ബോഡോ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ വ്യാജം! അന്വേഷണ ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തൽ
സർക്കാരിന് സമര്‍പ്പിച്ച റിപ്പോർട്ടിലാണ് സിആർപിഎഫ് ഉദ്യോദസ്ഥൻറെ വെളിപ്പെടുത്തൽ
ദില്ലി: അസമിലെ ബോഡോ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന് സിആർപിഎഫ് ഉദ്യോഗസ്ഥൻ. അസമിലെ ചിരാഗ് ജില്ലയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ബോഡോ തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് സർക്കാരിന് സമര്‍പ്പിച്ച റിപ്പോർട്ടിലാണ് സിആർപിഎഫ് ഉദ്യോദസ്ഥൻ വെളിപ്പെടുത്തുന്നത്.
ഏറ്റമുട്ടലായിരുന്നില്ലെന്നും കരുതിക്കൂട്ടി പദ്ധതയിട്ട് നടപ്പാക്കിയ കൊലപാതകമായിരുന്നുവെന്നും സിആര്‍പിഎഫ് ഇൻസ്പെക്ടർ ജനറലായ രജ്നീഷ് റായ് വെളിപ്പെടുത്തുന്നു. ക്രോജാറിലെ വനമേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ബോഡോയുടെ സോബ്ജിത് സിംഗ് വിഭാഗത്തിലെ മുതിർന്ന നേതാക്കളായ രാഹുൽ ബസുമത്രേയ്, റിതു ബസുമത്രേയ്, സർജെൻ ബോർഗെയാരി എന്നിവരാണ് കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടൽ വ്യാജം
മാർച്ച് 30ന് സൈന്യവും സശത്ര സീമാബലും അസം പോലീസും ചേര്‍ന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനിടെ അഞ്ചോളം പേരടങ്ങുന്ന ബോഡോ തീവ്രവാദികൾ ആക്രമിച്ചതിനെ തുടർന്ന് സൈന്യം നൽകിയ തിരിച്ചടിയില്‍ രണ്ട് ബോഡോ തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നുമായിരുന്നുപോലീസ് ഭാഷ്യം. ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തെന്നുമായിരുന്നു പോലീസ് അവകാശപ്പെട്ടത്.
കൂട്ടക്കൊലയ്ക്ക് തിരിച്ചടി
2014ല്‍ അസമിലെ 70ലധികം ഗോത്രവർഗ്ഗക്കാരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ സോങ്ബിജിത് വിഭാഗമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് സംഘടനയ്ക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
വെളിപ്പെടുത്തൽ നിർണ്ണായകം
അസമിലെ ആന്‍റി ഇൻസർജൻസി സേനയുടെ ഇൻചാർജ്ജായ രജനീഷ് റായിയാണ് പോലീസ് ഏറ്റുമുട്ടൽ സംബന്ധിച്ച നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. സിആർപിഎഫിലെ ഇൻസ്പെക്ടർ ജനറലാണ് രജ്നീഷ് റായ്. സര്‍ക്കാരിന് സമര്‍പ്പിച്ച 13 പേജുള്ള റിപ്പോർട്ടിൽ പല പഴുതുകളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കസ്റ്റഡിയിലെടുത്തത് മണിക്കൂറുകള്‍ക്ക് മുമ്പ്
അടുത്തുള്ള ഗ്രാമത്തിൽ നിന്ന് ഒരു മണിക്കൂർ മുമ്പ് കസ്റ്റഡിയിലെടുത്തവരെ പോലീസ് നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരം വധിക്കുകയായിരുന്നുവെന്നാണ് സാക്ഷി മൊഴികൾ സഹിതം ഐജി സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ചൈനീസ് നിർമിത ഗ്രനേഡുകള്‍ മാത്രമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്നും ബാക്കി ആയുധങ്ങൾ മൃതദേഹങ്ങൾക്കൊപ്പം വയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
അന്വേഷണം അനിവാര്യം
ഇന്ത്യന്‍ സൈന്യത്തിന് പുറമേ സിആർപിഎഫ്, സഹശത്ര സീമബെൽ, അസം പോലീസ്, എന്നീ സേനകൾ സംയുക്ത ഓപ്പറേഷന്‍റെ ഭാഗമായിരുന്നുവെന്നും അതിനാൽ സംഭവത്തിൽ വ്യക്തമായ അന്വേഷണം നടത്തണമെന്നുമാണ് ഐജി റിപ്പോർട്ടിൽ നിർദേശിച്ചിട്ടുള്ളത്. തുടർ നടപടികൾക്ക് വേണ്ടി റിപ്പോര്‍ട്ട് അസം ചീഫ് സെക്രട്ടറി, അസം പോലീസ് മേധാവി, സശസ്ത്ര സീമാബെൽ എന്നിവർക്ക് സമര്‍പ്പിച്ചിട്ടുണ്ട്.