രാഹുൽ ഗാന്ധി വിത്ത് വാഴ! തനിക്ക് മുകളിൽ വളരുന്നവരെ വെട്ടി മാറ്റുന്ന ശീലം, കണക്ക് തീർത്ത് ടോം വടക്കൻ
ദില്ലി: കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ബിജെപി പാളയത്തില്‍ ചേക്കേറിയതാണ് ടോം വടക്കന്‍. തൃശൂരില്‍ സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തത് മൂലമാണ് വടക്കന്‍ പാര്‍ട്ടി വിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ടിക്കറ്റില്‍ വടക്കന്‍ മത്സരിച്ചേക്കും എന്നും കരുതപ്പെട്ടിരുന്നു.
എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ ടോം വടക്കന്റെ പേര് എവിടെയും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസിന്റെ പാലം വലിച്ച് വന്ന ടോം വടക്കന് ബിജെപി എന്താണ് നല്‍കാന്‍ പോകുന്നത് എന്ന് അറിയാനിക്കുന്നതേ ഉളളൂ. അതിനിടെ സോണിയ ഗാന്ധിയെ പുകഴ്ത്തിയും രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചും വടക്കന്‍ രംഗത്ത് വന്നിരിക്കുകയാണ്.

വടക്കന്റെ കഷ്ടകാലം
കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ സോണിയ ഗാന്ധിക്ക് വേണ്ടപ്പെട്ട ആളായിരുന്നു വടക്കന്‍. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും സോണിയ മാറുകയും രാഹുല്‍ ഗാന്ധി വരികയും ചെയ്തതോടെയാണ് വടക്കന്റെ കഷ്ടകാലം തുടങ്ങിയത്. സോണിയ നല്‍കിയ പരിഗണന രാഹുല്‍ വടക്കന് നല്‍കിയിരുന്നില്ല.

ഒറ്റ രാത്രി കൊണ്ട് ചാട്ടം
തൃശൂര്‍ സീറ്റിന് വേണ്ടി കാലങ്ങളായി ആവശ്യപ്പെട്ടിരുന്ന ടോം വടക്കന് ഇത്തവണയും സീറ്റ് നിഷേധിക്കപ്പെട്ടു. കെസി വേണുഗോപാല്‍ അടക്കമുളളവര്‍ ഹൈക്കമാന്‍ഡിന് പ്രിയപ്പെട്ടവരായും വടക്കന് തിരിച്ചടിയായി. ഇതോടെയാണ് രായ്ക്ക് രാമായനം ടോം വടക്കന്‍ ബിജെപിയില്‍ എത്തിയത്.

രാഹുലിന് വിമർശനം
ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിനെ കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണം അദ്ദേഹം അത്ര വലിയ നേതാവൊന്നും അല്ല എന്നതായിരുന്നു.ബിജെപിയില്‍ എത്തിയതിന് ശേഷം രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ടോം വടക്കന്‍. മൈ നാഷന്‍ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

കൂടിക്കാഴ്ച അനുവദിച്ചില്ല
കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം രാഹുല്‍ ഗാന്ധി തന്നെ ഒരിക്കല്‍ പോലും കാണാന്‍ കൂട്ടാക്കിയിരുന്നില്ലെന്ന് ടോം വടക്കന്‍ ആരോപിക്കുന്നു. രാഷ്ട്രീയത്തില്‍ എത്തും മുന്‍പ് താന്‍ രാഹുലിനൊപ്പം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് ഒരു കൂടിക്കാഴ്ചയ്ക്ക് അപ്പോയിന്റ്‌മെന്റ് ചോദിച്ചിരുന്നു.

രാഹുൽ ഗാന്ധി വിത്ത് വാഴ
എന്നാല്‍ ഇതുവരെ ആ അപ്പോയിന്റ്‌ന്റെ് തനിക്ക് കിട്ടിയിട്ടില്ല. കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ശേഷമാണ് രാഹുലിന്റെ സ്വഭാവം മാറിയത്. രാഹുല്‍ ഗാന്ധിയെ വിത്തുവാഴ എന്നാണ് ടോം വടക്കന്‍ വിശേഷിപ്പിച്ചത്. തനിക്ക് മുകളില്‍ വളരുന്നവയെല്ലാം രാഹുല്‍ വെട്ടി മാറ്റുകയാണ്.

