മലപോലെ ഉറച്ച് നിന്ന് കോണ്‍ഗ്രസ്; വോട്ട് ചെയ്ത് സിപിഎം അംഗവും, ബിജെപിയെ പൊളിച്ച തന്ത്രം ഇങ്ങനെ
ജയ്പൂര്‍: രാജ്യസഭാ തിരഞ്ഞെടുപ്പിനെ മുന്‍ നിര്‍ത്തി വലിയ രാഷ്ട്രീയ നീക്കങ്ങളായിരുന്നു വിവിധ സംസ്ഥാനങ്ങളില്‍ നടന്നത്. ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത ബിജെപി സമാനമായ രീതിയില്‍ രാജസ്ഥാനില്‍ വലിയ അട്ടിമറിക്കായിരുന്നു കോപ്പ് കൂട്ടിയത്.
കോടികള്‍ വാഗ്ദദാനം ചെയ്ത് തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ
ആരോപണം. ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഴുവന്‍ എംഎല്‍എമാരേയും കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ബിജെപി നീക്കങ്ങളെ നിഷ്പ്രഭമാക്കി 2 സീറ്റിലും വിജയിച്ചു കയറാന്‍ കോണ്‍ഗ്രസിന് സാധിച്ച്.

കോണ്‍ഗ്രസ് നീക്കം
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തില്‍ കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ നീക്കങ്ങളായിരുന്നു ഒരു വോട്ടു പോലും ചോര്‍ന്നു പോകാതെ 2 സീറ്റിലും കോണ്‍ഗ്രസിന് വിജയം ഒരുക്കിയത്. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ദലിത് നേതാവ് നീരജ് ഡാങ്കിയുമാണ് രാജസ്ഥാനില്‍ നിന്നും രാജ്യസഭസയിലേക്ക് വിജയിച്ചത്.
Recommended Video

ബിജെപിയും
അട്ടിമറി പ്രതീക്ഷിച്ച് ബിജെപിയും രണ്ട് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയിരുന്നെങ്കിലും ഒരാള്‍ പരാജയപ്പെട്ടു. രാജേന്ദ്ര ഗെലോട്ടിനെയും ഓംകാർ സിങ് ലെഖാവത്തിനെയുമായിരുന്നു ബിജെപി നിര്‍ത്തിയത്. എന്നാല്‍ രണ്ടമാത്തെ സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദയനീയമായി പരാജയപ്പെടുകയായിരുന്നു.

മാതൃകകള്‍
ദേശീയ നേതൃത്വത്തില്‍ നിന്ന് കൂടിയുള്ള നിര്‍ദ്ദേശത്തിന്‍റെ പിന്‍ബലത്തിലായിരുന്നു രണ്ടാമത്തെ സീറ്റിലും ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. മധ്യപ്രദേശിലും കര്‍ണാടകയിലുമൊക്കെ അധികാരം പിടിച്ചെടുത്ത മാതൃകയില്‍ കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങള്‍ മുതലെടുത്ത് വിജയം കാണാനായിരുന്നു ബിജെപിയുടെ നീക്കം.

പൊളിച്ച് കയ്യില്‍ കൊടുത്തു
എന്നാല്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സംഘവും ഇതിനെ വിദഗ്ധമായി പൊളിച്ച് കയ്യില്‍ കൊടുത്തു. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന സൂചന കിട്ടിയപ്പോള്‍ തന്നെ അശോക് ഗെഹ്ലോട്ട് പ്രതിരോധ നീക്കങ്ങള്‍ ശക്തമാക്കുകയായിരുന്നു. കോണ്‍ഗ്രിസിന്‍റേതിന് പുറമെ തങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സ്വതന്ത്രരെയടക്കം അദ്ദേഹം റിസോര്‍ട്ടിലേക്ക് മാറ്റി.

