ഗംഗ കനാൽ വൃത്തിയാക്കുന്നതിനിടെ രണ്ട് വ്യത്യസ്ഥ കാറുകളിൽ ഓരോ മൃതദേഹങ്ങൾ
രണ്ട് കാറിലും ഓരോ മൃതദേഹങ്ങളുണ്ടായിരുന്നുവെന്നതാണ് പ്രദേശത്ത് പരിഭ്രാന്തിക്ക് കാരണമായത്
ലഖ്നൗ: ഉത്തർപ്രദേശിലെ ഗംഗ കനാലിൽ ജലനിരപ്പ് താഴ്ന്നതോടെയാണ് കനാൽ വൃത്തിയാക്കാൻ അധികൃതർ തീരുമാനിച്ചത്. വർഷങ്ങളായി കെട്ടികിടക്കുന്ന ചെളിയാണ് കനാലിന്റെ സ്വാഭാവിക ഒഴുക്കിന് പലപ്പോഴും പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്. ഈ സാഹചര്യത്തിൽ മണ്ണ് മാന്തി യന്ത്രങ്ങൾ ഉൾപ്പടെ എത്തിച്ച് ചെളി നീക്കം ചെയ്യുന്നതിനിടെയാണ് രണ്ട് കാറുകൾ കണ്ടെത്തുന്നത്. രണ്ട് കാറിലും ഓരോ മൃതദേഹങ്ങളുണ്ടായിരുന്നുവെന്നതാണ് പ്രദേശത്ത് പരിഭ്രാന്തിക്ക് കാരണമായത്.
ബാഗ്ര സ്വദേശിയായ ദിൽഷാദ് അൻസാരി(27)യുടെ മൃതദേഹമാണ് ആദ്യം കനാലിൽനിന്ന് കണ്ടെത്തിയത്. നദിയിൽനിന്ന് പുറത്തെടുത്ത കാർ പരിശോധിച്ചപ്പോഴാണ് കാറിന്റെ പിൻസീറ്റിൽ അഴുകിയ നിലയിൽ മൃതദേഹവും കണ്ടെത്തിയത്. കാറിൽനിന്ന് ലഭിച്ച ഡ്രൈവിങ് ലൈസൻസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ദിൽഷാദ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
മുസാഫർനഗറിലെ രത്തൻപുരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് ദിൽഷാദിന്റെ കാറും മൃതദേഹവും കണ്ടെത്തുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ച് അന്വേഷണം ആരംഭിക്കുകയും മരിച്ചയാളുടെ കുടുംബത്തെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബർ മുതലാണ് ദിൽഷാദിനെ കാണാതാകുന്നത്. സുഹൃത്തിന്റെ കാറുമെടുത്തുപോയ ദിൽഷാദ് പിന്നീട് മടങ്ങിയെത്തിയിരുന്നില്ല.
Recommended Video
വിഴിഞ്ഞത്ത് തീ കൊളുത്തി മരിച്ച യുവതിയുടെ മൃതദേഹവുമായി സ്ഥലത്ത് പ്രതിഷേധം- ചിത്രങ്ങൾ
ദിൽഷാദിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് 55 കിലോ മീറ്റർ മാറി സിഖേദയിലാണ് രണ്ടാമത്തെ കാർ കനാലിൽനിന്ന് കണ്ടെത്തിയത്. വെളുത്ത നിറത്തിലുള്ള ഈ കാറിലും ഒരു മൃതദേഹമുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതൽ കാണാതായ ഹരേന്ദ്ര ദത്താത്രെ എന്നയാളാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിയുകയും ചെയ്തു. രണ്ടു സംഭവങ്ങളിലും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ആരാധകരെ ഇളക്കിമറിച്ച് ശ്രീയ ശരണിന്റെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം