മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദം കണ്ണുംനട്ട് ശിവസേന; ധാരണകൾ നടപ്പിലാക്കാൻ സമയമായെന്ന് താക്കറെ
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി- ശിവസേന സഖ്യം അധികാരം ഉറപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിപദത്തിനായി അവകാശവാദം ഉന്നയിച്ച് ശിവസേന തലവൻ ഉദ്ധവ് താക്കറെ. ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടയിൽ തന്നെ താനും ബിജെപി അധ്യക്ഷൻ അമിത് ഷായും തമ്മിൽ മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിനുള്ള ഫോർമുല തയ്യാറാക്കിയിരുന്നു. എല്ലാവരും ധാരണകളെക്കുറിച്ച് ഓർമിക്കാനും നടപ്പിലാക്കാനുമുള്ള സമയം എത്തിയിരിക്കുകയാണെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.
നിലവിൽ മഹാരാഷ്ട്രയിലെ 156 സീറ്റുകളിൽ ബിജെപി- ശിവസേനാ സഖ്യമാണ് ലീഡ് ചെയ്യുന്നത്. 108 സീറ്റുകളിൽ കോൺഗ്രസ് എൻസിപി- സഖ്യവും ലീഡ് ചെയ്യുന്നു. 288 അംഗ നിയമസഭയിൽ 145 സീറ്റുകളാണ് കേവലം ഭൂരിപക്ഷത്തിനായി വേണ്ടത്.

അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിനായി അമിത് ഷായുമായി ഉണ്ടാക്കിയ ധാരണ എന്താണെന്ന് വ്യക്തമാക്കാൻ ഉദ്ധവ് താക്കറെ വിസമ്മതിച്ചു. ശിവസേനയുടെയും ബിജെപിയുടെയും മുതിർന്ന നേതാക്കൾ കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. ആവശ്യമെങ്കിൽ അമിത് ഷായും എത്തുമെന്നും താക്കറെ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ആദ്യ രണ്ടര വർഷം ബിജെപിക്കും പിന്നീട് ശിവസേനയ്ക്കും മുഖ്യമന്ത്രി പദം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിസഭയിൽ 50: 50 ഫോർമുല നടപ്പിലാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സംസ്ഥാനത്ത് വിജയം ഉറപ്പിച്ചെങ്കിലും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടക്കാമെന്ന ബിജെപിയുടെ മോഹം ഫലം കണ്ടില്ല. ഇരുപാർട്ടികൾക്കും തുല്യമായി സീറ്റുകൾ വീതിക്കണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി ചെവിക്കൊണ്ടിരുന്നില്ല. തുടർന്ന് ബിജെപി 150 സീറ്റുകളിലും ശിവസേന 124 സീറ്റുകളിലുമാണ് മത്സരിച്ചത്.












Click it and Unblock the Notifications