പഞ്ചാബിൽ ഞെട്ടിക്കുമോ ബിജെപി? അമരീന്ദറുമായുള്ള സഖ്യം.. ഒപ്പം ഈ ഘടകങ്ങളും
ചണ്ഡീഗഡ്; ഇത്തവണ പഞ്ചാബിൽ ആര് നേട്ടം കൊയ്യും? അധികാര തുടർച്ചയെന്ന് കോൺഗ്രസ് അവകാശപ്പെടുപ്പുമ്പോഴും മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദർ സിംഗിന്റെ പടിയിറക്കും പുതിയ പാർട്ടി പ്രഖ്യാപനവുമെല്ലാം കോൺഗ്രസിന് വലിയ പ്രതിസന്ധി തീർത്തിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി കോൺഗ്രസ് നേതാക്കൾ ക്യാപ്റ്റനൊപ്പം പോയി കഴിഞ്ഞു. കൂടുതൽ പേർ പോകുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. ദില്ലിക്ക് പുറത്ത് നേട്ടം കൊയ്യാൻ കിണഞ്ഞ് പരിശ്രമിക്കുന്ന ആം ആദ്മി കൊയ്തെടുക്കുമോ ഇനി പഞ്ചാബ് ഭരണം? ആം ആദ്മിയെ അങ്ങനെ തള്ളി കളയാനാകില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ തന്നെ പഞ്ചാബിൽ 20 സീറ്റുകൾ നേടി പ്രതിപക്ഷമാകാൻ ആപിന് സാധിച്ചിരുന്നു. പുറത്തുവന്ന ചില സർവ്വേകൾ ആം ആദ്മി ഭരണം പ്രവചിക്കുന്നുവെന്നതും പാർട്ടിക്ക് പ്രതീക്ഷ നൽകുന്നു.
ഇനി ബി ജെ പി - അമരീന്ദർ കൂട്ട്കെട്ട് സംസ്ഥാനത്ത് അട്ടിമറി ഉണ്ടാക്കുമോ? അമരീന്ദറിന്റെ പുതിയ പാർട്ടി സംസ്ഥാനത്ത് വൻ മുന്നേറ്റം ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ഭരണത്തിൽ കണ്ണുവെച്ചാണ് വിവാദ കാർഷിക നിയമങ്ങൾ തിടുക്കപ്പെട്ട് ഇപ്പോൾ ബി ജെ പി പിൻവലിച്ചതും കർഷകരുമായി അടുത്ത ബന്ധമുള്ള അമരീന്ദറുമായി പാർട്ടി സഖ്യത്തിലെത്തിയും. എന്തായാലും സാക്ഷാൽ പ്രധാനമന്ത്രിയെ ഉൾപ്പെടെ അണി നിരത്തി പഞ്ചാബിൽ താമര വിരിയിക്കാൻ തന്നെയാണ് പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്.

ഡിസംബർ ആദ്യത്തോടെ സംസ്ഥാനത്ത് പ്രചരണത്തിനായി നരേന്ദ്ര മോദി എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല അമരീന്ദർ സിംഗ് ഉൾപ്പെടെയുള്ള പ്രമുഖരുമായി നരേന്ദ്ര മോദി വേദി പങ്കിടുമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി ഇതിനോടകം തന്നെ നിരവധി പരിപാടികളിൽ പങ്കെടുക്കുകയും വലിയ പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ പഞ്ചാബിൽ ഇതുവരെ പ്രധാനമന്ത്രി എത്തിയിട്ടില്ല. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധം ഉയർന്ന സംസ്ഥാനത്ത് ഇപ്പോൾ നിയമങ്ങൾ പിൻവലിച്ചെങ്കിലും പ്രതിഷേധങ്ങൾ തണുത്തുവരുന്നേയുള്ളൂവെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്. എങ്കിലും വലിയ രീതിയിലുള്ള അതൃപ്തികൾ ഇപ്പോൾ ഇല്ലെന്ന് നേതൃത്വം കരുതുന്നു. ഈ വർഷം അവസാനത്തോടെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെട്ടതിന് ശേഷം പ്രധാനമന്ത്രിയെ ഉൾപ്പെടുത്തികൊണ്ടുള്ള പരിപാടിയാണ് നേതൃത്വം ഇപ്പോൾ ആലോചിക്കുന്നത്. പരിപാടിയിൽ സിഖ് സമുദായത്തേയും കർഷകരേയും ലക്ഷ്യം വെച്ചുള്ള വമ്പൻ പ്രഖ്യാപനങ്ങളും നടത്തിയേക്കുമെന്നാണഅ സൂചന.

