ഇന്ത്യയില്‍ മിനുറ്റില്‍ രണ്ട് കോവിഡ് മരണങ്ങള്‍: ഒരു സെക്കന്‍ഡില്‍ പുതിയ നാല് കേസുകള്‍
ദില്ലി: കൊറോണ വൈറസ് മഹാമാരിയുടെ തുടർച്ചയായ രണ്ടാം തരംഗം രാജ്യത്ത് ദിനംപ്രതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ദിനം പ്രതി ഇന്ത്യയില്‍ കൂടുതൽ കൂടുതൽ മരണങ്ങളും പുതിയ കേസുകളും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഇന്ത്യയിൽ മിനിറ്റില്‍ ശരാശരി രണ്ട് മരണങ്ങളും 270 പുതിയ കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ തന്നെ കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ, ഓരോ സെക്കൻഡിലും നാലിലധികം കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെള്ളിയാഴ്ച ഇന്ത്യയിൽ 3,86,452 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 1.87 കോടിയായി. 24 മണിക്കൂറിനുള്ളിൽ 3,498 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആകെ മരണസംഖ്യ 2.08 ലക്ഷമായി ഉയർന്നതായി മന്ത്രാലയം പറയുന്നു. ഇന്നത്തെ കണക്കനുസരിച്ച്, ഇന്ത്യയുടെ സജീവ കേസുകളുടെ എണ്ണം 31.70 ലക്ഷമാണ്. ഏപ്രിൽ ഒന്നിന് ശേഷം ഇന്ത്യയില്‍ 45,403 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 27,800 മരണങ്ങൾ - അല്ലെങ്കിൽ പകുതിയിൽ കൂടുതലും - ഏപ്രിൽ 21 മുതലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഏപ്രിൽ 21 മുതൽ, മിനിറ്റിൽ ശരാശരി രണ്ട് മരണങ്ങൾ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്ത 3,498 പുതിയ മരണങ്ങളിൽ 77.44 ശതമാനം 10 സംസ്ഥാനങ്ങളിൽ നിന്നാണ്. മാഹാരാഷ്ട്രയില്‍ 771 പേരും ദില്ലിയിൽ 395 പേരും മരിച്ചു. ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ മണിക്കൂറിൽ 32 മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദേശീയ തലസ്ഥാനത്ത് മണിക്കൂറിൽ 16 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications