കോൺഗ്രസ്-ഡിഎംകെ സഖ്യം തമിഴ്നാട് തൂത്തുവാരും, ബിജെപി സഖ്യത്തിന് നാണക്കേട്, ടൈംസ് സർവ്വേ ഫലം
ചെന്നൈ: സീറ്റ് തര്‍ക്കങ്ങള്‍ പരിഹരിച്ച് തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ-ബിജെപി സഖ്യത്തിന് എതിരെ കൈ കോര്‍ത്ത ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് ആശ്വാസമായി സര്‍വ്വേ ഫലം. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് യുപിഎ തൂത്തുവാരും എന്നാണ് ടൈംസ് നൗ പ്രീ പോള്‍ സര്‍വ്വേ ഫലം.
ഡിഎംകെയ്ക്ക് ഒപ്പം കോണ്‍ഗ്രസും സിപിഎം അടക്കമുളള ഇടതുകക്ഷികളും ചേരുന്ന സഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണച്ചിരിക്കുന്നത് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ ആണ്. ബിജെപിയോടും നരേന്ദ്ര മോദിയോടും തമിഴ്നാട്ടിലെ വോട്ടർമാർക്കുളള നിലപാടും സർവ്വേയിൽ വ്യക്തമാണ്. സര്‍വ്വേ ഫലം വിശദമായി അറിയാം..
യുപിഎ തൂത്തുവാരും
തമിഴ്‌നാട്ടില്‍ ഭരണം നിലനിര്‍ത്താന്‍ അണ്ണാഡിഎംകെ-ബിജെപി സഖ്യം കിണഞ്ഞ് പരിശ്രമിക്കുകയാണ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണ്. മാത്രമല്ല ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരെയും ശക്തമായ വികാരം നിലനില്‍ക്കുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 158 സീറ്റുകള്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം സ്വന്തമാക്കി സര്‍ക്കാരുണ്ടാക്കും എന്നാണ് ടൈംസ് നൗ-സീ വോട്ടര്‍ സര്‍വ്വേയിലെ പ്രവചനം.
2016ലേതിനേക്കാള്‍ 60 സീറ്റുകള്‍
ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ, എംഡിഎംകെ, മുസ്ലീം ലീഗ്, എംഎംകെ എന്നീ പ്രധാന പാര്‍ട്ടികളും ഏതാനും ചെറുപാര്‍ട്ടികളും ചേരുന്നതാണ് തമിഴ്‌നാട്ടിലെ യുപിഎ സഖ്യം. 2016ലേതിനേക്കാള്‍ 60 സീറ്റുകള്‍ ഇക്കുറി യുപിഎ സഖ്യം നേടും എന്നാണ് സര്‍വ്വേ ഫലം. അതേസമയം എന്‍ഡിഎ 65 സീറ്റിലൊതുങ്ങും. 2016ല്‍ എന്‍ഡിഎ സീറ്റ് നില 136 ആയിരുന്നു.
മുഖ്യമന്ത്രിയായി സ്റ്റാലിൻ
തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത് എംകെ സ്റ്റാലിനെ ആണ്. 38. 4 ശതമാനം ആളുകള്‍ ആണ് സ്റ്റാലിന്‍ മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഉളളത് നിലവിലെ മുഖ്യമന്ത്രിയായ എടപ്പാടി പളനിസ്വാമിയാണ്. 31 ശതമാനം പേരാണ് പളനിസ്വാമിക്കൊപ്പമുളളത്.
കമലും രജനിയും
മുഖ്യമന്ത്രി സ്ഥാനത്തേക്കുളള പോരാട്ടത്തില്‍ മൂന്നാമത് ഉളളത് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസനാണ്. 7.4 ശതമാനം പേരാണ് കമലിനൊപ്പമുളളത്. തൊട്ട് പിന്നാലെ സൂപ്പര്‍ താരം രജനീകാന്തുമുണ്ട്. എന്നാല്‍ ആരോഗ്യാവസ്ഥ പരിഗണിച്ച് രജനീകാന്ത് രാഷ്ട്രീയ പ്രവേശന നീക്കം ഉപേക്ഷിച്ചിരിക്കുകയാണ്. ജയിലില്‍ നിന്നിറങ്ങി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച വികെ ശശികല 3.39 ശതമാനം വോട്ട് നേടി പിന്നാലെയുണ്ട്
എൻഡിഎ വോട്ട് കുത്തനെ ഇടിയും
കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന് 43.2 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. 2016ല്‍ 39.4 ശതമാനം വോട്ടായിരുന്നു ഈ സഖ്യത്തിന് ലഭിച്ചിരുന്നത്. ഇത്തവണ 3.8 ശതമാനം വോട്ട് അധികം ലഭിക്കും. എന്‍ഡിഎയുടെ വോട്ട് ശതമാനം കുത്തനെ ഇടിയും. 32.1 ശതമാനം വോട്ടാണ് എന്‍ഡിഎയ്ക്ക് ലഭിക്കുക. 2016ല്‍ ഇത് 43.7 ശതമാനം ആയിരുന്നു. 11.6 ശതമാനം ആണ് എന്‍ഡിഎ വോട്ട് ശതമാനം ഇടിയുക.
കേന്ദ്ര സര്‍ക്കാരില്‍ തൃപ്തരല്ല
കേന്ദ്ര സര്‍ക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുളള വികാരം തമിഴ്‌നാട്ടില്‍ ശക്തമാണെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ടൈംസ് നൗ- സി വോട്ടര്‍ സര്‍വ്വേ ഫലം. ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരില്‍ 53.26 ശതമാനം ആളുകള്‍ ആണ് ഒട്ടും തൃപ്തരല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഏറെക്കുറെ തൃപ്തരാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 22.28 ശതമാനം പേരും വളരെ തൃപ്തരാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 12.07 ശതമാനം പേരുമാണ്.
മോദി പോര
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണോ എന്ന ചോദ്യത്തില്‍ 51.09 ശതമാനം ആളുകള്‍ ആണ് ഒട്ടും തൃപ്തരല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 24.35 ശതമാനം ആളുകള്‍ മോദിയില്‍ ഏറെക്കുറെ തൃപ്തരാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 17. 29 ശതമാനം പേരാണ് വളരെ തൃപ്തരാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. പറയാനാവില്ലെന്ന് 7.27 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നു.