കർഷക നിയമങ്ങൾക്കെതിരെ പ്രിഷേധം കൊടുമ്പിരികൊണ്ട സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു പഞ്ചാബ്. അതുകൊണ്ട് തന്നെ നിയമങ്ങൾ പിൻവലിക്കാനുള്ള തിരുമാനങ്ങൾ പാർട്ടിക്ക് ഗുണകരമാകുമെന്ന് തന്നെയാണഅ ബിജെപി വിലയിരുത്തൽ. ഇക്കഴിഞ്ഞ ലോക്സഭ-നിയമസഭ ഉപതിരഞ്ഞെടുപ്പിൽ രാജ്യത്ത് കനത്ത തിരിച്ചടി നേരിട്ടതോടെയാണ് ബി ജെ പി ധൃതിപ്പെട്ട് നിയമങ്ങൾ പിൻവലിച്ചത്. ലഖിംപൂർ ഖേരി വിഷയം ഉൾപ്പെടെ കത്തി നിന്ന ഉത്തർപ്രദേശിൽ നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തോടെ മാത്രമല്ല നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറായത്. തങ്ങൾക്ക് തീരെ സ്വാധീനമില്ലാതിരുന്ന സംസ്ഥാനമായ പഞ്ചാബിൽ ഭരണ കക്ഷിയിലും മറ്റ് പാർട്ടികളിലും ഉയർന്ന ആഭ്യന്തര തർക്കങ്ങൾ കൂടി മുൻകൂട്ടി കണ്ടുകൊണ്ടായിരുന്നു ബി ജെ പി സർക്കാർ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നിലവിൽ കോണ‍്ഗ്രസിൽ തർക്കങ്ങൾ ഇല്ലെന്ന് പാർട്ടി നേതൃത്വം ആവർത്തിക്കുമ്പോഴും മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നിയും പി സി സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇത് മുതലെടുക്കാൻ സാധിക്കുമെന്ന് ബി ജെ പി നേതൃത്വം കരുതുന്നു.

അമരീന്ദർ സിംഗിന്റെ വരവോടെ സംസ്ഥാനത്തെ ഹിന്ദുവോട്ടുകൾ ബി ജെ പിയിലെത്തുമെന്ന് നേതൃത്വം കരുതുന്നുണ്ട്. നേരത്തേ കോൺഗ്രസിനും ബി ജെ പിയ്ക്കും ഇടയിൽ പെട്ടിരുന്ന ഹിന്ദുവോട്ടർമാർ അമരീന്ദറിന്റെ വരവോടെ ബി ജെ പിക്കൊപ്പം നിലയിറക്കും. ഒപ്പം സിഖ് വോട്ടുകളും തങ്ങളുടെ പെട്ടിയിൽ വീഴുമെന്നാണ് ബി ജെ പി നേതൃത്വം പ്രതീക്ഷ പുലർത്തുന്നത്. സംസ്ഥാനത്ത് നിലവിൽ 38.49 ശതമാനം ഹിന്ദു വോട്ടുകൾ ഉണ്ട്. സംസ്ഥാനത്തെ 20 ജില്ലകളിൽ ഗുരുദാസ്പൂർ, ജലന്ധർ, ഹോഷിയാർപൂർ, ഷാഹിദ് ഭഗത് സിംഗ് നഗർ എന്നീ നാലിടങ്ങൾ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളാണ്.

30 വർഷമായി പാർട്ടി മത്സരിക്കാതിരുന്ന 94 സീറ്റുകളാണ് ഉള്ലത്. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് അകാലിദൾ പുറത്ത് പോയതും പഞ്ചാബ് ലോക് കോൺഗ്രസ് സഖ്യത്തിലെത്തിയതും ഹിന്ദു വോട്ടുകൾ വർധിപ്പിക്കാൻ സഹായിക്കുമെന്ന് ബി ജെ പി കണക്ക് കൂട്ടുന്നുണ്ട. സഖ്യം വേർപ്പെടുത്തിയ അകാലിദൾ ഇത്തവണ കൂടുതൽ തിരിച്ചടികൾ നേരിടേണ്ടി വരുമെന്നും ബി ജെ പി നേതാക്കൾ പറഞ്ഞു. ബിജെപിയുടെ ഹിന്ദു വോട്ട് ബാങ്ക് പലപ്പോഴും എസ്എഡിയിലേക്കാണ് പോയിക്കൊണ്ടിരുന്നത്. എന്നാൽ ഇത്തവണ കളിമാറും, നേതാക്കൾ അവകാശപ്പെട്ടു.
Recommended Video

പഞ്ചാബിനെ സംബന്ധിച്ചിടത്തോളം ദളിത് വോട്ടുകൾ ഏറെ നിർണായകമാണ്. 2011 ലെ കണക്കനുസരിച്ച് ജനസംഖ്യയുടെ 32 ശതമാനമാണ് ദളിത് വിഭാഗം. ദളിത് വിഭാഗക്കാരനായ ചരൺ ജിത്ത് സിംഗ് ചന്നിയെ സംസ്ഥാന മുഖ്യനാക്കിയത് തങ്ങൾക്ക് ഗുണകരമാകുമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. അതേസമയം രണ്ട് സുപ്രധാന നിയമനങ്ങളിലാണ് ബി ജെ പി പ്രതീക്ഷ. മുൻ ഐപിഎസ് ഓഫീസർ ഇഖ്ബാൽ സിംഗ് ലാൽപുരയെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായും മുൻ സംസ്ഥാന മന്ത്രിയും ബി ജെ പിയുടെ ദളിത് മുഖവുമായ വിജയ് സാംപ്ലയെ ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനാക്കിയതും ദളിത്, സിഖ് വോട്ടുകൾ ലഭിക്കാൻ സഹായിക്കുമെന്നും നേതൃത്വം കരുതുന്നു. .












Click it and Unblock the Notifications