കൊവിഡ് കാലത്ത് പിന്തുണ വേണ്ടവർ; കടുത്ത ദുരിതത്തിലായി ഭിന്നശേഷിക്കാർ
ദില്ലി; കൊവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയിൽ കടുത്ത ദുരിതത്തിലായി ഭിന്നശേഷിക്കാരും. രോഗത്തിന്റെ പശ്ചാത്തലത്തിൽ പലപ്പോഴും വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന അവസ്ഥയിലാണിവർ. കൊവിഡ് സാമൂഹിക ചുറ്റുപാടുകളിൽ തീർത്ത മാറ്റങ്ങളോട് സമൂഹം പൊരുത്തപ്പെട്ട് വരികയാണെങ്കിലും ഇപ്പോഴും ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ഇവർക്ക് സാധിച്ചിട്ടില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
കൊവിഡ് സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന മുതിർന്ന പൗരൻമാർക്ക് ഉൾപ്പെടെയുള്ളവരെ കുറിച്ച് അഭിസംബോധന ചെയ്യുമ്പോഴും ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാനോ പരിഹാരം കാണാനോ വിവിധ സർക്കാരുകൾ ശ്രമിക്കുന്നില്ലെന്ന വിമർശനമാണ് ഭിന്നശേഷിക്കാരുടെ കുടുംബാംഗങ്ങൾ ഉന്നയിക്കുന്നതെന്ന് ഇന്ത്യാ ടുഡേ തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ടിൽ പറയുന്നു. വൈകല്യമുള്ളവർക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ (പിഡബ്ല്യുഡി) ഉണ്ടായിരിക്കണമെന്ന പറയുകയാണ് ഇവർ.ഈ ദുഷ്‌കരമായ സമയങ്ങളിൽ ഈ വിഭാഗത്തിന് ലഭ്യമാക്കേണ്ട സൗകര്യങ്ങളെ കുറിച്ച് യാതൊരു അവബോധവും നൽകുന്നില്ലെന്നും ഇവർ വിമർശിക്കുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഭിന്നശേഷിക്കാരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി കേന്ദ്രസർക്കാർ സമഗ്രമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇവർക്കായി പ്രത്യേക ടോൾ ഫ്രീ മാനസികാരോഗ്യ ഹെൽപ്പ്ലൈൻ നമ്പറുകളും സർക്കാർ ആരംഭിച്ചിരുന്നു. - 1075, 011-23978046, 9013151515.മാത്രമല്ല ക്വാറന്റീൻ കാലയളവിൽ ആരോഗ്യ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സഹായങ്ങളും ഇവർക്ക് ഉറപ്പാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ എന്നാൽ ഈ മാർഗ്ഗനിർദ്ദേശങ്ങൾ യഥാർഥത്തിൽ നടപ്പിലാക്കുന്നതിന് ദീർഘകാല തയ്യാറെടുപ്പും ബഹുജന അവബോധവും ആവശ്യമാണെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്.
വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഭിന്നശേഷിക്കാരായ കുട്ടികൾ ഉൾപ്പെടെയുള്ളവരെ കടുത്ത അസ്ഥസ്ഥരാക്കുന്നുണ്ട്. വീട്ടകങ്ങളിൽ കഴിയുന്ന ഇവർ ചെറിയ കാര്യങ്ങളിൽ പോലും ദേഷ്യപ്പെടുന്നുണ്ടെന്നും ബംഗാൾ നിന്നുള്ള സ്നേഹ സ്മിത്ത് എന്ന യുവതി പറയുന്നു.
ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച്, 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 2.21 ശതമാനം ഭിന്നശേഷിക്കാരാണ്.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോക ജനസംഖ്യയുടെ 15 ശതമാനവും.
Recommended Video
മഹാമാരികാലത്ത് കടുത്ത മാനസിക സമ്മർദ്ദമാണ് ഇവർ അനുഭവിക്കുന്നതെന്ന് കൊൽക്കത്തയിലെ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് അദിതി ഗാംഗുലി പറഞ്ഞു. മുൻപ് ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ അവർ ഏർപ്പെട്ടിരുന്നു. എന്നാൽ മഹാമാരി കാരണം എല്ലാം ഇല്ലാതായി. കെയർടെയ്ക്കർമാരും ഇവരുടെ സ്വഭാവത്തിലുള്ള മാറ്റം കാരണം ബുദ്ധിമുട്ട് അനുവഭവിക്കുന്നുണ്ടെന്നും ഇവർ പറയുന്നു.ഭിന്നശേഷിക്കാരായ പലരേയും പരിചരിക്കുന്നത് കെയർടെയ്ക്കർമാരാണ് .അതുകൊണ്ട് തന്നെ പരിചരണം നൽകുന്നവർക്ക് അവരുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ കഴിയുന്ന തരത്തിൽ ഒരു കൗൺസിലിംഗ് സപ്പോർട്ട് പ്ലാറ്റ്ഫോം സൃഷ്ടിക്കണമെന്ന് അവർ പറഞ്ഞു.