ബ്രിജ് ഭൂഷനെതിരായ പ്രായപൂർത്തിയാകാത്ത താരത്തിന്റെ പരാതി: വിചാരണ ഹൈക്കോടതി തീരുമാനിക്കും
ഡല്‍ഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ തലവന്‍ ബ്രിജ് ഭൂഷന്‍ ശരൺ സിംഗിനെതിരായ പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ ലൈംഗികപീഡന ഹർജി ഏത് കോടതിയാണ് കേൾക്കേണ്ടതെന്ന് ദില്ലി ഹൈക്കോടതി പരിശോധിക്കും. ബി ജെ പി എംപികൂടിയായ ബ്രിജ് ഭൂഷന്‍ ശരൺ സിംഗിനെതിരെ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടി ഉള്‍പ്പടെ ഏഴ് ഗുസ്തി താരങ്ങളായിരുന്നു പരാതി നല്‍കിയത്. പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയുടെ പരാതി പോക്സോ കേസിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഈ കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.
ഈ കേസ് പരിഗണിക്കുന്നത് സംബന്ധിച്ച് ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച രജിസ്ട്രാർ ജനറലിനും ഡല്‍ഹി സർക്കാരിനും പോലീസിനും നോട്ടീസ് അയച്ചു. പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പോക്‌സോ നിയമത്തിന് കീഴിൽ രൂപീകരിച്ച പ്രത്യേക കോടതിയിൽ വാദം കേൾക്കേണ്ടി വരുന്നുവെന്നതിനാലാണ് ഹൈക്കോടതി നടപടി. പോക്‌സോ കേസുകൾ പരിഗണിക്കുന്നതിന് അധികാരപരിധിയിലുള്ള നഗരത്തിലെ പ്രമുഖ കോടതികളിലൊന്നും പട്യാല ഹൗസ് കോടതിയാണ്.

അതേസമയം എംപിമാർക്കും എംഎല്‍എമാർക്കുമെതിരായ കേസുകൾ റൂസ് അവന്യൂ കോടതിയുടെ പരിസരത്തുള്ള പ്രത്യേക എംപി/എംഎൽഎ കോടതിയാണ് സ്ഥിരമായി പരിഗണിച്ച് വരുന്നത്. എന്നാല്‍ വിചാരണ നിരീക്ഷിക്കണമെന്നും ഇരകളുടെ മൊഴി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വനിതാ ഗുസ്തിക്കാർ വിചാരണ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത ഗുസ്തി താരവും സമാനമായ ഹർജി നൽകിയിട്ടുണ്ട്.
നിയമപ്രശ്നങ്ങള്‍ ഉയർന്ന് വന്നപ്പോള്‍ സെഷൻസ് ജഡ്ജി പ്രായപൂർത്തിയാകാത്തയാളുടെ കേസ് ഹൈക്കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇതേ തുടർന്നാണ് ചൊവ്വാഴ്ച, ജസ്റ്റിസ് ദിനേശ് കുമാർ ശർമ്മ രജിസ്ട്രാർ ജനറലിനും ഡൽഹി സർക്കാരിനും ഡൽഹി പോലീസിനും നോട്ടീസ് അയച്ചത്. ജൂലൈ 6 ന് കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് മാറ്റി. ഇതിനോടകം നോട്ടീസുകളില്‍ ബന്ധപ്പെട്ടവർ മറുപടി നല്‍കണം.
കേസിൽ പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ നരേന്ദർ ഹൂഡയാണ് ഹാജരായത്. അതേസമയം, ബി ജെ പി എംപിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) രൂപീകരിച്ചതായി പൊലീസ് നേരത്തെ വിചാരണക്കോടതിയെ അറിയിച്ചിരുന്നു. സി ആർ പി സി 164-ാം വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിന് മുമ്പാകെ ഇരകളായ ഏഴുപേരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിചാരണക്കോടതിയെ അറിയിച്ചു.












Click it and Unblock the Notifications