'തുനിഷ ശർമ ഡേറ്റിംഗ് ആപ്പ് വഴി അലി എന്നയാളെ ബന്ധപ്പെട്ടിരുന്നു', ഷീസാൻ ഖാൻ കോടതിയിൽ
പാല്‍ഘട്ട്: നടി തുനിഷ ശര്‍മ മരണത്തിന് മുന്‍പ് ഒരു ഡേറ്റിംഗ് ആപ്പ് വഴി അലി എന്നയാളെ ബന്ധപ്പെട്ടിരുന്നുവെന്ന് ഷീസാന്‍ ഖാന്‍ കോടതിയില്‍. തുനിഷ ശര്‍മ മരണപ്പെടുന്നതിന് മുന്‍പ് ഡിസംബര്‍ 21നും 23നും ഇടയില്‍ അലി എന്നയാളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഷീസാന്‍ ഖാന്റെ അഭിഭാഷകര്‍ പാല്‍ഘട്ടിലെ കോടതിയ്ക്ക് മുന്നില്‍ വ്യക്തമാക്കി. തുനിഷ ശര്‍മ്മയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് നടന്‍ ഷീസാന്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഷീസാന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. കേസ് കോടതി ജനുവരി പതിനൊന്നിലേക്ക് മാറ്റി. തുനിഷയുടെ മുന്‍ കാമുകനും സഹതാരവുമായ ഷീസാന്‍ ഖാന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ശൈലേന്ദ്ര മിശ്ര, ശരദ് റായ് എന്നീ അഭിഭാഷകരാണ് ഷീസാന്‍ ഖാന് വേണ്ടി കോടതിയില്‍ ഹാജരായത്. ഷീസാന്‍ നിരപരാധിയാണ് എന്നും തുനിഷ ശര്‍മ്മയുടെ മരണവുമായി നടന് ബന്ധമില്ലെന്നും പ്രതിഭാഗം വാദിച്ചു. ജിയാ ഖാന്‍ കേസ് ഷീസാന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 2013ല്‍ ജിയാ ഖാന്റെ മരണത്തിന് പിറകെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട നടന്‍ സൂരജ് പഞ്ചോളിക്ക് കോടതി ജാമ്യം അനുവദിച്ച കാര്യം അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
സാനിയയെ ചേര്‍ത്തുപിടിച്ച് മാലിക്ക്, ഫറാ ഖാന് ആശംസ..; അമ്പരപ്പ് മാറാതെ ആരാധകര്‍
അലി എന്നയാളുമായി ഡേറ്റിംഗ് ആപ്പ് വഴി നടി തുനിഷയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും മരണപ്പെടുന്നതിന് മുന്‍പ് പതിനഞ്ച് മിനുറ്റോളം തുനിഷ ഇയാളോട് വീഡിയോ കോളില്‍ സംസാരിച്ചിരുന്നുവെന്നും ഷീസാന്‍ ഖാന്റെ അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കി. ഇക്കാര്യത്തെ കുറിച്ച് അന്വേഷണം വേണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. തുനിഷ മരിച്ച് കിടന്ന സ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
ഷീസാന്‍ ഖാന് എതിരെ ഉയര്‍ന്ന ലൗ ജിഹാദ് ആരോപണങ്ങളും പ്രതിഭാഗം തള്ളിക്കളഞ്ഞു. തുനിഷയെ തട്ടം ധരിക്കാനും ഉര്‍ദു പഠിക്കാനും നിര്‍ബന്ധിച്ചു എന്നുളള ആരോപണങ്ങളും അഭിഭാഷകര്‍ നിഷേധിച്ചു. അതേസമയം ഷീസാന്‍ ഖാന് എതിരെ തുനിഷ ശര്‍മ്മയുടെ അമ്മ വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. തുനിഷയെ സമയത്ത് ആശുപത്രിയില്‍ എത്തിച്ചില്ല എന്നാണ് നടിയുടെ അമ്മ വനിതാ ശര്‍മ്മ ആരോപിക്കുന്നത്.
Aishwarya Lekshmi: ഇത് ഞങ്ങളുടെ ക്യൂട്ട് ഐഷു; അടിപൊളി ലുക്കില്‍ തിളങ്ങി താരം, ചിത്രങ്ങള്‍ വൈറല്‍
തുനിഷ ശര്‍മ്മയെ ഡിസംബര്‍ 24ന് ആലി ബാബ ദാസ്താന്‍ ഇ കാബൂള്‍ എന്ന ഷോയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആ സമയത്ത് തുനിഷയ്ക്ക് ജീവനുണ്ടായിരുന്നുവെന്നും അടുത്തുളള ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ തുനിഷ ജീവിച്ചിരിക്കുമായിരുന്നുവെന്നും വനിത ശര്‍മ ആരോപിച്ചു. വളരെ ദൂരെയുളള ആശുപത്രിയിലേക്കാണ് ഷീസാന്‍ ഖാന്‍ മകളെ കൊണ്ട് പോയത് എന്നാണ് വനിതാ ശര്‍മ പറയുന്നത്. ലൊക്കേഷന് അഞ്ച് മിനുറ്റ് ദൂരത്തില്‍ ആശുപത്രികള്‍ ഉണ്ടായിരുന്നു. എന്തുകൊണ്ട് ഷീസാന്‍ അവിടേക്കൊന്നും പോകാതെ ദൂരെയുളള ആശുപത്രിയിലേക്ക് പോയി എന്ന് വനിതാ ശര്‍മ്മ ചോദിച്ചു.