സ്വയം വലിയവൻ
ശേഷം രാഹുല്‍ സ്വയം വലുതെന്ന് നടിക്കുന്നു എന്നും ടോം വടക്കന്‍ ആരോപിച്ചു. ഇത് ഒരു ശരിയായ രാഷ്ട്രീയമല്ല. സോണിയ ഗാന്ധി പ്രസിഡണ്ടായിരിക്കുമ്പോള്‍ ആളുകള്‍ക്ക് പറയാനുളളത് കേള്‍ക്കുമായിരുന്നു. സോണിയാജി പാര്‍ട്ടി പ്രവര്‍ത്തകരെ കാണുകയും അവര്‍ക്ക് പറയാനുളളത് കേള്‍ക്കുകയും ചെയ്യും.

സോണിയ ഭേദം
എന്നാല്‍ രാഹുല്‍ ഗാന്ധി വന്നതോടെ സ്ഥിതി മാറി. രാഹുലിന് പറച്ചില്‍ മാത്രമേ ഉളളൂയെന്നും ടോം വടക്കന്‍ കുറ്റപ്പെടുത്തി. പ്രവര്‍ത്തകര്‍ക്ക് ഒപ്പമാണ് താനെന്ന് വെറുതേ പറയുക മാത്രമാണ് രാഹുല്‍ ചെയ്യുന്നത്. രാഹുലിനെ അപേക്ഷിച്ച് സോണിയാ ഗാന്ധിയുടെ പ്രവര്‍ത്തികള്‍ ഏറെ ജനാധിപത്യപരമായിരുന്നുവെന്നും ടോം വടക്കന്‍ കൂട്ടിച്ചേര്‍ത്തു.

ടിക്കറ്റ് വാഗ്ദാനം
ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി തനിക്ക് ടിക്കറ്റ് വാഗ്ദാനം നല്‍കിയിരുന്നുവെന്നും ടോം വടക്കന്‍ വെളിപ്പെടുത്തി. എന്നാല്‍ താന്‍ ടിക്കറ്റ് നിരസിക്കുകയായിരുന്നു. ഏത് സീറ്റാണ് വാഗ്ദാനം ലഭിച്ചത് എന്നത് ടോം വടക്കന്‍ വെളിപ്പെടുത്തിയില്ല.

എന്ത് ദൗത്യം ഏല്‍പ്പിച്ചാലും ഏറ്റെടുക്കും
ബിജെപിയില്‍ താന്‍ പുതിയ ആളാണ്. താഴെക്കിടയിലുളള പ്രവര്‍ത്തകരമായി ബന്ധം ഉണ്ടാക്കുന്നതേ ഉളളൂ. ഇപ്പോള്‍ മത്സരിച്ചാല്‍ അത് പ്രവര്‍ത്തകരോടുളള വഞ്ചനയാകുമെന്നും വടക്കന്‍ പറഞ്ഞു. പാര്‍ട്ടി എന്ത് ദൗത്യം ഏല്‍പ്പിച്ചാലും ഏറ്റെടുക്കുമെന്നും ടോം വടക്കന്‍ പറഞ്ഞു.

ശബരിമല വിഷയം
ശബരിമല സ്ത്രീ പ്രവേശനത്തേയും ടോം വടക്കന്‍ തളളിപ്പറഞ്ഞു. ശബരിമലയിലെ സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ സാധിക്കില്ല. ആചാരത്തെ മാറ്റാന്‍ കോടതിക്കോ സര്‍ക്കാരിനോ സാധിക്കില്ലെന്നും ഇത്തരം നീക്കങ്ങളെ ചോദ്യം ചെയ്യണമെന്നും അഭിമുഖത്തില്‍ ടോം വടക്കന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications