തമിഴകം വിടാതെ ജയലളിത; അന്വേഷണം പ്രഖ്യാപിച്ചു, പാര്‍ട്ടി ലയനം ഉടന്‍, ശശികല കുടിയൊഴിയും!!
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. അണ്ണാ ഡിഎംകെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഉടന്‍ ലയിക്കുമെന്ന സൂചനകളാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ പുറത്തുവരുന്നത്.
ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നു ജയലളിത വാര്‍ത്ത വീണ്ടും. ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയില്‍ ഒരു സമിതിയെ നിയോഗിച്ചു. പോയസ്ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയം സ്മാരകമാക്കാനും തീരുമാനിച്ചു.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. അണ്ണാ ഡിഎംകെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഉടന്‍ ലയിക്കുമെന്ന സൂചനകളാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ പുറത്തുവരുന്നത്. വിമത പാര്‍ട്ടി നേതാവ് ഒ പനീര്‍ശെല്‍വത്തിന്റെ പ്രധാന നിബന്ധനകളെല്ലാം ഇപ്പോള്‍ അംഗീകരിച്ചിരിക്കുകയാണ് എടപ്പാടി പളനിസ്വാമി സര്‍ക്കാര്‍.
ശശികലയ്ക്കു കനത്ത തിരിച്ചടി
ജയലളിതയുടെ മരണ ശേഷം പാര്‍ട്ടിയില്‍ പിടി മുറുക്കാന്‍ ശ്രമിച്ച തോഴി ശശികലയ്ക്കും കുടുംബത്തിനും കനത്ത തിരിച്ചടിയാണിപ്പോള്‍. കാരണം അവരുടെ ഇടപെടല്‍ മൂലമാണ് പാര്‍ട്ടി ഭിന്നിച്ചത്.
രണ്ടു വിഭാഗങ്ങള്‍
എഐഎഡിഎംകെ( അമ്മ), എഐഎഡിഎംകെ(പുരട്ച്ചി തലൈവി അമ്മ) എന്നിങ്ങനെ രണ്ടു പാര്‍ട്ടിയായി ഭിന്നിക്കുകയായിരുന്നു ജയലളിതയുടെ അണ്ണാ ഡിഎംകെ. ശശികലയുടെ ഗൂഢ നീക്കങ്ങളാണ് ഭിന്നതയ്ക്ക് ആക്കം കൂട്ടിയത്.
മരണത്തില്‍ ദുരൂഹത
ഇതോടെ സ്വന്തം വഴി നീങ്ങിയ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തി. പിന്നീട് പല പ്രമുഖരും ഈ സംശയം പ്രകടിപ്പിച്ചു.
പളനിസ്വാമി നിലപാട് മാറ്റി
അന്വേഷണം വേണമെന്ന പനീര്‍ശെല്‍വത്തിന്റെ ആവശ്യം ശശികല നിയോഗിച്ച മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇതുവരെ അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ പളനിസ്വാമി നിലപാട് മാറ്റിയിരിക്കുകയാണ്.
എല്ലാ നിബന്ധനകളും അംഗീകരിച്ചു
പനീര്‍ശെല്‍വം വിഭാഗം മുന്നോട്ട് വച്ച എല്ലാ നിബന്ധനകളും ഇപ്പോള്‍ മുഖ്യമന്ത്രി അംഗീകരിച്ചുവെന്ന് വേണം കരുതാന്‍. ഇനി ഐക്യം വേഗത്തില്‍ സാധ്യമാകും.
ദില്ലിയിലും വിഷയത്തില്‍ ചര്‍ച്ച
തങ്ങളുടെ നിബന്ധന പാലിച്ചില്ലെങ്കില്‍ ഒരിക്കലും ഐക്യമുണ്ടാകില്ലെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ ദില്ലിയിലും വിഷയത്തില്‍ ചര്‍ച്ച നടന്നു. ഒടുവില്‍ പനീര്‍ശെല്‍വത്തിന്റെ എല്ലാ നിബന്ധനകളും അംഗീകരിച്ചിരിക്കുന്നു.
എടപ്പാടി പളനിസ്വാമി പറഞ്ഞത്
ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കണമെന്ന് നിരവധി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് പുതിയ അന്വേഷണം പ്രഖ്യാപിക്കാന്‍ കാരണമെന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞു. അദ്ദേഹം പനീര്‍ശെല്‍വത്തിന്റെ പേര് ഇക്കൂട്ടത്തില്‍ പറഞ്ഞില്ല.
വേദനിലയത്തില്‍ നിന്നു ശശികല ഔട്ട്
ജയലളിതയുടെ വസതിയായ വേദനിലയം അവരുടെ മരണ ശേഷം ശശികലയാണ് ഉപയോഗിച്ചിരുന്നത്. ഇത് സര്‍ക്കാര്‍ സ്മാരകമാക്കണമെന്നും ശശികലയ്ക്ക് വിട്ടുകൊടുക്കരുതെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടിരുന്നു.
സ്ഥിരം താമസം ഇനി സാധ്യമല്ല
ഇതോടെ വേദനിലയത്തില്‍ ഇനി ശശികലയ്ക്ക് സ്ഥിരം താമസം ഇനി സാധ്യമല്ല. ശശികല ഇപ്പോള്‍ കര്‍ണാടകയില്‍ ജയിലിലാണ്. തിരിച്ചുവന്നാല്‍ അവര്‍ ഈ വസതിയിലാണ് താമസിക്കേണ്ടിയിരുന്നത്. പുതിയ നീക്കത്തോടെ അത് തടയപ്പെട്ടിരിക്കുന്നു.
ഐക്യധാരണയുണ്ടാക്കി
അണ്ണാഡിഎംകെ ഇരുവിഭാഗങ്ങള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഇതിന് ശക്തിപകര്‍ന്നുകൊണ്ട് അടുത്തിടെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ശശികലയ്ക്കും സഹോദരപുത്രന്‍ ടിടിവി ദിനകരനുമെതിരേ പ്രമേയം പാസാക്കിയിരുന്നു.
ദിനകരനും പുറത്തേക്ക്
ശശികലയ്ക്ക് അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി പദവി നല്‍കിയത് താല്‍ക്കാലികമാണെന്ന് പ്രേമയം വ്യക്തമാക്കുന്നു. മാത്രമല്ല, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ദിനകരന്റെ തീരുമാനങ്ങള്‍ പാര്‍ട്ടിയുടെതല്ലെന്നും പ്രമേയത്തില്‍ പറയുന്നു. ഐക്യപ്പെടാനും മന്ത്രിസഭ അഴിച്ചുപണിയാനും ധാരണയായിട്ടുണ്ട്.
അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗം
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവുമാണ് അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഔദ്യോഗിക വിഭാഗത്തിന്റെ നേതാവായ പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കിയിരുന്നെങ്കിലും പാര്‍ട്ടി പദവികള്‍ ശശികല പിടിച്ചുവച്ചിരുന്നു.
ശശികലയെ മാറ്റണം
ഇതാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ പോര് രൂക്ഷമാകാന്‍ ഇടയാക്കിയത്. ശശികലയെയും കുടുംബത്തെയും പാര്‍ട്ടിയില്‍ നിന്നു അകറ്റിയാല്‍ മാത്രമേ ഇരുവിഭാഗങ്ങളുടെ ഐക്യ സാധ്യമാകൂവെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കിയിരുന്നു.
ഐക്യചര്‍ച്ച അന്തിമഘട്ടത്തില്‍
ഈ പശ്ചാത്തലത്തിലാണ് ശശികലയെയും ദിനകരനെയും അവഗണിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗം പ്രമേയം പാസാക്കുന്നത്. പനീര്‍ശെല്‍വം വിഭാഗവുമായുള്ള ഐക്യചര്‍ച്ചകളും അന്തിമഘട്ടത്തിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒപിഎസ് ഉപമുഖ്യമന്ത്രി
പുതിയ ഐക്യ ഫോര്‍മുല തയ്യാറാക്കിയിട്ടുണ്ട്. ഇതുപ്രകാരം മുഖ്യമന്ത്രിയായി പളനിസ്വാമി തുടരും. ഉപമുഖ്യമന്ത്രി പദവി പനീര്‍ശെല്‍വത്തിന് നല്‍കും. കൂടാതെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയും പനീര്‍ശെല്‍വത്തിന് കിട്ടും.
