'നിങ്ങൾ തീ കൊണ്ടാണ് കളിക്കുന്നത്'; ഭാഷാ വിവാദത്തിൽ ധർമേന്ദ്ര പ്രധാന് മറുപടിയുമായി ഉദയനിധി സ്‌റ്റാലിൻ
ചെന്നൈ: ലോക്‌സഭയിൽ തമിഴ്‌നാട് എംപിമാരെക്കുറിച്ചുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ പരാമർശത്തിന് മറുപടിയുമായി എംകെ സ്‌റ്റാലിൻ. അപരിഷ്‌കൃതരായ എംപിമാർ എന്നും വിദ്യാർത്ഥികളുടെ ഭാവി തകർക്കുകയാണ് അവരെന്നും ഉൾപ്പെടെ കടുത്ത ഭാഷയിലായിരുന്നു കേന്ദ്രമന്ത്രി തമിഴ്‌നാട് എംപിമാരെ വിശേഷിപ്പിച്ചത്. ഇതിലാണ് പ്രധാനെതിരെ വിമർശനവുമായി ഉദയനിധി സ്‌റ്റാലിൻ രംഗത്ത് വന്നിരിക്കുന്നത്.
തമിഴ്‌നാടിന്റെ ഭാഷ കൊണ്ട് കളിക്കുക എന്നാൽ തീ കൊണ്ട് കളിക്കുന്നത് പോലെയാണെന്ന് ഉദയനിധി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കുള്ള ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. സമൂഹ മാധ്യമ പോസ്‌റ്റിലൂടെ ആയിരുന്നു തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുടെ പ്രതികരണം.

'നമ്മുടെ സ്‌കൂൾ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഫണ്ട് കേന്ദ്രസർക്കാർ ഉടൻ അനുവദിക്കണം. തമിഴ്‌നാടിന്റെ ഭാഷയുമായും, വിദ്യാഭ്യാസവുമായും, അവകാശങ്ങളുമായും കളിക്കുന്നത് തീ കൊണ്ട് കളിക്കുന്നതിന് തുല്യമാണ്' ഉദയനിധി പറഞ്ഞു. ഇതിന് ശേഷമാണ് ധർമേന്ദ്ര പ്രധാൻ സഭയിൽ നടത്തിയ പരാമർശങ്ങളിലും ഉദയനിധി സ്‌റ്റാലിൻ മറുപടി നൽകിയത്.
'ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ നാഗരികതയിൽ പെട്ട നമ്മളെ അപരിഷ്‌കൃതരെന്ന് വിളിച്ച് അപമാനിച്ചുകൊണ്ട് കേന്ദ്രമന്ത്രി പാർലമെന്റിൽ തന്റെ രോഷം പ്രകടിപ്പിച്ചു' ഉദയനിധി പറഞ്ഞു. തമിഴ്‌നാട് എംപിമാരെക്കുറിച്ചുള്ള ഇത്തരം പരാമർശങ്ങൾ അവരെ തിരഞ്ഞെടുത്ത ജനങ്ങളെ അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
'ദ്രാവിഡ നാഗരികതയുടെ പൗരാണികത അദ്ദേഹത്തിന് അറിയില്ല. നമ്മുടെ നാഗരികതയുടെ ചരിത്രം അദ്ദേഹത്തിന് അറിയില്ലായിരിക്കാം, പക്ഷേ കഴിഞ്ഞ നൂറ്റാണ്ടിലെ സാമൂഹിക-രാഷ്ട്രീയ ചരിത്രം അറിയാമായിരുന്നെങ്കിൽ അദ്ദേഹം ഇങ്ങനെ സംസാരിക്കുമായിരുന്നില്ല. ഡൽഹിയിൽ നിന്ന് ഭരിക്കുന്നതിനാൽ, അദ്ദേഹം നമ്മളേക്കാൾ മുകളിലാണെന്ന് കരുതുന്നു' ഉദയനിധി വിമർശിച്ചു.
'ദേശീയ വിദ്യാഭ്യാസ നയം മുഴുവനായും അംഗീകരിക്കാൻ ആളുകളെ ഭീഷണിപ്പെടുത്തുകയോ നിർബന്ധിക്കുകയോ ചെയ്യുന്നതും അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഭീഷണിക്ക് വഴങ്ങുന്നില്ലെങ്കിൽ ദേഷ്യത്തോടെ സംസാരിക്കുന്നതും അദ്ദേഹത്തിന്റെ പദവിക്ക് ഒരിക്കലും യോജിച്ചതല്ല' ഉദയനിധി സ്‌റ്റാലിൻ കൂട്ടിച്ചേർത്തു.
'ഡിഎംകെ സത്യസന്ധതയില്ലാത്തവരാണ്. അവർക്ക് തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളോട് പ്രതിബദ്ധതയില്ല. അവർ തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുകയാണ്. ഭാഷാ തടസങ്ങൾ ഉയർത്തുക എന്നതാണ് അവരുടെ ഒരേയൊരു ജോലി. അവർ രാഷ്ട്രീയം കളിക്കുന്നു... ദുഷ്‌ടത ചെയ്യുന്നു. അവർ ജനാധിപത്യവിരുദ്ധരാണ്' എന്നായിരുന്നു ധർമേന്ദ്ര പ്രധാൻ സഭയിൽ പറഞ്ഞത്. പിന്നാലെ വലിയ വിമർശനമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.












Click it and Unblock the Notifications