കൊറോണ വൈറസ്: രണ്ട് ഇന്ത്യക്കാര്‍ നിരീക്ഷണത്തില്‍, ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ചൈനയിൽ നിന്നെത്തിയവർ!
മുംബൈ: ചൈനയില്‍ നിന്നും മുംബൈയിലേക്കെത്തിയ രണ്ട് ഇന്ത്യക്കാര്‍ കസ്തൂര്‍ബ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍. ഇവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോയെന്നത് സ്ഥിരീകരിക്കാനായി രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു. ചൈനയില്‍ നിന്നെത്തിയ 1,739 പേരെ മുംബൈ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ യാത്രക്കാരില്‍ 6 പേര്‍ കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നുമാണ് വന്നത്. ഇവരില്‍ മൂന്ന് പേര്‍ മുംബൈയില്‍ താമസിക്കുന്നവരും മൂന്ന് പേര്‍ പൂനെയില്‍ താമസിക്കുന്നവരുമാണ്. ഇവരില്‍ രണ്ടുപേര്‍ക്ക് ചെറിയ ചുമയും ജലദോഷവും ഉണ്ട്. ഇതേതുടര്‍ന്നാണ് ഇരുവരെയും പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സ്ത്രീയെയും പുരുഷനെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൈനയിലെ ഫോഷാന്‍ നഗരത്തില്‍ ഒരാഴ്ച താമസിച്ച ശേഷം ജനുവരി 22നാണ് വനിതാ യാത്രിക മുംബൈയിലെത്തിയത്. ഗ്വാങ്ഷ സന്ദര്‍ശിച്ച ശേഷം അതേദിവസം വന്നിറങ്ങിയ മറ്റൊരു യാത്രക്കാരനാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കസ്തൂര്‍ബ ആശുപത്രിയിലേക്ക് മാറ്റിയ മറ്റൊരാള്‍. 28 ദിവസം ഇവര്‍ സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും.

ഇവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് എലീസ പരിശോധനയ്ക്കായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചുമ മാത്രമേയുള്ളൂവെന്നും ചുമ മാറിയാല്‍ അവരെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും അത് വരെ നിരീക്ഷണത്തിലായിരിക്കുമെന്നും മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. പദ്മജ കെസ്‌കര്‍ പറഞ്ഞു.
കൊറോണ വൈറസിന്റെ 25 കേസുകളാണ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഓഫ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേതുടര്‍ന്ന് ജനുവരി 17 മുതല്‍ മുംബൈ, ദില്ലി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നതിനായി തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിച്ചിരുന്നു. ചുമ, ജലദോഷം, ന്യുമോണിയ, പനി എന്നിവയുള്ള യാത്രക്കാരെയാണ് സ്‌കാനര്‍ വഴി പരിശോധിക്കുന്നത്. ജനുവരി 20ന് ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി വിമാനത്താവളങ്ങളിലേക്കും പരിശോധനയ്ക്കുള്ള നിര്‍ദേശം നല്‍കി.












Click it and Unblock the Notifications