ദിനകരന്റെ വാക്കുകള്‍ പാര്‍ട്ടിയുടേതല്ല
ദിനകരന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ ഇറക്കുന്ന പ്രസ്താവനകള്‍ പാര്‍ട്ടിയുടെത് അല്ലെന്നും പാര്‍ട്ടിക്ക് അവരുമായി ബന്ധമില്ലെന്നും കഴിഞ്ഞ വ്യാഴാഴ്ച പാസാക്കിയ പ്രമേയം പറയുന്നു. പനീര്‍ശെല്‍വം വിഭാഗത്തിലെ രണ്ടു പ്രമുഖരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
പ്രധാന പദവികള്‍ കിട്ടും
ഒപിഎസ് പക്ഷത്തെ പ്രമുഖരായ മഫോയ് കെ പാണ്ഡ്യരാജന്‍, സെമ്മലയ് എന്നിവരെയാണ് മന്ത്രിമാരാക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഐക്യം സാധ്യമാകുമ്പോള്‍ പ്രധാന സ്ഥാനങ്ങള്‍ വേണമെന്ന് ഒപിഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ദിനകരനെതിരേ ഐക്യത്തോടെ
കൈക്കൂലി കേസില്‍ പുറത്തിറങ്ങിയ ശേഷം അണ്ണാ ഡിഎംകെയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ദിനകരന്‍ ശ്രമിക്കുന്നുണ്ട്. ഇതാണ് ഒപിഎസ്-ഇപിഎസ് വിഭാഗങ്ങളുടെ ലയനം വേഗത്തിലാക്കിയത്. ദിനകരനെ ഒതുക്കിയില്ലെങ്കില്‍ തങ്ങള്‍ പുറത്താകുമെന്ന ഭയം ഇരുവിഭാഗങ്ങള്‍ക്കുമുണ്ട്.
ദിനകരന്റെ 64 അംഗം
122 എംഎല്‍എമാര്‍ തന്നോടൊപ്പമുണ്ടെന്ന് കഴിഞ്ഞദിവസം ദിനകരന്‍ പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹം 64 അംഗ പാര്‍ട്ടി ഭാരവാഹികളുടെ പട്ടിക പുറത്തിറക്കുകയും ചെയ്തു. ഈ ഭാരവാഹികള്‍ പാര്‍ട്ടിയുടേതല്ലെന്നാണ് പളനിസ്വാമി വിഭാഗത്തിന്റെ പ്രമേയത്തില്‍ പറയുന്നത്.
നിയമനങ്ങള്‍ നിയമവിരുദ്ധം
ദിനകരന്റെ നിയമനങ്ങള്‍ നിയമവിരുദ്ധമാണെന്ന് പ്രമേയം വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം പ്രഖ്യാപിച്ച ഭാരവാഹികള്‍ ഔദ്യോഗികമല്ല എന്നാണ് പ്രമേയത്തില്‍ പറയുന്നത്. പളനിസ്വാമി-പനീര്‍ശെല്‍വം വിഭാഗങ്ങള്‍ ഐക്യപ്പെടുന്ന കാഴ്ചയാണിപ്പോള്‍ തമിഴകത്ത്.
റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
പനീര്‍ശെല്‍വത്തിന് ഉപമുഖ്യമന്ത്രി പദവി നല്‍കുമെന്നാണ് പുറത്തുവരുന്ന ഒരു വിവരം. മറ്റൊന്ന് പാര്‍ട്ടി നിയന്ത്രണം പൂര്‍ണമായും അദ്ദേഹത്തെ ഏല്‍പ്പിക്കുമെന്നാണ്. ഇതിന് വേണ്ടി പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ ഏഴംഗ സമിതി രൂപീകരിക്കും. തിരഞ്ഞെടുപ്പ് വരെ ഇവരായിരിക്കും പാര്‍ട്ടിയെ നിയന്ത്രിക്കുക എന്ന റിപ്പോര്‍ട്ടുമുണ്ട്.