70,000 പേർക്ക് പരിശീലനം, 675 ഓളം ക്യാമ്പുകൾ..സോഷ്യൽ മീഡിയ വാർറൂം; യോഗിയെ വീഴ്ത്താൻ പ്രിയങ്ക
ലഖ്നൗ; യുപി പിടിച്ചാൽ ഇന്ത്യ ഭരിക്കാം എന്നതാണ് രാഷ്ട്രീയത്തിലെ ചൊല്ല് , അതുകൊണ്ട് കൂടിയാണ് 2022 ലെ ഉത്തർപ്രദേശ് നിയമഭ തിരഞ്ഞെടുപ്പ് നിർണായകമാകുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 300 ന് മുകളിൽ സീറ്റുകൾ പിടിച്ചായിരുന്നു ബിജെപി അധികാരത്തിലേറിയത്. ഇത്തവണ സീറ്റുകൾ വർധിപ്പിച്ച് തന്നെ ഭരണതുടർച്ച നേടുമെന്ന് പാർട്ടി നേതാക്കൾ അവകാശപ്പെടുന്നത്.
എന്നാൽ ബിജെപിയെ താഴെയിറക്കാൻ തന്ത്രം മെനയുകയാണ് പ്രതിപക്ഷ പാർട്ടികൾ. 32 വർഷമായി സംസ്ഥാനത്ത് അധികാരത്തിന് പുറത്ത് നിൽക്കുന്ന കോൺഗ്രസും ഭരണം പിടിക്കാൻ ആവനാഴിയിലെ അസ്ത്രങ്ങളോരോന്നും പുറത്തെടുക്കുകയാണ്.
നടന്‍ ആന്‍റണി വര്‍ഗീസ് വിവാഹിതനായി- ചിത്രങ്ങള്‍ കാണാം
യുപിയിൽ ഭരണം ഉറപ്പിച്ചാണ് ദേശീയ തലത്തിലേക്ക് ബിജെപി ഉയർന്ന് വന്നത്, മറുവശത്ത് കോൺഗ്രസ് ആകട്ടെ സംസ്ഥാന രാഷ്ട്രീയത്തിലെ ആധിപത്യം ഇല്ലാതായതോടെ ദേശീയ തലത്തിലും അപ്രത്യക്ഷമായി തുടങ്ങി. ഇനിയൊരു തിരിച്ച് വരവ് സാധ്യമാകണമെങ്കിൽ ഉത്തർപ്രദേശ് പിടിച്ചേ മതിയാകൂവെന്ന് കോൺഗ്രസ് കരുതുന്നു. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയ്ക്ക് സംസ്ഥാന ഉത്തരവാദിത്തം നൽകിയതും 2022 ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ്.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രിയങ്കയുടെ നേതൃത്തിൽ വൻ തിരിച്ചുവരവിനാണ് കോൺഗ്രസ് സംസ്ഥാനത്ത് ലക്ഷ്യം വെയ്ക്കുന്നത്. ഇതിനോടകം തന്നെ പാർട്ടിയെ താഴെതട്ടുമുതൽ പുനരുജ്ജീവിപ്പിക്കാനുള്ള വിവിധ നടപടികൾ പ്രിയങ്കയുടെ നേതൃത്വത്തിൽ നടന്നിരുന്നു. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പ്രവർത്തകർക്ക് പ്രത്യേകം പരിശീലനം നൽകാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. സംസ്ഥാനത്തെ 70,000ത്തോളം വരുന്ന നേതാക്കൾക്കാണ് പരിശിലീനം നൽകുക.ഇതിനായി 675 ക്യാമ്പുകൾ ഒരുക്കും.
നേരത്തേ തന്നെസംസ്ഥാനത്തെ 823 ബ്ലോക്കുകളിലും, പ്രിയങ്കയുടെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. കൂടാതെ 8,123 ന്യായ് പഞ്ചായത്ത് പ്രസിഡന്റുമാരും പാർട്ടിയെ കെട്ടിപ്പടുക്കാൻ ചുമതലപ്പെടുത്തിയിരുന്നു. മാത്രമല്ല ഗ്രാമീണ തലത്തിൽ പ്രത്യേക സമിതികളും രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എട്ട് സോണുകളായി തിരിച്ച് പരിശീലനം നടത്താനാണ് കോൺഗ്രസ് പദ്ധതിയെന്ന് യുപിയുടെ സംഘടന ചുമതലയുള്ള അനിൽ യാദവ് പറഞ്ഞു.
