തൂത്തുകുടിയിലെ പോലീസ് വേട്ട നടുക്കുന്ന ക്രൂരത; 17കാരിയെ വെടിവച്ചത് മുഖത്ത്!! ഒരാളെങ്കിലും മരിക്കണം
Recommended Video
ചെന്നൈ: പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്ന വേദാന്തയുടെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം നടത്തിയ തൂത്തുകുടിക്കാര്‍ക്ക് നേരെ പോലീസ് വെടിവച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ. സമരക്കാര്‍ മരിക്കണമെന്ന് പോലീസ് പറയുന്ന വീഡിയോ പുറത്തുവന്നു. സാധാരണ വേഷത്തിലെത്തിയ പോലീസുകാരനാണ് പോലീസ് വാഹനത്തിന് മുകളില്‍ കയറി വെടിവച്ചത്. കൊല്ലപ്പെട്ട 11 പേരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. 17കാരിക്ക് വെടി കൊണ്ടത് മുഖത്താണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. പോലീസിന്റെ നീക്കത്തില്‍ സംശയം പ്രകടിപ്പിച്ച് രാഷ്ട്രീയ നേതാക്കള്‍ രംഗത്തുവന്നു. നടുക്കുന്ന വിവരങ്ങളാണ് തമിഴ്‌നാട്ടില്‍ നിന്ന് വരുന്നത്. പോലീസിന്റെ ക്രൂരത വെളിവാക്കുന്ന വീഡിയോയിലുള്ള കാര്യങ്ങള്‍...
കമാന്റോ വെടിവയ്ക്കുന്നു
സാധാരണ വേഷത്തില്‍ പോലീസ് വാഹനത്തിന് മുകളില്‍ കയറിയ കമാന്റോ സമരക്കാര്‍ക്ക് നേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങളാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടത്. കൈയ്യില്‍ തോക്ക് പിടിച്ചാണ് ഇയാള്‍ പോലീസ് ബസിന് മുകളില്‍ കയറിയത്. കമിഴ്ന്ന് കിടന്ന് സമരക്കാര്‍ക്ക് നേരെ ഉന്നംപിടിക്കുന്നതും വീഡിയോയില്‍ കാണാം.
ദൃശ്യത്തിലുള്ളത്
ബസിന് താഴെ നിരവധി പോലീസുകാരുണ്ട്. പലരും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിട്ടുണ്ട്. ചിലര്‍ യൂണിഫോമിലാണ്. കുറച്ച് കലാപ നിയന്ത്രിത പോലീസുകാരാണ്. അതിനിടെ ബസിന് മുകളിലേക്ക് മറ്റൊരു പോലീസുകാരന്‍ കയറി. പിന്നീടാണ് വെടിയുതിര്‍ത്തത്. കൃത്യമായി ഉന്നം പിടിച്ചാണ് വെടിവച്ചതെന്ന് വീഡിയോയില്‍ വ്യക്തമാണ്.
ഒരാളെങ്കിലും മരിക്കണം
അതിനിടെ, വീഡിയോയില്‍ പോലീസുകാരുടെ സംസാരം കേള്‍ക്കുന്നുണ്ട്. ഒരാളെങ്കിലും മരിക്കണമെന്ന് പോലീസുകാരന്‍ പറയുന്നുണ്ട്. ഇതോടെയാണ് മനപ്പൂര്‍വം കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പോലീസ് വെടിവച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പോലീസുകാരുടെ സംസാരം എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. പോലീസ് നടപടിയില്‍ ദുരൂഹതയുണ്ടെന്ന് രാഷ്ട്രീയ നേതാക്കളും അഭിപ്രായപ്പെട്ടു.
പെണ്‍കുട്ടിയെ വെടിവച്ചത് മുഖത്ത്
കൊല്ലപ്പെട്ട 11 പേരില്‍ മൂന്ന് സ്ത്രീകളുണ്ടെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒരു പതിനേഴ്കാരിയും ഉള്‍പ്പെടും. ഈ കുട്ടിയുടെ താടിയെല്ലിനോട് ചേര്‍ന്ന ഭാഗത്താണ് വെടിയേറ്റിരിക്കുന്നത്. മരിച്ചവര്‍ക്കെല്ലാം അരക്കെട്ടിന് മുകളിലാണ് വെടിയേറ്റത്. ഇതും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വെടിവച്ചതാണെന്ന സംശയം ബലപ്പെടാന്‍ കാരണമായി.
