തിരുവനന്തപുരം വിമാനത്താവളം; കേരളം യോഗ്യത നേടിയില്ല, കേന്ദ്ര വ്യോമയാന മന്ത്രി പറയുന്നത്
ദില്ലി: തിരുവനന്തപുരം വിമാനത്താവളത്തിനുള്ള അന്താരഷ്ട്ര ലേല നടപടികളില്‍ കേരളം യോഗ്യത നേടിയിരുന്നില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. വിമാനത്താവള നടത്തിപ്പ് 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് പാട്ടത്തിന് കൈമാറിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരളം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
വിമാനത്താവള നടത്തിപ്പ് പിപിപി മാതൃകയില്‍ പാട്ടത്തിന് നല്‍കാന്‍ 2018ലാണ് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയത്. തിരുവനന്തപുരം വിമാനത്താവളത്തെ ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. കൊച്ചി, കണ്ണൂര്‍ വിമാനത്താവളം നടത്തി പരിചയമുള്ള സംസ്ഥാനത്തെ പ്രത്യേകമായി പരിഗണിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
പ്രത്യേക കമ്പനി രൂപീകരിച്ച് വിമാനത്താവള നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കുക, അല്ലെങ്കില്‍ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ അധികാരം കമ്പനിക്ക് നല്‍കുക എന്നീ ആവശ്യങ്ങളാണ് കേരളം ഉന്നയിച്ചത്. റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ ആവശ്യം കേന്ദ്രം അംഗീകരിച്ചു. കെഎസ്‌ഐഡിസി ലേലത്തിന്റെ 10 ശതമാനം പരിധിക്കുള്ളില്‍ വന്നാല്‍ അവര്‍ക്ക് നല്‍കുമെന്നും വ്യവസ്ഥ ചെയ്തു.
ബിജെപി അനുകൂല നിലപാട്; ശശി തരൂര്‍ പിന്നോട്ടില്ല, ഫേസ്ബുക്ക് പ്രതിനിധികള്‍ സപ്തംബര്‍ 2ന് ഹാജരാകണം
പക്ഷേ, ലേലം തുറന്നുനോക്കിയപ്പോള്‍ 19.64 ശതമാനത്തിന്റെ വ്യത്യാസമുണ്ട്. ഒരു യാത്രക്കാരന് 135 രൂപ വച്ച് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാമെന്ന് കേരളം അറിയിച്ചു. എന്നാല്‍ ലേലം ജയിച്ചവര്‍ 168 രൂപയാണ് വാഗ്ദാനം ചെയ്തത്. അതിനാല്‍ കേരളത്തിന് യോഗ്യത നേടാന്‍ സാധിച്ചില്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി വിശദീകരിച്ചു.
അതേസമയം, ഇന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ വികാരമുയര്‍ന്നു. എന്തുവന്നാലും കേരളം സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു. കേന്ദ്ര തീരുമാനത്തിനെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാർ മുഖ്യ പങ്കാളിയായ ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിളിനെ വിമാനത്താവളത്തിൻ്റെ പ്രവർത്തനച്ചുമതല ഏൽപിക്കണമെന്ന് പല തവണ ഉന്നയിച്ച ആവശ്യം കേന്ദ്രം നിരാകരിച്ചതിൽ സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സർവ്വകക്ഷി യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ പ്രധാനമന്ത്രിയെ കത്തു മുഖേന അറിയിച്ചു. അതേസമയം, സ്വര്‍ണക്കടത്ത് വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആരോപിച്ചു.
ബിഹാറില്‍ മഹാസഖ്യം പൊളിഞ്ഞു; സഖ്യകക്ഷി മുന്നണി വിട്ട് ബിജെപി പാളയത്തിലേക്ക്, കോണ്‍ഗ്രസിന് തിരിച്ചടി
ഓണ്‍ലൈന്‍ ഫണ്ട് തിരിമറി; ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് അറസ്റ്റില്‍, 'മതില്‍ നിര്‍മാണത്തിന്റെ' മറവില്‍