ഗുജറാത്തിൽ 2 ആം ആദ്മി എംഎൽഎമാർ കൂടി ബിജെപിയിലേക്ക്? 3 സ്വതന്ത്രരും ബിജെപിയിൽ ചേരും
അഹമ്മദാബാദ്: ബി ജെ പിയുടെ തട്ടകമായ ഗുജറാത്തിൽ അക്കൗണ്ട് തുറക്കാനായതിന്റെ സന്തോഷത്തിലാണ് ആം ആദ്മി ക്യാമ്പ്. ആം ആദ്മിയെ ഗുജറാത്തിൽ അക്കൗണ്ട് തുറപ്പിക്കില്ലെന്ന ബി ജെ പി വെല്ലുവിളികളെ തകർത്ത് 5 സീറ്റുകളാണ് പാർട്ടി നേടിയത്. മാത്രമല്ല 13 ശതമാനം വോട്ട് വിഹിതവും ആം ആദ്മിക്ക് നേടാൻ കഴിഞ്ഞു.
എന്നാൽ ആം ആദ്മിയുടെ സന്തോഷത്തിന് ഗുജറാത്തിൽ അധികം ആയുസ് ഉണ്ടായേക്കില്ലെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. പാർട്ടി എം എൽ എമാർ ബി ജെ പിയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ട്.

ഇന്നലെ ആം ആദ്മി എം എൽ എയായ ഭൂപത് ഭയാനി താൻ ബി ജെ പിയിൽ ചേർന്നേക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് ഭയാനി തന്റെ വാക്കുകൾ തിരുത്തി. ജനങ്ങളോട് അഭിപ്രായം തേടുമെന്നും അവരുടെ നിലപാട് കൂടി പരിഗണിച്ച് തീരുമാനമെടുക്കുമെന്നുമായിരുന്നു ഭയാനി വിശദീകരിച്ചത്. മുൻ ബി ജെ പി നേതാവായ ഭയാനി തിരഞ്ഞെടുപ്പ് സമയത്താണ് ആം ആദ്മിയിൽ ചേർന്നത്.

അതേസമയം ഭയാനിയെ കൂടാതെ എം എൽ എമാരായ ഉമേഷ് മക്വാനയും സുധൂർ വഘാനിയും ബി ജെ പിയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണെന്നാണ് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബോത്തഡ് മണ്ഡലത്തിൽ നിന്നുള്ള എം എൽ എയാണ് ഉമേഷ്. ഗരിയാധർ എം എൽ എയാണ്. അതേസമയം ബി ജെ പിയിലേക്ക് എന്ന വാർത്തകളെ തള്ളി മക്വാന രംഗത്തെത്തി.ഇതെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും ആം ആദ്മി എം എൽ എമാർ എല്ലാവരും പാർട്ടിക്കൊപ്പം ഉറച്ച് നിൽക്കുമെന്നും മക്വാന പറഞ്ഞു.

'അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. അഞ്ച് ആം ആദ്മി എം എൽ എമാരും കേന്ദ്ര നേതൃത്വവുമായി ബന്ധം തുടരുകയാണ്', മക്വാന പറഞ്ഞു. എ എ പി സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയയും ആരോപണങ്ങളെ തള്ളി രംഗത്തെത്തി. എം എൽ എമാർ പാർട്ടി വിടാനുള്ള സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നില്ലെന്ന് ഇറ്റാലിയ പറഞ്ഞു.
അതേസമയം മൂന്ന് സ്വതന്ത്ര എം എൽ എമാർ ബി ജെ പിയിൽ ചേർന്നേക്കും. ർമ്മേന്ദ്രസിങ് വഗേല, ധവൽസിൻഹ് സാല, മാവ്ജിഭായ് ദേശായി എന്നിവരാണ് ബി ജെ പിയിലേക്ക് തിരിച്ചെത്തുക. നേരത്തേ സീറ്റ് നിഷേധിക്കപ്പെട്ടതിനാൽ ബി ജെ പി വിട്ടവരാണിവർ.

അതിനിടെ സംസ്ഥാനത്ത് ബി ജെ പി സർക്കാർ അധികാരത്തിലേറി. മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലും 25 ഓളം കാബിനറ്റ് മന്ത്രിമാരും ആണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗുജറാത്തിന്റെ 18-ാമത് മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ.
പാർട്ടിയുടെ സ്വന്തം കണക്ക് കൂട്ടലുകൾ പോലും തെറ്റിച്ച് കൊണ്ടുള്ള റെക്കോഡ് വിജയമായിരുന്നു ഇക്കുറി സംസ്ഥാനത്ത് ബി ജെ പി നേടിയത്. 182 അംഗ നിയമസഭയിൽ 156 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. 56 ശതമാനം വോട്ടുകളും നേടാൻ പാർട്ടിക്ക് സാധിച്ചിരുന്നു.












Click it and Unblock the Notifications