അഞ്ചുപേര്‍ ഗുരുതരാവസ്ഥയില്‍
വെടിവയ്പ്പിലും ലാത്തിചാര്‍ജിലുമായി പോലീസുകാരുള്‍പ്പെടെ 200ഓളം പേര്‍ക്ക് പരിക്കുണ്ട്. വെടിയേറ്റ അഞ്ചുപേരുടെ നില അതീവ ഗുരുതമരാണ്. ഇവര്‍ തൂത്തുകുടി സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. മരിച്ചവരുടെ പേരുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി.
നഷ്ടപരിഹാരവുമായി സര്‍ക്കാര്‍
മേഖലയില്‍ നിരോധനാജ്ഞ തുടരുകയാണ്. അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. ആറ് പേര്‍ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ വച്ചു മരിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷവും പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷവും നഷ്ടപരിഹാരം നല്‍കും.
ഭരണകൂട ഭീകരത
ഭരണകൂട ഭീകരതയാണ് തൂത്തുകുടിയില്‍ അരങ്ങേറിയതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പോലീസ് നടത്തിയ കൊലപാതകം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വേദാന്ത കമ്പനിക്ക് കീഴിലുള്ള സ്റ്റെര്‍ലൈറ്റ് കോപ്പല്‍ പ്ലാന്റില്‍ നിന്ന് പുറത്തുവരുന്ന വിഷപ്പുകയും രാസമാലിന്യങ്ങളും കാരണം പ്രദേശവാസികള്‍ ഏറെ കാലമായി ദുരിതത്തിലാണ്.
സംഘര്‍ഷമുണ്ടായ മാര്‍ച്ച്
മാറാ രോഗങ്ങള്‍ക്ക് അടിമകളാകുയാണ് പ്രദേശവാസികളെന്ന് സമരക്കാര്‍ ആരോപിക്കുന്നു. കഴിഞ്ഞ 100 ദിവസമായി സമരം സമാധാനപരമായി നടക്കുകയായിരുന്നു. നൂറാം ദിവസത്തോടനുബന്ധിച്ച് കളക്ട്രേറ്റ് മാര്‍ച്ച് സമരക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ മാര്‍ച്ചാണ് ചൊവ്വാഴ്ച സംഘര്‍ഷത്തിലും വെടിവയ്പ്പിലും കലാശിച്ചത്. സമരക്കാരെ പോലീസ് തടഞ്ഞതും ലാത്തിവീശിയതുമാണ് സംഘര്‍ഷാവസ്ഥയ്ക്ക് കാരണം.
സമരം ശക്തമാകാന്‍ കാരണം
പ്ലാന്റ് വികസിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചതാണ് പ്രദേശവാസികള്‍ സമരത്തിന് ഇറങ്ങാന്‍ കാരണം. സമരത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനിക്ക് പ്ലാന്റ് വികസിപ്പിക്കുന്നതിന് നല്‍കിയ അനുമതി സര്‍ക്കാര്‍ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള കമ്പനിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ ഇന്ന് ഹൈക്കോടതി വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
സുപ്രീംകോടതി പിഴയിട്ടു
ലാത്തി വീശി, ജലപീരങ്കി പ്രയോഗിച്ചു, ഗ്രനേഡ് പ്രയോഗം നടത്തി... എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ച ശേഷമാണ് വെടിവച്ചതെന്ന് പോലീസ് അവകാശപ്പെട്ടു. നേരത്തെ വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ മാരക രോഗങ്ങള്‍ പിടിപ്പെട്ടിരുന്നു. 2013ല്‍ സുപ്രീംകോടതി കമ്പനിക്ക് 100 കോടി പിഴയിട്ടു. കമല്‍ഹാസന്‍, രജനികാന്ത്, എഡിഎംകെ നേതാവ് വൈക്കോ എന്നിവരെല്ലാം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ആസൂത്രിതമെന്ന് നേതാക്കള്‍
പോലീസ് വെടിവയ്പ്പ് ആസൂത്രിതമാണെന്ന് എംഡിഎംകെ നേതാവ് വൈക്കോ പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റവരോട് അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കമല്‍ഹാസനും സംഭവസ്ഥലം സന്ദര്‍ശിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം രംഗത്തെത്തിയിട്ടുണ്ട്. തൂത്തുകുടി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് കമല്‍ഹാസനും ഡിഎംകെ നേതാവ് സ്റ്റാലിനും അറിയിച്ചു.
#WATCH Local police in Tuticorin seen with assault rifles to disperse protesters demanding a ban on Sterlite Industries. 9 protestors have lost their lives. #TamilNadu. (Earlier visuals) pic.twitter.com/hinYmbtIZQ
— ANI (@ANI) 22 May 2018
കോണ്‍ഗ്രസ് കളി തുടങ്ങി; ഗോവയിലും ബിജെപി നിലംപൊത്തും!! കര്‍ണാടക മോഡല്‍, വെളിപ്പെടുത്തല്‍