റിസോര്‍ട്ടിലേക്ക്
ഇതിന് പുറമെ ബിജെപി സഖ്യകക്ഷിയായ ആര്‍എല്‍പിയുടെ ചില എംഎല്‍എമാരെയും കോണ്‍ഗ്രസ് ചട്ടം കെട്ടി. ഇതോടെ തങ്ങളുടെ പക്ഷത്ത് നിന്നുള്ള വോട്ടുകള്‍ ചോര്‍ന്നു പോവാതിരിക്കാന്‍ ബിജെപിക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിപക്ഷ എംഎല്‍എമാരെ അവര്‍ക്കും റിസോര്‍ട്ടിലേക്ക് മാറ്റേണ്ടി വന്നത് ഇങ്ങനെയാണ്.

അടിയുറച്ച് നിന്നു
വലിയ വാഗ്ധാനങ്ങളാണ് ബിജെപി മുന്നോട്ട് വെച്ചത്. എന്നാല്‍ ഇതിന് മുന്നില്‍ തങ്ങളുടെ രാഷ്ട്രീയ അസ്ഥിത്വം അടിയറവ് വെക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങല്‍ തയ്യാറായില്ലെന്നാണ് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചത്. ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ബിജെപിക്കെതിരെ സര്‍ക്കാര്‍ പക്ഷത്തെ മുഴുവന്‍ എല്‍എമാരും അടിയുറച്ച് നിന്നെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം വോട്ട്
ബിജെപിക്കെതിരായി നിലകൊള്ളണമെന്ന അശോക് ഗെഹ്ലോട്ടിന്‍റെ പ്രഖ്യാപനത്തെ സിപിഎം, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി അംഗങ്ങളും ഏറ്റെടുത്തു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തരുതെന്ന് കാണിച്ച് തങ്ങളുടെ രണ്ട് അംഗങ്ങള്‍ക്കും സിപിഎം നേരത്തെ തന്നെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ മറികടന്ന് സിപിഎം അംഗമായ ബൽവാൻ പുനിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു.

വിശദീകരണം തേടിയേക്കും
സിപിഎമ്മിന്‍റെ രണ്ടാമത്തെ അംഗമായ ഗിര്‍ധരി ലാല്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. പാര്‍ട്ടി നോട്ടീസ് മറികടന്ന് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ബല്‍വാന്‍ പൂനിയയയോടെ സിപിഎം വിശദീകരണം തേടിയേക്കും. അതേസമയം ബിജെപിയുടെ പരാജയം ഉറപ്പാക്കേണ്ടതുണ്ട് എന്നതിനാലാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്തതെന്ന് ഇദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന.

വഴങ്ങില്ല എന്ന സന്ദേശം
രാജസ്ഥാനിലെ രണ്ട് സ്ഥാനാർത്ഥികളുടെ വിജയം ബിജെപിയോട് കുതിരക്കച്ചവടത്തിന് മുന്നില്‍ എല്ലാവരും വഴങ്ങില്ല എന്ന സന്ദേശമാണ് നല്‍കുന്നത്. ബിജെപിയുടെ വാഗ്ദാനം അവരെ കൂടുതൽ സമ്പന്നരാക്കിയേക്കാം, പക്ഷേ ജനങ്ങളും അവർക്ക് വോട്ട് ചെയ്ത വ്യക്തികളും അവരെ വഞ്ചകരായിട്ടാണ് പരിഗണിക്കുകയെന്നും അശോഗ് ഗെഹ്ലോട്ട് പറഞ്ഞു.

വോട്ടുകള്‍
തിരഞ്ഞെടുപ്പില്‍ ഒന്നാം സ്ഥാനാർത്ഥിയായ വേണുഗോപാൽ 64 വോട്ടും രണ്ടാം സ്ഥാനാർത്ഥി നീരജ് ഡാംഗി 59 വോട്ടുമാണ് നേടിയത്. 200 അംഗനിയമസഭയില്‍ 107 അംഗങ്ങളാണ് കോണ്‍ഗ്രസിന് ഉള്ളത്. 12 സ്വതന്തരുടേയും മറ്റ് കക്ഷികളുടേയും പിന്തുണ കോണ്‍ഗ്രസിനുണ്ട്. ഇവരുടെ മുഴുവനും സിപിഎം, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി അംഗങ്ങളുടേയും പിന്തുണ കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചു.












Click it and Unblock the Notifications