യോഗി ആദിത്യനാഥിന്റെ രാജിയോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി പരാജയം രുചിച്ച ഗോരഖ്പൂർ, കുംഭമേളയുടെ വേദിയായ അലഹബാദ്, സുൽത്താൻപൂർ, ലക്നൗ, കാൺപൂർ, ബറേലി, മഥുര, ഗാസിയാബാദ് എന്നിങ്ങനെ എട്ട് സോണുകളാക്കി തിരിച്ചാണ് പരിശീലനം നൽകുക. ആഗസ്റ്റ് 10 മുതലാണ് പരിപാടികൾ ആരംഭിക്കുക. ഇത്തവണ ഛത്തീസ്ഗഡ് മാതൃക സംസ്ഥാനത്ത് പയറ്റാനാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. 15 വർഷം ബിജെപി ഭരിച്ച സംസ്ഥാനത്ത് താഴെതട്ടിൽ പാർട്ടിയെ പുനരുജ്ജീവിപ്പിച്ച് കൊണ്ടായിരുന്നു കോൺഗ്രസ് ഭരണം പിടിച്ചെടുത്തത്. ഇതിനായി പ്രത്യേക പരിശീലനങ്ങളും കോൺഗ്രസ് പ്രവർത്തകർക്കായി നടത്തിയിരുന്നു.
ഉത്തർപ്രദേശിലും വിവിധ കമ്മിറ്റികളായി തിരിച്ച് പ്രവർത്തകർക്ക് പരിശീലനം നൽകുമെന്ന് അനിൽ യാദവ് പറഞ്ഞു. പ്രത്യേകിച്ച് സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണം ശക്തമാക്കാൻ. തിരഞ്ഞെടുപ്പിന് മുൻപ് പ്രത്യേക സോഷ്യൽമീഡിയ വാർ റൂമുകൾ ബിജെപി സജ്ജമാക്കാറുണ്ട്. അതേസമയം സോഷ്യൽ മീഡിയയിലൂടെയുള്ള ഇടപെടലുകളിൽ കോൺഗ്രസ് പലപ്പോഴും പുറകിലാണെന്ന വിമർശനം ഉയരാറുണ്ട്. ഈ ഘട്ടത്തിൽ കൂടിയാണ് ഇത്തവണ പ്രത്യേക ഊന്നൽ നൽകി സോഷ്യൽ മീഡിയ കമ്മിറ്റികൾ രൂപീകരിക്കുന്നത്. ഗ്രാമ, ന്യായ് പഞ്ചായത്ത് തലങ്ങളിലും സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സജീവമാക്കാനും പാർട്ടി നേതൃത്വം ലക്ഷ്യം വെയ്ക്കുന്നുണ്ട്.
