യുവാക്കളെ കെട്ടിയിട്ട് മർദിച്ച സംഭവം: പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി തൃണമൂൽ കോൺഗ്രസ്
ഗുജറാത്തിൽ പോലീസ് യുവാക്കളെ പര്യമായി കെട്ടിയിട്ട് തല്ലിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി തൃണമൂൽ കോൺഗ്രസ്.വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേദയ കേസെടുക്കാത്തത് ലജ്ജാകരമാണെന്നും പാർട്ടി വക്താവ് സാകേത് ഗോഖലെ പറഞ്ഞു.
ആരും പരാതി നൽകാത്തതിനാലാണ് നടപടിയെടുക്കാത്തതെന്ന് പറയരുതെന്നും, അതിനാൽ വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് പരാതി നൽകുകയാണെന്നും ഗോഖലെ ട്വറ്ററിൽ കുറിച്ചു.

ഇത് മത ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമമാണെന്ന് തൃണമൂൽ പരാതിയിൽ ആരോപിക്കുന്നു. രാഷ്ട്രീയ പ്രേരിതമാകാം സംഭവമെന്നും തൃണമൂൽ കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നു. യുവാക്കൾക്ക് നേരെ പോലീസ് മനുഷ്യത്വരഹിതമായ നടപടിയാണ് സ്വീകരിച്ചെതെന്നും തൃണമൂൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
ഗുജറാത്തിലെ ഗർബ ആഘോഷത്തിനിടെ കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് യുവാക്കളെ പോലീസ് കെട്ടിയിട്ട് മർദിച്ചത്. പൊതുജന മദ്യത്തിൽ ഒരു തൂണിൽ കെട്ടിയിട്ടായിരുന്നു പോലീസിന്റെ പരസ്യ വിചാരണ. കെട്ടിയിട്ട യുവാക്കളെ വലിയ ദണ്ഡുകൊണ്ട് പോലീസ് അടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ജനമധ്യത്തിൽ നിർത്തിയായിരുന്നു വടി കൊണ്ടുള്ള പൊലീസിന്റെ അതിക്രമം. ചുറ്റും കൂടിയിരുന്ന ആളുകൾ പോലീസിനെ കൈയടിച്ച് പ്രോൽസാഹിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.
സംഭവത്തിൽ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവി ആശിഷ് ഭാട്ടിയ ഉത്തരവിട്ടിട്ടുണ്ട്. ആന്വേഷണം പൂർത്തിയായതിന് ശേഷം കടുത്ത അച്ചടക്ക നടപടികൾ പോലീസുകാർക്കെതിരെ സ്വീകരിക്കുമെന്ന് ആശിഷ് ഭാട്ടിയ അറിയിച്ചു.
'ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പാനൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പോലീസിന് റിപ്പോർട്ട് സമർപ്പിക്കും. വീഡിയോകളുടെ സത്യാവസ്ഥ ആദ്യം സ്ഥിരീകരിക്കും. ഇതിന് ശേഷമായിരിക്കും മർദിച്ചെന്ന് ആരോപിക്കപ്പെട്ട പോലീസുകാർക്കെതിരെ നടപടിയെടുക്കുക'. ആശിഷ് ഭാട്ടിയ വ്യക്തമാക്കി












Click it and Unblock the Notifications