി എസ് പി ദുർബലമായതോടെ ബി ജെ പി ശക്തമായ എതിരാളിയായി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 85 സംവരണ മണ്ഡലങ്ങളിൽ 75 ലും ബി ജെ പിയും സഖ്യകക്ഷികളുമായിരുന്നു വിജയിച്ചിരുന്നത്. ഇത്തരം മണ്ഡലങ്ങളിൽ വിജയം ഉറപ്പിക്കാൻ ബിഎസ്പിയിൽ നിന്നും ശക്തരായ നേതാക്കളെ പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമമാണ് എസ്പി നടത്തുന്നത്. ഇതിൽ അവർ വിജയിക്കുകയും ചെയ്തിട്ടുണ്ട്. പ്രമുഖർ ഉൾപ്പെടെയുള്ള നിരവധി ബി എസ് പി നേതാക്കൾ ഇതിനോടകം തന്നെ സമാജ്വാദി പാർട്ടിയിൽ ചേർന്നിട്ടുണ്ട്. ഈ നേതാക്കളിൽ പലരും എംഎൽഎമാരും എംപിമാരും മന്ത്രിമാരും ബി എസ് പി മുതിർന്ന പാർട്ടി ഭാരവാഹികളുമാണെന്നതാണ് ശ്രദ്ധേയം.
സംവരണ മണ്ഡലങ്ങളിൽ ഈ നേതാക്കളെ നോമിനേറ്റ് ചെയ്യാനാണ് എസ്പി പദ്ധതിയിട്ടിരിക്കുന്നത്. നേരത്തെ, സമാജ്‌വാദി പാർട്ടി സംവരണ മണ്ഡലത്തിൽ ജാതവ്/ചമർ ഇതര സ്ഥാനാർത്ഥികളെയാണ് നാമനിർദ്ദേശം ചെയ്തിരുന്നത്, എന്നാൽ ഇപ്പോൾ ബി ജെ പി ഈ തന്ത്രം സ്വീകരിച്ചു.ഇതോടെ ഈ സമുദായങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികളാക്കാൻ സമാദ്വാദി പാർട്ടി നിർബന്ധിതരായിരുന്നു.

എസ് പി നേരിടുന്ന വെല്ലുവിളികൾ
പ്രധാനമായും മൂന്ന് വെല്ലുവിളികളാണ് എസ് പി നേരിടുന്നത്. ഒന്ന് കേഡർ അടിസ്ഥാനത്തിലല്ല സമാജ്വാദി പാർട്ടിയുടെ പ്രവർത്തനം. മറിച്ച് പ്രാദേശിക നേതാക്കളുമായുമുള്ള ബന്ധങ്ങളിലാണ് പാർട്ടി ഇപ്പോഴും നിലനിൽക്കുന്നത്. നേരത്തേ മുലായം സിംഗ് യാദവിനും സഹോദരൻ ശിവപാൽ സിംഗ് യാദവിനും പ്രാദേശിക നേതാക്കളുടെ ശക്തമായ ശൃംഖലയുണ്ടായിരുന്നു. എന്നാൽ ഇതിൽ വിജയിക്കാൻ ഇപ്പോഴും അഖിലേഷ് യാദവിന് സാധിച്ചിട്ടില്ല. രണ്ടാമതായി, ബി ജെ പിയിൽ നിന്ന് വ്യത്യസ്തമായി, എസ്പിക്ക് വോട്ടർമാരുടെ ജാതി, സമുദായ പ്രൊഫൈലുകളുടെ മണ്ഡലാടിസ്ഥാനത്തിലുള്ള സമഗ്രമായ ഡാറ്റ ഇല്ല. അതുകൊണ്ട് തന്നെ ടിക്കറ്റ് വിതരണത്തിൽ ഉൾപ്പെടെ വലിയ വെല്ലുവിളിയാകും എസ് പി നേരിട്ടേക്കുക.മൂന്നാമതായി, മുൻ അഖിലേഷ് യാദവ് സർക്കാരിന്റെ ചില തീരുമാനങ്ങൾ. പ്രത്യേകിച്ച് പട്ടികജാതി/പട്ടികവർഗ ജീവനക്കാരുടെ തരംതാഴ്ത്തലും അവരുടെ ക്ഷേമത്തിനായി ഉദ്ദേശിച്ചുള്ള പ്രത്യേക പദ്ധതികൾ അവസാനിപ്പിച്ചതടക്കമുള്ള നടപടികൾ. ഈ നടപടികൾ യഥാർത്ഥത്തിൽ ഈ വിഭാഗത്തെ ബി ജെ പിയോട് അടുപ്പിക്കുകയാണ് ചെയ്തത്.
മിനി കൂപ്പറിൽ പറന്ന് ദിലീപും കാവ്യയും മഹാലക്ഷ്മിയും... മീനാക്ഷി എവിടെ?