'തന്നെ തടഞ്ഞത് ദൗര്‍ഭാഗ്യകരം'; മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും രാഹുൽ ഗാന്ധി
ഇംഫാൽ: മണിപ്പൂരിൽ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചുരാചന്ദ്പൂരില്‍ കലാപബാധിതര്‍ കഴിയുന്ന ക്യാമ്പുകളാണ് രാഹുല്‍ സന്ദര്‍ശിച്ചത്. തന്നെ തടഞ്ഞത് ദൗർഭാഗ്യകരമാണെന്നും എത്രയും പെട്ടെന്ന് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും സന്ദർശനത്തിന് പിന്നാലെ രാഹുൽ ട്വീറ്റ് ചെയ്തു. കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുൽ ഗാന്ധിയുടെ വാഹന വ്യൂഹം പോലീസ് തടഞ്ഞിരുന്നു. തുടർന്ന് ഹെലികോപ്ടറിലായിരുന്നു അദ്ദേഹം ഇവിടേക്ക് എത്തിയത്.

'എന്റെ സഹോദരി സഹോദരൻമാരെ കാണാനാണ് ഞാൻ മണിപ്പൂരിൽ എത്തിയത്. എല്ലാ സമുദായങ്ങളിലെയും ആളുകൾ തന്നെ വളരെ സ്നേഹത്തോടെയാണ് സ്വാഗതം ചെയ്തത്. സർക്കാർ തന്നെ തടഞ്ഞുവെന്നത് വളരെ ദൗർഭാഗ്യകരമാണ്. മണിപ്പൂരിന്റെ മുറിവ് ഉണങ്ങണം. സമാധാനത്തിന് മാത്രമായിരിക്കണം മുൻഗണന', രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഇംഫാലിൽ രാഹുൽ ഗാന്ധി വിമാനം ഇറങ്ങിയത്. ഇവിടെ നിന്ന് 20 കിമി അകലെയുള്ള ബിഷാൻപൂരിൽ വെച്ച് സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വാഹനവ്യൂഹം പോലീസ് തടഞ്ഞത്. മുന്നോട്ട് പോകാൻ സാധിക്കാത്ത സാഹചര്യമാണെന്നും പലയിടത്തും ഇരുവിഭാഗങ്ങളിലേയും ആളുകൾ ആയുധങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ടെന്നും പോലീസ് അറിയിക്കുകയായിരുന്നു. എന്നാൽ താൻ യാത്ര തുടരുമെന്ന് രാഹുൽ നിലപാടെടുത്തു. ഇതോടെ ഹെലികോപ്റ്ററിൽ യാത്ര തുടരാൻ പോലീസ് അനുമതി നൽകി.
അതേസമയം രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബി ജെ പി രംഗത്തെത്തി. രാഹുലിന്റേത് നിരുത്തരവാദിത്തപരമായ നടപടിയാണെന്ന് ബി ജെ പി വക്താവ് സാംബിത് പാത്ര കുറ്റപ്പെടുത്തി. 'പിടിവാശി കാണിച്ച് രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക് പോയത് വളരെ സങ്കടകരമാണ്. ഇത്തരമൊരു സാഹചര്യത്തിൽ വാശിയല്ല സഹിഷ്ണുതയാണ് പ്രധാനം. രാഹുൽ നിരുത്തരവാദപരമായാണ് പെരുമാറിയത്. രാഹുലും ഉത്തരവാദിത്തവും ഒരിക്കലും യോജിച്ച് പോകില്ല. അക്കാര്യം അദ്ദേഹം ഇന്ന് വീണ്ടും തെളിയിച്ചു. ജൂൺ 13 മുതൽ സംസ്ഥാനത്ത് കലാപത്തെ തുടർന്ന് ആരും മരിച്ചിട്ടില്ല. നിർഭാഗ്യമെന്ന് പറയട്ടെ ഇന്ന് മരണം ഉണ്ടായി. രാഹുലിനോട് ഇരുകൈകളും കൂപ്പി പറയുകയാണ്, മണിപ്പൂരിൽ നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി പോരടിക്കരുത് ', സാംബിത് പാത്ര പത്രസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം ബിജെപിക്ക് മറുപടിയുമായി കോൺഗ്രസും രംഗത്തെത്തി. രാഹുലിനെ തടഞ്ഞത് തികച്ചും അസ്വീകാര്യമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ വിമർശിച്ചു. നടപടി ഭരണഘടനാപരവും ജനാധിപത്യപരവുമായ എല്ലാ മാനദണ്ഡങ്ങൾക്കും എതിരാണെന്നും മണിപ്പൂരില്‍ സംഘര്‍ഷമല്ല സമാധാനമാണ് വേണ്ടതെന്നും ഖാര്‍ഗെ പറഞ്ഞു.












Click it and Unblock the Notifications