ബിജെപിയെ എല്ലാ രീതിയിലും നേരിടാൻ പ്രവർത്തകരെ സജ്ജമാക്കുകയെന്നതാണ് ലക്ഷ്യം. സംസ്ഥാനത്ത് കോൺഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി താഴെ തട്ടിൽ പാർട്ടിക്ക് സ്വാധീനം നഷ്ടമായതെന്നതാണ്. പാർട്ടിയുടെ അടിത്തറ ശക്തമാക്കി തന്നെ മുന്നോട്ട് പോകുകയാണ് ലക്ഷ്യമെന്നും അനിൽ പറയുന്നു. അതേസമയം ഇതിനോടകം തന്നെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ചുള്ള ചർച്ചകളിലേക്കും പ്രിയങ്ക കടന്നതായി പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. വിജയ സാധ്യത പരിഗണിച്ച് ഏകദേശം 70 ഓളം സ്ഥാനാർത്ഥികളെ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
അതിനിടെ ജാതിമത സമവാക്യങ്ങൾ നിർണായകമായ സംസ്ഥാനത്ത് വിവിധ സമുദായങ്ങളെ ഒപ്പം നിർത്താനുള്ള ശ്രമങ്ങളും സജീവമാണെന്ന് നേതാക്കൾ വെളിപ്പെടുത്തുന്നു. ഒരിക്കൽ കോൺഗ്രസിന്റെ കരുത്തായിരുന്ന ന്യൂനപക്ഷ പിന്നോക്ക വോട്ടുകൾ തിരിച്ച് പിടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. എസ്പിയും ബിഎസ്പിയും കയ്യടക്കിയ സസ്ഥാനം പ്രിയങ്കയുടെ സ്വാധീനത്തിലൂടെ തിരിച്ചെത്തിക്കാൻ സാധിക്കുമെന്ന് നേതൃത്വം കരുതുന്നുണ്ട്. കഴിഞ്ഞ ദിവസം കോൺഗ്രസ് നടത്തിയ ദളിത് സ്വാഭിമാൻ യാത്ര ഈ ലക്ഷ്യത്തോടെയാണ്. മാത്രമല്ല നിഷാദ്, മൗര്യ-ശാക്യ, കുശ്വാഹ, പാൽ-ഗഡേരിയ-ധാംഗർ എന്നീ ജാതി വിഭാഗങ്ങൾക്കായി സംസ്ഥാന കോൺഗ്രസ് ഇതിനകം ജാതി സമ്മേളനങ്ങൾ നടത്തിയിട്ടുണ്ട്.
പ്രിയങ്ക പ്രഭാവം മുസ്ലീം വോട്ടർമാരേയും പാർട്ടിയിലേക്ക് അടുപ്പിക്കുമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. നേരത്തേ സിഎഎ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യോഗി സർക്കാരിനെതിരെ തെരുവിലിറങ്ങി പ്രിയങ്ക പ്രതിഷേധിച്ചിരുന്നു. എസ്പിയുൾപ്പെടെ മൗനം പാലിച്ചപ്പോഴായിരുന്നു പ്രിയങ്കയുടെ ശക്തമായ ഇടപെടൽ. മുസ്ലീംങ്ങളെ വിശ്വാസത്തിലെടുക്കാൻ സാധിച്ചാൽ നിരവധി സീറ്റുകളിൽ കോൺഗ്രസിന് സ്വാധീനം ഉണ്ടാക്കാൻ സാധിക്കും.
ബ്രാഹ്മണ മേധാവിത്തമുള്ള സവർണ ജാതി വിഭാഗത്തിൽ വലിയ പിന്തുണ ബിജെപിക്കുണ്ടായിരുന്നുവെങ്കിലും നിലവിൽ ബിജെപിക്കെതിരെ സമുദായത്തിനിടയിൽ കടുത്ത അതൃപ്തിയുണ്ട്. ഠാക്കൂർ വിഭാഗക്കാരനായ യോഗി ആദിത്യനാഥ് ബ്രാഹ്മണ വിഭാഗത്തെ തഴയുന്നുവെന്നാണ് സമുദായത്തിന്റെ ആരോപണം. മാത്രമല്ല മന്ത്രിസഭയിൽ ഉൾപ്പെടെ സമുദായത്തിന് അർഹിക്കുന്ന പ്രാതിനിധ്യം നൽകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കരുത്തരാകുമെന്ന നില ഉണ്ടായാൽ ബ്രാഹ്മണ വോട്ടുകൾ ബിജെപിയെ കൈയ്യൊഴിയാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അങ്ങനെയെങ്കിൽ 50 ൽ അധികം നിയമസഭ സീറ്റുകളിൽ ബിജെപി കടുത്ത മത്സരം നേരിടേണ്ടി വരും.
മധ്യകേരളത്തില്‍ ജോസഫിനെ മാത്രമല്ല കോണ്‍ഗ്രസിനേയും പൂട്ടുമോ ജോസ്; മാറ്റങ്ങള്‍ക്ക് പിന്നില്‍
മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം കർണാടക ബിജെപിയിൽ പുതിയ ആശങ്ക; ആദ്യ വെടിപ്പൊട്ടിച്ച് കുമാരസ്വാമി
Recommended Video