വീണ്ടും ആശ്വാസം; നാഫെഡും എൻസിസിഎഫും ഇന്ന് മുതൽ 80 രൂപ നിരക്കിൽ തക്കാളി വിൽക്കും
ഡൽഹി: തക്കാളി വില കുതിച്ചുയരുമ്പോൾ വിലനിയന്ത്രിക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. ഡൽഹി-എൻസിആറിലും മറ്റ് സ്ഥലങ്ങളിലും അടിയന്തര പ്രാബല്യത്തോടെ കേന്ദ്ര സർക്കാർ ഞായറാഴ്ച തക്കാളിയുടെ സബ്‌സിഡി നിരക്ക് കിലോയ്ക്ക് 90 രൂപയിൽ നിന്ന് 80 രൂപയായി കുറച്ചു.
നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻസിസിഎഫ്), നാഫെഡ് എന്നീ രണ്ട് സഹകരണ സ്ഥാപനങ്ങൾ വഴി വിൽക്കുന്ന തക്കാളിയുടെ ചില്ലറ വിൽപന വില വെട്ടിക്കുറച്ചതായി ഞായറാഴ്ചയാണ് കേന്ദ്ര അറിയിച്ചത്.

രാജ്യത്ത് പലയിടത്തും കിലോയ്ക്ക് 90 രൂപ നിരക്കിൽ ഇളവ് നൽകാനുള്ള സർക്കാർ ഇടപെടൽ മൂലം തക്കാളി മൊത്തവിലയിൽ കുറവുണ്ടായതായി ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തെ 500 പ്ലസ് പോയിന്റുകളിൽ സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തിയ ശേഷം, 2023 ജൂലൈ 16 ഞായറാഴ്ച മുതൽ കിലോയ്ക്ക് എൺപത് രൂപയ്ക്ക് (80) വിൽക്കാൻ തീരുമാനിച്ചു,'' സിംഗ് പറഞ്ഞു.
ഡൽഹി, നോയിഡ, ലഖ്നൗ, കാൺപൂർ, വാരണാസി, പട്ന, മുസാഫർപൂർ, അറാ എന്നിവിടങ്ങളിൽ നാഫെഡ്, എൻസിസിഎഫ് എന്നിവ വഴി ഇന്ന് പല പോയിന്റുകളിലും വിൽപ്പന ആരംഭിച്ചു. അത്തരം സ്ഥലങ്ങളിലെ നിലവിലെ വിപണി വില അനുസരിച്ച് നാളെ മുതൽ കൂടുതൽ നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കൾക്ക് ആശ്വാസം നൽകാൻ ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചില നഗരങ്ങളിൽ തക്കാളിയുടെ വില കിലോയ്ക്ക് 250 രൂപ വരെ എത്തിയിരിക്കുകയാണ്. മോശം കാലാവാസ്ഥ കാരണം തക്കാളിയുടെ ഉത്പാദനം കുറഞ്ഞതാണ് വില കുത്തനെ ഉയരാൻ കാരണമായത്.
തക്കാളി വില വൻതോതിൽ ഉയരാൻ തുടങ്ങിയപ്പോഴാണ് കേന്ദ്രം ഇടപെട്ടത്. അങ്ങനെയാണ് സബ്‌സിഡിനിരക്കിൽ ജനങ്ങൾക്ക് തക്കാളി നൽകാൻ കേന്ദ്രം തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കിലോയ്ക്ക് 90 രൂപ നിരക്കിൽ ആയിരുന്നു വിതരണം ചെയ്തത്. ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് നേരിട്ടു സംഭരിച്ച് ആണ് തക്കാളി എത്തിച്ചത്.
ഉപഭോക്തൃ കാര്യ വകുപ്പ് സമാഹരിച്ച കണക്കുകൾ പ്രകാരം, തക്കാളിയുടെ ശരാശരി അഖിലേന്ത്യാ റീട്ടെയിൽ വില ശനിയാഴ്ച കിലോയ്ക്ക് 116.86 രൂപയായിരുന്നു, അതേസമയം പരമാവധി നിരക്ക് കിലോയ്ക്ക് 250 രൂപയും കുറഞ്ഞത് 25 രൂപയുമാണ്.












Click it and Unblock the Notifications